തിരുവനന്തപുരം: “പിള്ളേര് മോഡിഫൈ ചെയ്യട്ടെ!” ഈ ഒറ്റ ഡയലോഗ് കൊണ്ട് കേരളത്തിലെ വണ്ടിപ്രേമികളുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വാഹനങ്ങൾ മോഡിഫൈ ചെയ്യുന്നതിന് കടുത്ത നിയന്ത്രണങ്ങളുള്ള സംസ്ഥാനമാണ് കേരളം. നിയമക്കുരുക്കിൽപ്പെട്ട് പലരും മോഡിഫിക്കേഷൻ ഉപേക്ഷിക്കുമ്പോഴാണ് പുതിയൊരു വാഗ്ദാനവുമായി പ്രതിപക്ഷ നേതാവ് എത്തുന്നത്. യുഡിഎഫ് അധികാരത്തിലെത്തിയാൽ അപകടകരമല്ലാത്ത രീതിയിലുള്ള വാഹന മോഡിഫിക്കേഷനുകൾക്ക് അനുമതി നൽകുമെന്നാണ് അദ്ദേഹം പറയുന്നത്. പ്രകടനപത്രികയിൽ ഇക്കാര്യം ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വണ്ടിപ്രേമികൾക്കിടയിൽ ഈ വാക്കുകൾ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്.
‘പിള്ളേര് മോഡിഫൈ ചെയ്യട്ടെ’ എന്ന് തമ്പ്‌നൈലിലും ക്യാപ്ഷനിലും എഴുതിക്കൊണ്ടാണ് പ്രതിപക്ഷ നേതാവ് റീൽ പോസ്റ്റ് ചെയ്തത്. ചോദ്യത്തിന് മറുപടിയായി വി.ഡി. സതീശൻ മോഡിഫിക്കേഷനെ കുറിച്ച് സംസാരിക്കുന്നതാണ് വീഡിയോയിലുള്ളത്.പോസ്റ്റ് ചെയ്ത് 24 മണിക്കൂർ തികയും മുമ്പ് 52 ലക്ഷം പേരാണ് റീൽ കണ്ടത്. പ്രതിപക്ഷനേതാവിന്റെ വാക്കുകളെ സ്വാഗതം ചെയ്തുകൊണ്ട് നിരവധി പേരാണ് റീലിന് താഴെ കമന്റുകളിട്ടത്.
അതേസമയം, പ്രതിപക്ഷ നേതാവിന്റെ വാദ്ഗാനം നിയമപരമായി തെറ്റാണെന്നാണ് ഭരണപക്ഷം പറയുന്നത്. ഇന്ത്യയിൽ മോഡിഫൈ ചെയ്ത വാഹനങ്ങൾ നിരത്തിലിറങ്ങുന്നത് 1988ലെ മോട്ടോർ വാഹന നിയമപ്രകാരം നിയന്ത്രിക്കുന്നത് കേന്ദ്രസർക്കാരാണ്, കേന്ദ്രനിയമത്തിൽ മാറ്റം വരുത്താൻ നിയമസഭയ്ക്ക് അധികാരമില്ലെന്നാണ് ഗതാഗതമന്ത്രി ഗണേഷ് കുമാർ പറഞ്ഞത്. വാഹനങ്ങളിൽ അധിക ലൈറ്റുകൾ വെക്കുന്നതിനെതിരെ ഹൈക്കോടതിയുടെ ശക്തമായ വിധിയുണ്ട്. വണ്ടിയിൽ ഒരു അധിക ലൈറ്റ് വെച്ചാൽ 5000 രൂപ പിഴ അടിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Opposition Leader V.D. Satheesan has taken social media by storm with a new Instagram reel titled “Pillaru Modify Cheyyatte”




