ഓക്‌ലഹോമ: മൂന്ന് ചെറിയ കുട്ടികളെ വീട്ടിൽ തനിച്ചാക്കി പുറത്തുപോയ മാതാപിതാക്കളെ ഗ്ലെൻപൂൾ പോലീസ് അറസ്റ്റ് ചെയ്തു. ഓക്‌ലഹോമ സ്വദേശികളായ ആന്ഡ്രു ഡിക്കിൻ, ഹെതർ റോബർട്ട്സ് എന്നിവരാണ് അറസ്റ്റിലായത്. എട്ട്, അഞ്ച്, ഒന്ന് വയസ്സ് പ്രായമുള്ള കുട്ടികളെ വീട്ടിൽ മുതിർന്നവരുടെ മേൽനോട്ടമില്ലാതെ കണ്ടെത്തിയതിനെ തുടർന്നാണ് കുട്ടികളെ അവഗണിച്ചതിന് പോലീസ് കേസെടുത്തത്.
കുട്ടികൾ വീട്ടിൽ തനിച്ചാണെന്ന സംശയത്തെ തുടർന്ന് ഒരാൾ അടിയന്തര നമ്പറായ 911-ൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഇയാൾ കുട്ടികളുടെ അമ്മയായ ഹെതറിനെ ഫോണിൽ ബന്ധപ്പെട്ടു. തങ്ങളും ഭർത്താവും 20 മിനിറ്റ് അകലെയുള്ള ബിക്സ്ബിയിൽ പീക്കിൾ ബോൾ കളിക്കുകയാണെന്നും കുട്ടികളെ നോക്കാൻ ആളുണ്ടെന്നുമാണ് യുവതി മറുപടി നൽകിയത്. എന്നാൽ പരാതിക്കാരൻ വീട്ടിലെത്തി നോക്കിയപ്പോൾ കുട്ടികൾ തനിച്ചാണെന്ന് കാണുകയും പോലീസ് സ്ഥലത്തെത്തുകയുമായിരുന്നു.
പോലീസ് വീടിനുള്ളിൽ കയറിയപ്പോൾ എട്ടും അഞ്ചും വയസ്സുള്ള കുട്ടികൾ ടി വി കാണുകയായിരുന്നു. ഒരു വയസ്സുള്ള കുട്ടി ഈ സമയം ഉറങ്ങുകയായിരുന്നു. സ്ഥലത്തെത്തിയ ദമ്പതികളോട് അടിയന്തര സാഹചര്യത്തിൽ കുട്ടികൾക്ക് എങ്ങനെ ബന്ധപ്പെടാമെന്ന് പോലീസ് ചോദിച്ചപ്പോൾ, ഒരു ഐപാഡ് നൽകിയിട്ടുണ്ടെന്നായിരുന്നു മാതാപിതാക്കളുടെ മറുപടി. കുട്ടികളെ മേൽനോട്ടമില്ലാതെ തനിച്ചാക്കുന്നത് ഇതാദ്യമല്ലെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് പറഞ്ഞു.
Also Read : വ്യാപാരയുദ്ധം രൂക്ഷമാകുന്നു; കനേഡിയൻ മദ്യത്തിനും ഡയറി ഉൽപ്പന്നങ്ങൾക്കും നിരോധനം ഏർപ്പെടുത്തി അമേരിക്ക
ഇവർക്ക് ഒരു വയസ്സിൽ താഴെ പ്രായമുള്ള നാലാമതൊരു കുട്ടി കൂടിയുണ്ടെന്നും ആ കുട്ടിക്ക് പ്രത്യേക ശിശു സംരക്ഷണം ഏർപ്പാടാക്കിയിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. നിലവിൽ നാല് കുട്ടികളും പൂർണ്ണ സുരക്ഷിതരാണെന്നും ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെന്നും പോലീസ് അറിയിച്ചു. മാതാപിതാക്കൾക്കെതിരെ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq
Parents arrested in Oklahoma for leaving children home alone.









