കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥിയായ നിതിൻ രാജിന്റെ മരണത്തിൽ മുഖ്യപ്രതിയായ അധ്യാപകൻ ഡോ. എം. കെ. റാം പോലീസിന്റെ പിടിയിലായി. കർണാടകയിലെ കുടകിൽ നിന്നാണ് അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. പിടിയിലായ റാമിനെ കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് ചോദ്യം ചെയ്തുവരികയാണ്. നേരത്തെ ആന്ധ്രപ്രദേശിലെ ചിറ്റൂരിൽ റാം ഒളിവിൽ കഴിയുന്നതായി വിവര ലഭിച്ചതിനെ തുടർന്ന് അന്വേഷണസംഘം അവിടെയെത്തിയെങ്കിലും ഇയാൾ തന്ത്രപൂർവം രക്ഷപ്പെടുകയായിരുന്നു. മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയതോടെ താടി വളർത്തിയും രൂപമാറ്റം വരുത്തിയുമാണ് പ്രതി മൂന്ന് മാസത്തിലേറെയായി ഒളിവിൽ കഴിഞ്ഞിരുന്നതെന്ന് പോലീസ് കണ്ടെത്തി.
കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഡോ. റാമിനെതിരെ സുപ്രീം കോടതി കടുത്ത പ്രതികരണങ്ങളാണ് നടത്തിയത്. ക്ലാസ് മുറിക്കുള്ളിൽ സഹപാഠികൾക്ക് മുന്നിൽവെച്ച് നിതിൻ രാജ് ക്രൂരമായി അധിക്ഷേപിക്കപ്പെട്ടുവെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരത്തിൽ പരസ്യമായി അധിക്ഷേപിക്കപ്പെടുന്ന വിദ്യാർത്ഥികൾ അനുഭവിക്കുന്ന മാനസികാവസ്ഥയെക്കുറിച്ച് അധ്യാപകർ ചിന്തിച്ചിട്ടുണ്ടോ എന്ന് ചോദിച്ച കോടതി, ‘മനുഷ്യത്വരഹിതം’ എന്ന വാക്ക് മാത്രമാണ് ഈ പെരുമാറ്റത്തെക്കുറിച്ച് പറയുമ്പോൾ ഓർമ്മവരുന്നതെന്നും വ്യക്തമാക്കി. ഇത്തരം പ്രവൃത്തികളിൽ നിന്ന് അധ്യാപകന് ഒഴിഞ്ഞുമാറാനാകില്ലെന്നും തങ്ങൾ ചെയ്യുന്ന കാര്യങ്ങളുടെ പ്രത്യാഘാതം എന്താണെന്ന് അവർ തിരിച്ചറിയണമെന്നും കോടതി ഓർമ്മിപ്പിച്ചു.
അതേസമയം, വിചാരണവേളയിൽ വിദ്യാർത്ഥിക്കെതിരെ ജാതി അധിക്ഷേപം നടത്തിയിട്ടില്ലെന്നാണ് പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. താൻ പറഞ്ഞതിൽ നിന്ന് പാഠം ഉൾക്കൊണ്ടുവെന്നും പ്രതിഭാഗം വ്യക്തമാക്കിയെങ്കിലും, മൂന്ന് മാസമായി പ്രതി ഒളിവിലാണെന്ന കാര്യം സംസ്ഥാന സർക്കാർ സുപ്രീം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. പ്രതിയെ പിടികൂടാൻ വൈകിയതിനെതിരെ വൻ പ്രതിഷേധങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് കർണാടകയിൽ നിന്നുള്ള നിർണായക അറസ്റ്റ്. നിയമനടപടികൾ പൂർത്തിയാക്കി പ്രതിയെ ഉടൻ തന്നെ കോടതിയിൽ ഹാജരാക്കുമെന്ന് കണ്ണൂർ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ അറിയിച്ചു.
Nitin Raj’s death: Main accused Dr. MK Ram finally arrested





