ഹാംബർഗ്: ജർമ്മനിയിലെ ഹാംബർഗിന് സമീപമുള്ള സ്റ്റേഡ് നഗരത്തിൽ മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിലുണ്ടായ വെടിവെയ്പ്പിൽ ആറ് പേർ കൊല്ലപ്പെട്ടു. മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞിന്റെ കസ്റ്റഡിയെച്ചൊല്ലി പിതാവ് നടത്തിയ തർക്കമാണ് കൂട്ടക്കൊലപാതകത്തിൽ കലാശിച്ചത്. അക്രമിയായ നാൽപ്പത്തിയഞ്ചുകാരൻ ഉൾപ്പെടെ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു രാജ്യാന്തര സമൂഹത്തെ നടുക്കിയ ഈ സംഭവം നടന്നത്.
കൊല്ലപ്പെട്ടവരിൽ നാല് സ്ത്രീകളും രണ്ട് പുരുഷന്മാരും ഉൾപ്പെടുന്നു. ഇവരെല്ലാവരും മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിലെ ജീവനക്കാരാണ്. വെടിവെയ്പ്പ് നടക്കുമ്പോൾ ലക്ഷ്യമിട്ട കുഞ്ഞും അമ്മയും ഓഫീസിലുണ്ടായിരുന്നെങ്കിലും ഇവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. അക്രമത്തിൽ മറ്റ് നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. വ്യക്തിപരമായ കുടുംബ തർക്കങ്ങളാണ് വെടിവെയ്പ്പിലേക്ക് നയിച്ചതെന്നും ഇതിന് പിന്നിൽ രാഷ്ട്രീയമോ സാമ്പത്തികമോ ആയ മറ്റ് ലക്ഷ്യങ്ങളില്ലെന്നും ലോവർ സാക്സണി ആഭ്യന്തര മന്ത്രി ഡാനിയേല ബെഹ്റൻസ് സ്ഥിരീകരിച്ചു. ആസൂത്രിതവും അങ്ങേയറ്റം ക്രൂരവുമായ അക്രമമാണിതെന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു.
തിങ്കളാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 12:10 ഓടെയാണ് സ്റ്റേഡിലെ ഡാങ്കർസ്ട്രാസെയിലുള്ള സ്ഥാപനത്തിൽ വെടിവെയ്പ്പ് നടന്നതായി പോലീസിന് സന്ദേശം ലഭിക്കുന്നത്. ജർമ്മനിയിൽ ജനിച്ച തരം ഹാനോവർ സ്വദേശിയായ തുർക്കി പൗരനാണ് വെടിവെയ്പ്പ് നടത്തിയത്. കുഞ്ഞിന്റെ കസ്റ്റഡി അവകാശവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി സ്ഥാപനത്തിലെ ജീവനക്കാരുമായി ഇയാൾക്ക് തിങ്കളാഴ്ച മുൻകൂട്ടി നിശ്ചയിച്ച കൂടിക്കാഴ്ച ഉണ്ടായിരുന്നു. ഇതിനിടെയാണ് ഇയാൾ ജീവനക്കാർക്ക് നേരെ വെടിയുതിർത്തത്.
അഞ്ച് പേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലുമാണ് മരണപ്പെട്ടത്. പ്രതി മുൻപ് ചില ഭീഷണികൾ മുഴക്കിയതായി പോലീസിന് വിവരമുണ്ടായിരുന്നെങ്കിലും ഇയാൾ ഇത്രയും അക്രമാസക്തനാകുമെന്ന് കരുതിയിരുന്നില്ലെന്ന് ലൂൺബർഗ് പോലീസ് മേധാവി കാത്രിൻ ഷൂൾ വ്യക്തമാക്കി. ഇയാൾക്ക് ആയുധം കൈവശം വെക്കാനുള്ള ലൈസൻസ് ഉണ്ടായിരുന്നില്ല.
കൃത്യത്തിന് ശേഷം ഒരു സ്ത്രീ ഓടിച്ച കാറിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ കിലോമീറ്ററുകൾ പിൻതുടർന്നാണ് പോലീസ് പിടികൂടിയത്. പോലീസ് പ്രതി സഞ്ചരിച്ച വാഹനത്തിന്റെ ടയർ വെടിവെച്ചു തകർത്ത ശേഷമാണ് കീഴടക്കിയത്. സംഭവസ്ഥലത്തിന് സമീപമുണ്ടായിരുന്ന ഡേ കെയറിലെയും പ്രൈമറി സ്കൂളിലെയും കുട്ടികളെ സുരക്ഷിതമായി മാതാപിതാക്കളുടെ ഒപ്പമയച്ചു. നിലവിൽ ജനങ്ങൾക്ക് മറ്റ് സുരക്ഷാ ഭീഷണികളില്ലെന്ന് വ്യക്തമാക്കിയ പോലീസ്, സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Mass shooting shakes Germany over child custody dispute; 6 killed, many injured
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt






