വിന്നിപെഗ് : മനിറ്റോബ പ്രവിശ്യയിൽ അഞ്ചാംപനി രോഗബാധിതരുടെ എണ്ണത്തിൽ വൻ വർധനവ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 22 പുതിയ കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ ഈ വർഷം റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 519 ആയി ഉയർന്നു. ഏപ്രിൽ മാസത്തിൽ മാത്രം 102 പേർക്കാണ് രോഗം ബാധിച്ചത്. കഴിഞ്ഞ വർഷം ആകെ റിപ്പോർട്ട് ചെയ്ത 319 കേസുകളേക്കാൾ ഇരട്ടിയോളം വർധനവാണ് ഈ വർഷത്തെ ആദ്യ നാല് മാസത്തിനുള്ളിൽ തന്നെ ഉണ്ടായിരിക്കുന്നത്.
രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഈ വർഷം 44 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ 23 പേർ പത്ത് വയസ്സിൽ താഴെയുള്ള കുട്ടികളാണ്. ചികിത്സയിലുള്ളവരിൽ 41 പേരും വാക്സിൻ സ്വീകരിക്കാത്തവരാണെന്ന് പ്രവിശ്യാ ആരോഗ്യവകുപ്പ് അറിയിച്ചു. നാല് പേരുടെ നില ഗുരുതരമായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ഇതുവരെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. രോഗബാധിതനായ ഒരാളുടെ ചുമ, തുമ്മൽ എന്നിവയിലൂടെ വായുവഴി അതിവേഗം പടരുന്ന വൈറസ് മണിക്കൂറുകളോളം അന്തരീക്ഷത്തിൽ നിലനിൽക്കുമെന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്.
വിങ്ക്ലറിലെ കനേഡിയൻ ടയർ, വിന്നിപെഗിലെ ആർആർസി പോളിടെക് ക്യാമ്പസ്, ചിൽഡ്രൻസ് ഹോസ്പിറ്റൽ എമർജൻസി വിഭാഗം എന്നിവിടങ്ങളിൽ ഏപ്രിൽ 20 മുതൽ 25 വരെയുള്ള ദിവസങ്ങളിൽ സന്ദർശനം നടത്തിയവർ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. പനി, ചുമ, കണ്ണ് ചുവപ്പ് എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ. പിന്നീട് മുഖത്ത് തുടങ്ങി ശരീരം മുഴുവൻ ചുവന്ന പാടുകൾ വ്യാപിക്കുന്നതാണ് രോഗത്തിന്റെ പ്രധാന സ്വഭാവം. മുൻപ് തെക്കൻ മേഖലകളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന രോഗം ഇപ്പോൾ നോർത്തേൺ മേഖലകളിലേക്കും പടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ വാക്സിനേഷൻ രേഖകൾ പരിശോധിച്ച് മുൻകരുതൽ എടുക്കണമെന്ന് അധികൃതർ അറിയിച്ചു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Manitoba on measles alert: More than 500 people have been infected this year




