സസ്കാച്ചവാൻ; വടക്കൻ സസ്കാച്ചെവാനിൽ കരടി ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളിയെ തിരിച്ചറിഞ്ഞു. പ്രൊഫഷണൽ മിക്സഡ് മാർഷ്യൽ ആർട്സ് (MMA) താരമാകണമെന്ന വലിയ സ്വപ്നവുമായി കാനഡയിലെത്തിയ ഋഷികേശ് കൊളോത്ത് (27) ആണ് മരിച്ചത്. മേയ് 8-നായിരുന്നു ദാരുണസംഭവം നടന്നത്.
സസ്കാച്ചവാനിലെ യുറേനിയം ഖനന മേഖലയായ സൂ ബേ പ്രൊപ്പർട്ടിയിൽ കരാർ അടിസ്ഥാനത്തിൽ ടെക്നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു ഋഷികേശ്. ജോലിക്കിടെയാണ് ആക്രമണമുണ്ടായത്. പിന്നീട് സംഭവസ്ഥലത്തുണ്ടായിരുന്ന മറ്റൊരാൾ കരടിയെ വെടിവെച്ചുകൊന്നു.
പത്തുവർഷത്തിലേറെയായി എം.എം.എ (MMA) രംഗത്ത് പരിശീലനം നേടുന്ന ഋഷികേശ്, ലോകപ്രശസ്തമായ യു.എഫ്.സി (UFC) ചാമ്പ്യൻഷിപ്പിൽ മത്സരിക്കുക എന്ന ലക്ഷ്യത്തോടെയാണ് മൂന്ന് വർഷം മുമ്പ് കാനഡയിലേക്ക് കുടിയേറിയത്. ബ്രിട്ടീഷ് കൊളംബിയയിലെ പെന്റിക്ടണിൽ സഹോദരൻ അർജുൻ കൊളോത്തിനൊപ്പമായിരുന്നു താമസം. അവിടുത്തെ സ്കോഡൻ മാർഷ്യൽ ആർട്സ് അക്കാദമിയിൽ പരിശീലനം നടത്തുകയായിരുന്നു ഋഷികേശ്. ജൂൺ മാസം മുതൽ വാൻകൂവറിൽ ബോക്സിങ് കോച്ചായി ജോലിയിൽ പ്രവേശിക്കാനിരിക്കെയാണ് വിധി വില്ലനായെത്തിയത്.
സസ്കാച്ചവാനന്റെ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട നാലാമത്തെ മാത്രം മാരകമായ കരടി ആക്രമണമാണിത്. ഏറ്റവും ഒടുവിൽ 2020-ലായിരുന്നു സമാനമായൊരു മരണം ഇവിടെ റിപ്പോർട്ട് ചെയ്തത്.
Man killed in bear attack identified as MMA fighter Hrishikesh Koloth from Kerala
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla










