ലഖ്‌നൗ: ഇന്ത്യൻ കരസേനയുടെ ലഖ്‌നൗ ആസ്ഥാനമായുള്ള സെൻട്രൽ കമാൻഡ് ചീഫ് ഓഫ് സ്റ്റാഫായി തിരുവനന്തപുരം സ്വദേശി ലഫ്റ്റനന്റ് ജനറൽ സി.ജെ. ജയചന്ദ്രൻ സ്ഥാനമേറ്റു. തിരുവനന്തപുരം പട്ടം സ്വദേശിയായ അദ്ദേഹം ദീർഘകാലത്തെ സൈനിക സേവനത്തിന് ശേഷമാണ് ഈ നിർണ്ണായക പദവിയിൽ എത്തുന്നത്. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലെ പ്രീഡിഗ്രി പഠനത്തിന് ശേഷം നാഷണൽ ഡിഫൻസ് അക്കാദമിയിൽ (NDA) ചേർന്ന അദ്ദേഹം, പരിശീലനം പൂർത്തിയാക്കി 1991-ൽ ബോംബെ സാപ്പേഴ്സിലൂടെയാണ് കരസേനയുടെ ഭാഗമായത്.
മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഔദ്യോഗിക ജീവിതത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുള്ള ലഫ്. ജനറൽ ജയചന്ദ്രൻ, കാർഗിൽ യുദ്ധസമയത്തെ സുപ്രധാനമായ ‘ഓപ്പറേഷൻ വിജയി’ൽ സജീവ പങ്കാളിയായിരുന്നു. മികച്ചൊരു പാരാട്രൂപ്പർ കൂടിയായ അദ്ദേഹം നൂറിലേറെ തവണ പാരാ ജംപിങ് നടത്തി സൈനിക വൃത്തങ്ങളിൽ ശ്രദ്ധ നേടിയിട്ടുണ്ട്.
തിരുവനന്തപുരം കരമന മന്നം മെമ്മോറിയൽ ഹൈസ്കൂൾ, പട്ടം സെന്റ് മേരീസ് ഹൈസ്കൂൾ എന്നിവിടങ്ങളിലെ പൂർവ്വ വിദ്യാർത്ഥിയായ ഇദ്ദേഹം സൈനിക മേഖലയിലെ മികവിനൊപ്പം വിദ്യാഭ്യാസ രംഗത്തും ഉയർന്ന നേട്ടങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.
എഞ്ചിനീയറിംഗ് ബിരുദധാരിയായ ജയചന്ദ്രൻ ഡിഫൻസ് സ്റ്റഡീസിൽ എം.എസ്.സിയും രണ്ട് എം.ഫിൽ ബിരുദങ്ങളും നേടിയിട്ടുണ്ട്. കായികരംഗത്തും സജീവമായ അദ്ദേഹം ഇന്നും മാരത്തോണുകളിൽ സ്ഥിരസാന്നിധ്യമാണ്. ജയശ്രീയാണ് ഭാര്യ. ഏക മകൾ മാളവിക. മലയാളി എന്ന നിലയിലും തിരുവനന്തപുരം സ്വദേശി എന്ന നിലയിലും ഈ ഉന്നത സൈനിക പദവിയിലേക്കുള്ള അദ്ദേഹത്തിന്റെ നിയമനം കേരളത്തിന് വലിയ അഭിമാനമായി മാറിയിരിക്കുകയാണ്.
Lt. Gen. C.J. Jayachandran takes charge as Chief of Staff of Central Command; Proud moment for Thiruvananthapuram
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



