ഇസ്രായേൽ-പാലസ്തീൻ സംഘർഷം തുടരുന്നതിനിടെ ഗാസയിലും വെസ്റ്റ് ബാങ്കിലും നിർണ്ണായകമായ പ്രാദേശിക തെരഞ്ഞെടുപ്പ് നടന്നു. നീണ്ട 20 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഗാസയിൽ ഒരു വോട്ടെടുപ്പ് നടക്കുന്നത് എന്ന പ്രത്യേകത ഈ തിരഞ്ഞെടുപ്പിനുണ്ട്. സെൻട്രൽ ഗാസയിലെ ദെയർ അൽ ബലാഹ് മേഖലയിലും വെസ്റ്റ് ബാങ്കിലെ ചില ഭാഗങ്ങളിലുമായി നടന്ന വോട്ടെടുപ്പിൽ ഏകദേശം 50 ശതമാനത്തോളം ആളുകൾ സമ്മതിദാന അവകാശം വിനിയോഗിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ. പാലസ്തീൻ സെൻട്രൽ ഇലക്ഷൻ കമ്മീഷന്റെ നേതൃത്വത്തിൽ നടന്ന വോട്ടെടുപ്പിൽ 70,000-ത്തോളം പേർക്കാണ് വോട്ടവകാശം ഉണ്ടായിരുന്നത്.
യുദ്ധസാഹചര്യങ്ങളും കടുത്ത നിയന്ത്രണങ്ങളും നിലനിൽക്കുന്നതിനാൽ ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു വോട്ടെടുപ്പ് പ്രക്രിയ. ബാലറ്റ് പേപ്പറുകളും മഷിയും എത്തിക്കുന്നതിൽ ഇസ്രായേൽ തടസ്സം സൃഷ്ടിച്ചതായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ആരോപിച്ചു. തുടർന്ന്, കഴിഞ്ഞ വർഷത്തെ പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന് ശേഷം ബാക്കിയായ മഷിയും തടിപ്പെട്ടികളും ഉപയോഗിച്ചാണ് അധികൃതർ വോട്ടെടുപ്പ് പൂർത്തിയാക്കിയത്. ശനിയാഴ്ച വൈകീട്ട് ഏഴ് മണിയോടെ അവസാനിച്ച വോട്ടെടുപ്പിന്റെ ഫലം ഇന്ന് പ്രഖ്യാപിക്കുമെന്നാണ് കരുതപ്പെടുന്നത്. സ്ത്രീകളുടെയും യുവാക്കളുടെയും വലിയ രീതിയിലുള്ള പങ്കാളിത്തം ഇത്തവണ ശ്രദ്ധേയമായി.
നേരിട്ട് പാർട്ടി അടിസ്ഥാനത്തിലല്ലെങ്കിലും ഹമാസ്, ഫത്ത എന്നീ പ്രസ്ഥാനങ്ങളുമായി ബന്ധമുള്ളവരും സ്വതന്ത്ര സ്ഥാനാർത്ഥികളും മത്സരരംഗത്തുണ്ട്. പ്രാദേശിക സ്വാധീനവും കുടുംബബന്ധങ്ങളും വിജയത്തിൽ നിർണ്ണായകമാകും. ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും രാഷ്ട്രീയ വിഭജനം ഫലത്തെ എങ്ങനെ ബാധിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. ഈ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നതിന് ശേഷം, മറ്റ് മേഖലകളിലെ വോട്ടെടുപ്പ് സംബന്ധിച്ച കൃത്യമായ സമയക്രമം അധികൃതർ പുറത്തുവിടും. പ്രാദേശിക ഭരണസംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവെപ്പായിട്ടാണ് ഈ വോട്ടെടുപ്പ് വിലയിരുത്തപ്പെടുന്നത്.
Local elections in Gaza and West Bank after 20 years; 50% turnout, results to be announced today
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



