മെൽബൺ: ഓസ്‌ട്രേലിയയിലെ ഒരു സൂപ്പർമാർക്കറ്റിൽ നിന്ന് വാങ്ങിയ ലെറ്റൂസ് പായ്ക്കറ്റിനുള്ളിൽ ജീവനുള്ള തവളയെ കണ്ടെത്തി. പ്രദേശവാസിയായ റൈസ് സ്മോക്കർ എന്ന കർഷകനാണ് പായ്ക്ക് ചെയ്ത കവറിനുള്ളിൽ പച്ചത്തവളയെ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി സുഹൃത്തുക്കൾക്കായി അത്താഴം ഒരുക്കുന്നതിനിടെയായിരുന്നു സംഭവം.
വീട്ടിലെ മറ്റ് താമസക്കാരായ ലോറ ജോൺസ്, ബില്ലി ലെ പൈൻ എന്നിവർക്കൊപ്പം അത്താഴത്തിന് സാലഡ് തയ്യാറാക്കാൻ ലെറ്റൂസ് പായ്ക്കറ്റ് എടുത്തപ്പോഴാണ് ഉള്ളിൽ തവളയിരിക്കുന്നത് റൈസിന്റെ ശ്രദ്ധയിൽപ്പെട്ടത്. റൈസ് വിവരം പറഞ്ഞപ്പോൾ സുഹൃത്തുക്കൾ ആദ്യം വിശ്വസിച്ചില്ലെന്നും പരിഹസിക്കുകയാണെന്നാണ് കരുതിയതെന്നും ലോറ ജോൺസ് പറഞ്ഞു. തുടർന്ന് റൈസ് പായ്ക്കറ്റുമായി ലിവിംഗ് റൂമിലെത്തി സുഹൃത്തുക്കളെ കാണിക്കുകയായിരുന്നു.
കവറിനുള്ളിൽ സുരക്ഷിതമായിരുന്ന തവളയെ കണ്ട് വീട്ടുകാർക്ക് ആദ്യം ചിരിയാണ് വന്നത്. പിന്നീട് ഇവർ തവളയ്ക്ക് ‘ഗ്രെഗ്’ എന്ന് പേരിട്ടു. തുടർന്ന് വീടിനടുത്തുള്ള ഒരു കുളത്തിൽ തവളയെ തുറന്നുവിട്ടു. പ്രശസ്തമായ ‘ക്രേസി ഫ്രോഗ്’ എന്ന ആനിമേഷൻ മ്യൂസിക് ട്രാക്ക് പ്ലേ ചെയ്തുകൊണ്ടാണ് സുഹൃത്തുക്കൾ തവളയെ കുളത്തിലേക്ക് യാത്രയാക്കിയത്. എസ്‌പെരൻസിലെ ‘വൂൾവർത്ത്സ്’ സൂപ്പർമാർക്കറ്റിൽ നിന്നാണ് റൈസും പങ്കാളി ലില്ലി ആഷ്ബിയും അന്ന് തന്നെ ഈ പായ്ക്കറ്റ് വാങ്ങിയത്.
ഓസ്‌ട്രേലിയൻ സൂപ്പർമാർക്കറ്റുകളിൽ നിന്ന് വാങ്ങുന്ന പച്ചക്കറി പായ്ക്കറ്റുകളിൽ നിന്ന് ജീവികളെ കണ്ടെത്തുന്നത് ഇതാദ്യമല്ല. അഞ്ച് വർഷം മുൻപ് സിഡ്നിയിലെ ഇതേ സൂപ്പർമാർക്കറ്റ് ശൃംഖലയുടെ ഷെൽഫിൽ മൂന്ന് മീറ്റർ നീളമുള്ള വിഷമില്ലാത്ത മലമ്പാമ്പിനെ കണ്ടെത്തിയിരുന്നു. കൂടാതെ 2021-ൽ സിഡ്നിയിലെ മറ്റൊരു സൂപ്പർമാർക്കറ്റിൽ നിന്ന് വാങ്ങിയ ലെറ്റൂസ് പായ്ക്കറ്റിനുള്ളിൽ വിഷമുള്ള പാമ്പിൻകുഞ്ഞിനെയും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ സൂപ്പർമാർക്കറ്റ് അധികൃതർ ഖേദം പ്രകടിപ്പിച്ചു.
ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നും സമാനമായ മറ്റ് പരാതികൾ ലഭിച്ചിട്ടില്ലെന്നും കമ്പനി അറിയിച്ചു. ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നവരുമായി ചേർന്ന് ഈ വിഷയത്തിൽ അടിയന്തര അന്വേഷണം ആരംഭിച്ചതായും കമ്പനി വ്യക്തമാക്കി. ലെറ്റൂസ് വാങ്ങിയ കുടുംബത്തോട് ക്ഷമാപണം നടത്തിയ അധികൃതർ അവർക്ക് പകരമായി പുതിയ ലെറ്റൂസ് പായ്ക്കറ്റ് നൽകുകയും ചെയ്തു. പായ്ക്ക് ചെയ്ത ഭക്ഷണസാധനങ്ങളുടെ ഗുണനിലവാരത്തെയും സുരക്ഷിതത്വത്തെയും കുറിച്ചുള്ള ചർച്ചകൾക്ക് ഈ സംഭവം വീണ്ടും വഴിവെച്ചിരിക്കുകയാണ്.
Live frog found in lettuce package; Another safety lapse in supermarket product
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt










