കൊച്ചി: കേരളത്തിന്റെ വികസനം ഉറപ്പാക്കാൻ ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ മുന്നണിക്ക് അവസരം നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻഡിഎയുടെ സംസ്ഥാനതല തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട് കൊച്ചിയിൽ നടന്ന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൽഡിഎഫ്-യുഡിഎഫ് മുന്നണികൾ മാറിമാറി ഭരിച്ചിട്ടും കേരളത്തിൽ വേണ്ടത്ര പുരോഗതി ഉണ്ടായില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
അഴിമതിയും ഹർത്താൽ മാഫിയയും ഇല്ലാത്ത വികസിത കേരളമാണ് എൻഡിഎയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന കിസാൻ ക്രെഡിറ്റ് കാർഡ്, ഇൻഷുറൻസ് പദ്ധതികൾ എന്നിവ മത്സ്യത്തൊഴിലാളികൾക്കും കർഷകർക്കും വലിയ കരുത്തായി മാറുന്നുണ്ട്. വിഴിഞ്ഞം തുറമുഖം പോലുള്ള പദ്ധതികൾ ഇതിന് ഉദാഹരണമാണ്. വരും വർഷങ്ങളിൽ കേരളത്തെ എഐ (നിർമ്മിത ബുദ്ധി) സാങ്കേതികവിദ്യയുടെ ആഗോള കേന്ദ്രമാക്കി മാറ്റുമെന്നും യുവജനങ്ങൾക്ക് സ്റ്റാർട്ടപ്പ് മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി.
ഗൾഫ് മേഖലയിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. ആഗോള പ്രതിസന്ധികൾക്കിടയിലും പ്രവാസികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ സർക്കാർ നടത്തിയ ശ്രമങ്ങളെ അദ്ദേഹം എടുത്തുപറഞ്ഞു. ശബരിമലയിലെയും വിവിധ സർക്കാർ പദ്ധതികളിലെയും അഴിമതികളെ വിമർശിച്ച അദ്ദേഹം, അഞ്ചു വർഷം തന്നെ സേവിക്കാൻ അനുവദിച്ചാൽ വികസനത്തിന്റെ കാര്യത്തിൽ ‘മോദി ഗ്യാരണ്ടി’ നൽകുന്നുവെന്നും പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Kerala will be transformed into an AI hub; NDA should be given a chance to ensure development; Prime Minister Narendra Modi guarantees



