കുവൈത്ത് സിറ്റി: അതിക്രമം നടത്താൻ പദ്ധതിയിട്ട് കുവൈത്ത് തീരത്തെത്തിയ നാല് ഇറാൻ പൗരന്മാരെ സുരക്ഷാസേന പിടികൂടിയതോടെ കുവൈത്തും ഇറാനും തമ്മിലുള്ള നയതന്ത്ര തർക്കം രൂക്ഷമാകുന്നു. മെയ് ഒന്നിന് കുവൈത്തിന്റെ ഏറ്റവും വലിയ ദ്വീപായ ബുബിയാനിൽ വെച്ചാണ് ആറംഗ സംഘം പിടിയിലായത്. നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ കുവൈത്ത് സേനയുമായി ഏറ്റുമുട്ടിയ സംഘത്തിലെ രണ്ടുപേർ രക്ഷപ്പെട്ടതായും ബാക്കി നാല് പേർ നിലവിൽ കസ്റ്റഡിയിലാണെന്നും കുവൈത്ത് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.
മത്സ്യബന്ധന ബോട്ടിൽ എത്തിയ സംഘം രാജ്യത്ത് അട്ടിമറി പ്രവർത്തനങ്ങൾ ലക്ഷ്യമിട്ടാണ് എത്തിയതെന്നാണ് കുവൈത്തിന്റെ പ്രാഥമിക നിഗമനം. പിടിക്കപ്പെട്ടവർക്ക് ഇറാന്റെ ഗാർഡുമായി (ഐആർജിസി) ബന്ധമുണ്ടെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. എന്നാൽ, നാവിഗേഷൻ തകരാറിലായതിനെത്തുടർന്നാണ് ബോട്ട് വഴിതെറ്റി കുവൈത്ത് തീരത്ത് എത്തിയതെന്നാണ് ഇറാന്റെ ഔദ്യോഗിക വിശദീകരണം. തങ്ങളുടെ പൗരന്മാരെ അടിയന്തരമായി വിട്ടയക്കണമെന്നും അല്ലാത്തപക്ഷം ഇതിനെതിരെ ശക്തമായി പ്രതികരിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
മേഖലയിൽ നിലനിൽക്കുന്ന സംഘർഷഭരിതമായ അന്തരീക്ഷത്തിൽ പുതിയ സംഭവവികാസങ്ങൾ അതീവ ഗൗരവത്തോടെയാണ് അയൽരാജ്യങ്ങൾ കാണുന്നത്. കുവൈത്തിന്റെ പരമാധികാരത്തിന് നേരെയുള്ള നുഴഞ്ഞുകയറ്റ ശ്രമത്തെ സൗദി അറേബ്യ ഉൾപ്പെടെയുള്ള ജി.സി.സി രാജ്യങ്ങൾ ശക്തമായി അപലപിച്ചു. ഇറാനെ ആക്രമിക്കാൻ അമേരിക്ക മുൻപ് ഉപയോഗിച്ച ദ്വീപിലാണ് പൗരന്മാർ പിടിയിലായതെന്ന ഇറാന്റെ പരാമർശം വിഷയത്തിന്റെ ഗൗരവം വർധിപ്പിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ പുരോഗമിക്കുന്നുണ്ടെങ്കിലും അതിർത്തികളിൽ സുരക്ഷാ പരിശോധനകൾ കുവൈത്ത് കർശനമാക്കി.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Kuwait - Iran dispute intensifies: Iran threatens retaliation if citizens are not released




