മഷ്ഹദ്: ഇറാൻ-ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി. ഏഴ് ദിവസം നീണ്ടുനിന്ന ശവസംസ്കാര ചടങ്ങുകൾക്ക് ശേഷമാണ് ഖമനയിയുടെ ജന്മസ്ഥലവും ഷിയാ പുണ്യനഗരവുമായ മഷ്ഹദിലെ ഇമാം റിസ പള്ളിയിൽ ഖബറടക്കം നടന്നത്. ഇറാനിലും ഇറാഖിലുമായി നടന്ന വിവിധ വിലാപയാത്രകളിൽ ഏകദേശം 15 ലക്ഷത്തോളം ജനങ്ങൾ പങ്കെടുത്തതായാണ് കണക്കാക്കുന്നത്. ഖമനയിക്കൊപ്പം അദ്ദേഹത്തിന്റെ ഭാര്യ, മകൾ, കൊച്ചുമകൾ എന്നിവരുടെ മൃതദേഹങ്ങളും ഒരേ ദിവസം തന്നെ ഖബറടക്കി. സുരക്ഷാ കാരണങ്ങളാൽ ആയത്തുള്ള ഖമനയിയുടെ മകനും നിലവിലെ ഇറാന്റെ പരമോന്നത നേതാവുമായ മൊജ്തബ ഖമനയി ചടങ്ങുകളിൽ നിന്ന് വിട്ടുനിന്നു. വൻ ജനത്തിരക്ക് കാരണം മുൻകൂട്ടി നിശ്ചയിച്ച സമയത്തേക്കാൾ വൈകിയാണ് സംസ്കാര ചടങ്ങുകൾ പൂർത്തിയായത്.
ഖമനയിയുടെ ശവമഞ്ചം വഹിച്ചുകൊണ്ടുള്ള വിമാനത്തിന് യുദ്ധവിമാനങ്ങൾ അകമ്പടി സേവിക്കുന്ന ദൃശ്യങ്ങൾ ഇറാൻ സർക്കാർ ഔദ്യോഗികമായി പുറത്തുവിട്ടിട്ടുണ്ട്. എന്നാൽ, ഒരു വശത്ത് സംസ്കാര ചടങ്ങുകൾ നടക്കുമ്പോഴും ഇറാനിൽ വ്യോമാക്രമണങ്ങളും സ്ഫോടനങ്ങളും തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തെക്കൻ ഇറാനിൽ ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും, ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ അമേരിക്ക തയ്യാറായിട്ടില്ല. ഇറാൻ ഭരണകൂടവും ഈ സ്ഫോടനങ്ങൾക്ക് പിന്നിൽ ഏത് രാജ്യമാണെന്ന് ഇതുവരെ ഔദ്യോഗികമായി ആരോപിച്ചിട്ടില്ല. അതേസമയം, ഇരുരാജ്യങ്ങളും തമ്മിൽ സമാധാന ചർച്ചകൾ തുടരാൻ സന്നദ്ധമാണെന്ന് അമേരിക്ക അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണങ്ങൾക്ക് തിരിച്ചടിയായി ബഹ്‌റൈൻ, കുവൈറ്റ്, ഖത്തർ എന്നിവിടങ്ങളിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ശക്തമായ ആക്രമണം അഴിച്ചുവിട്ടിരുന്നു. നിലവിലെ സാഹചര്യത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും തമ്മിൽ ടെലിഫോൺ സംഭാഷണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഇറാന്റെ അഞ്ച് പ്രവിശ്യകളിൽ അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങളിൽ 14 പേർ കൊല്ലപ്പെടുകയും 78 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാന്റെ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.
ഹോർമുസ് കടലിടുക്കിലെ വാണിജ്യ കപ്പൽഗതാഗതത്തെയും സാധാരണ നാവികരെയും ലക്ഷ്യമിട്ടുള്ള ഇറാന്റെ സൈനിക ശേഷി ദുർബലപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് (CENTCOM) വ്യക്തമാക്കി. ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ, തീരനിരീക്ഷണ കേന്ദ്രങ്ങൾ, മിസൈൽ-ഡ്രോൺ സംഭരണശാലകൾ, നാവിക സൈനിക ശേഷി, ലോജിസ്റ്റിക്സ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉൾപ്പെടെ 90 സൈനിക കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായും പുതിയ ഘട്ട വ്യോമാക്രമണം വിജയകരമായി പൂർത്തിയാക്കിയതായും സെൻട്രൽ കമാൻഡ് അവകാശപ്പെടുന്നു.
Iran Bids Tearful Farewell to Ali Khamenei Amid Blasts
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





