പ്രശസ്ത പഞ്ചാബി ഗായകൻ കരൺ ഔജ്‌ലയുടെ കാനഡയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. കുടുംബത്തിന്റെ സുരക്ഷയെ കരുതി 2023-ൽ താൻ കാനഡയിൽ നിന്ന് ദുബായിലേക്ക് താമസം മാറിയെന്നാണ് അദ്ദേഹം പറയുന്നത്. രാജ് ശമാനിയുമായുള്ള ഒരു പോഡ്‌കാസ്റ്റിലാണ് കരൺ ഔജ്‌ല തന്റെ ജീവിതത്തിൽ കാനഡയിൽ വെച്ച് നേരിടേണ്ടി വന്ന ഭീഷണികളെക്കുറിച്ചും വെടിവെപ്പ് സംഭവങ്ങളെക്കുറിച്ചും തുറന്നു സംസാരിച്ചത്. ഇതാണ് കാനഡ വിടാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്നും പറയുന്നു.
തന്റെ വീട്ടിലേക്ക് ആറ് തവണ വെടിവെപ്പുണ്ടായിട്ടുണ്ടെന്ന് കരൺ പറഞ്ഞു. “2019-ൽ കാനഡയിൽ വെച്ച് വെടിവെപ്പ് നേരിട്ട ആദ്യത്തെ ആളുകളിൽ ഒരാളാണ് ഞാൻ. ആദ്യ തവണ എന്റെ വീട്ടിലേക്ക് രണ്ട് തവണ തുടർച്ചയായി വെടിയുതിർത്തു. അതൊരു ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമായിരുന്നു.” അദ്ദേഹം ഓർത്തെടുത്തു.
“പിന്നെ എല്ലാം നന്നായി വരുമെന്ന് കരുതിയപ്പോൾ വീണ്ടും വെടിവെപ്പുണ്ടായി. ഇതുവരെ എന്നെ ലക്ഷ്യമിട്ടോ എന്റെ വീട്ടിലേക്കോ ആറ് തവണ വെടിവെപ്പുണ്ടായി. കാനഡയിലെ വീടുകൾ മരം കൊണ്ട് നിർമ്മിച്ചതാണ് എന്നതാണ് ഏറ്റവും മോശം കാര്യം. വെടിയുണ്ടകൾ എളുപ്പത്തിൽ തുളച്ചു കയറും, അതിനാൽ വീടിനകത്ത് പോലും സുരക്ഷിതത്വമില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഫെയ്മസ് ആയ ആളുകൾക്ക് കാനഡയിൽ ജീവിക്കുന്നത് വളരെ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു. “ഈ ഇൻഡസ്ട്രിയുമായി ബന്ധമില്ലാത്തവർക്കും അല്ലെങ്കിൽ അവർ എത്ര പണമുണ്ടാക്കുന്നുവെന്ന് പരസ്യമായി കാണിക്കാത്തവർക്കും മാത്രമേ കാനഡ സുരക്ഷിതമാകൂ. അതാണ് പ്രശ്നമെന്ന് എനിക്ക് തോന്നുന്നു. അവിടെ പൊതുവായി അറിയപ്പെടുന്ന ആളുകൾക്ക് വളരെ ബുദ്ധിമുട്ടാണ്,” അദ്ദേഹം വ്യക്തമാക്കി.
ഏറ്റവും സുരക്ഷിതമായി തോന്നുന്ന സ്ഥലം ഏതാണെന്ന് ചോദിച്ചപ്പോൾ കരൺ ഔജ്‌ല പറഞ്ഞത് “പഞ്ചാബ്, സത്യസന്ധമായി പറഞ്ഞാൽ. തിരഞ്ഞെടുക്കാൻ വളരെ ബുദ്ധിമുട്ടാണ്, പക്ഷേ എനിക്ക് പഞ്ചാബാണ്. എന്റെ സ്വന്തം ഗോഡൗണിനെക്കാൾ സുരക്ഷിതമായി എനിക്ക് അവിടെ തോന്നുന്നു.”
പ്രാദേശിക അധികാരികളുടെ പരിമിതികളെക്കുറിച്ചും കരൺ ഔജ്‌ല എടുത്തുപറഞ്ഞു. “സുരക്ഷാ ഉദ്യോഗസ്ഥർ അവരുടെ കഴിവിന്റെ പരമാവധി ചെയ്യുന്നുണ്ട്, അവർ ഒന്നും ചെയ്യുന്നില്ലെന്ന് ഞാൻ പറയില്ല. പക്ഷേ, അവർക്ക് ശരിക്കും ഒന്നും ചെയ്യാൻ കഴിയില്ല. അവർക്ക് എന്ത് ചെയ്യാൻ കഴിയും? പുലർച്ചെ മൂന്ന് മണിക്ക് നിങ്ങളുടെ വീടിന് പുറത്ത് ഒരാൾ വെടിയുതിർത്താൽ, ഉപയോഗിക്കുന്ന കാർ മോഷ്ടിച്ചതായിരിക്കും, ആരാണ് ഉത്തരവാദി എന്ന് നിങ്ങൾക്കറിയില്ല. ആളെ പിടികൂടിയാലും എന്ത് ചെയ്യാൻ കഴിയും? അവരെ ആരെങ്കിലും വാടകയ്ക്ക് എടുത്തതാകാം. ഇത് ചെയ്യിച്ചയാൾ മറ്റെവിടെയെങ്കിലും ഇരിക്കുന്നുണ്ടാകും, ചിലപ്പോൾ നിങ്ങൾ ആ വ്യക്തിയെ കണ്ടിട്ടുപോലുമുണ്ടായില്ല. അതിനാൽ, ഇതിനൊരു പരിഹാരം എനിക്ക് കണ്ടെത്താൻ കഴിഞ്ഞില്ല,” കരൺ പറഞ്ഞു.
“പഞ്ചാബിലെ പലരും ഞാൻ പേടിച്ച് ദുബായിലേക്ക് ഓടിപ്പോയെന്ന് പറഞ്ഞു. യഥാർത്ഥ ജാട്ട് ഒരിക്കലും സ്ഥലം വിടില്ലത്രേ. ഞാൻ യഥാർത്ഥ ജാട്ട് തന്നെയാണ്, വ്യാജമല്ല. ഓരോ വ്യക്തിക്കും ചില മുൻഗണനകളുണ്ട്. ഞാൻ പക്വതയില്ലാത്തവനല്ല. ഞാൻ ഒരുപാട് കാര്യങ്ങൾ കണ്ടിട്ടുണ്ട്, എന്റെ അമ്മാവൻ മുതൽ അച്ഛൻ വരെ എന്റെ കൺമുന്നിൽ ഒരുപാട് പേരെ നഷ്ടമായിട്ടുണ്ട്. ഒരാളെ നഷ്ടപ്പെടുന്നത് എന്താണെന്ന് അറിയാത്ത ഒരാൾ എന്നോട് പേടിച്ച് ഓടിപ്പോയെന്ന് പറയുന്നത് ശരിയാണോ?” കാനഡ വിട്ടുപോയതിന് ഭീരുവാണെന്ന് വിളിച്ച ആളുകൾക്കുള്ള മറുപടിയായി കരൺ ഇങ്ങനെയാണ് പറഞ്ഞത്.
തന്റെ കിടപ്പുമുറിയുടെ ഭിത്തിയിലൂടെ വെടിയുണ്ടകൾ കടന്നുപോയ ഒരു ഭയാനകമായ സംഭവം കരൺ ഓർത്തെടുത്തു. “രണ്ടാം തവണ വെടിവെപ്പുണ്ടായപ്പോൾ ഞാൻ എന്റെ വീട്ടിലെ കിടക്കയിൽ ഉറങ്ങുകയായിരുന്നു. വെടിയുണ്ടകൾ കടന്നുപോയ ജനലിൽ നിന്ന് വളരെ അടുത്തായിരുന്നു ഞാൻ. മൂന്ന് വെടിയുണ്ടകൾ ഭിത്തിയിലൂടെ കടന്നുപോയിരുന്നു. അത് എനിക്ക് നേരെ വന്നിരുന്നെങ്കിൽ ഞാൻ മരിച്ചുപോകുമായിരുന്നു. ധൈര്യം കൊണ്ട് മാത്രം എല്ലാം ചെയ്യാൻ കഴിയില്ല; ചിലപ്പോൾ തലച്ചോറും ഉപയോഗിക്കണം,” അദ്ദേഹം പറഞ്ഞു.
'There were six assassination attempts in Canada, I moved to save my life': Indian singer reveals



