വാഷിങ്ടൻ: കഴിഞ്ഞ 35 വർഷമായി അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യൻ വംശജയായ മീനു ബത്രയെ (53) യുഎസ് ഇമിഗ്രേഷൻ വിഭാഗം തടവിലാക്കി. മിൽവാക്കിയിലേക്ക് ഔദ്യോഗിക ആവശ്യത്തിനായി യാത്ര ചെയ്യുന്നതിനിടെ ഹാർലിംഗൻ രാജ്യാന്തര വിമാനത്താവളത്തിൽ വച്ചാണ് ഉദ്യോഗസ്ഥർ മീനുവിനെ കസ്റ്റഡിയിലെടുത്തത്. തനിക്ക് സാധുവായ വർക്ക് പെർമിറ്റും നിയമപരമായ താമസരേഖകളും ഉണ്ടെന്ന് അവർ വാദിച്ചെങ്കിലും ഉദ്യോഗസ്ഥർ അത് ചെവിക്കൊണ്ടില്ല.

തടവിലായ ആദ്യ 24 മണിക്കൂർ തനിക്ക് ഭക്ഷണവും വെള്ളവും മരുന്നുകളും നിഷേധിച്ചുവെന്ന് മീനു ആരോപിക്കുന്നു. കൂടാതെ, കൈകൾ പുറകിൽ കെട്ടി നിർത്തി ഉദ്യോഗസ്ഥർ അപമാനിച്ചതായും ഹേബിയസ് കോർപ്പസ് ഹർജിയിൽ ഇവർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിലവിൽ റെയ്മണ്ട് വില്ലിലെ ഡിറ്റൻഷൻ സെന്ററിലാണ് ഇവർ കഴിയുന്നത്.
1984-ലെ സിഖ് വിരുദ്ധ കലാപത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് മീനു 1991-ൽ അഭയാർത്ഥിയായി അമേരിക്കയിലെത്തുന്നത്. നാല് മക്കളുടെ അമ്മയായ ഇവരുടെ ഒരു മകൻ നിലവിൽ അമേരിക്കൻ സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്നുണ്ട്. ഇന്ത്യയിൽ പീഡനങ്ങൾ നേരിടാൻ സാധ്യതയുണ്ടെന്ന് കണ്ട് 2000-ൽ ഒരു യുഎസ് കോടതി ഇവരെ നാടുകടത്തുന്നത് തടഞ്ഞിട്ടുള്ളതാണ്. എന്നാൽ, നിലവിലെ ഇമിഗ്രേഷൻ നയങ്ങൾ ഉപയോഗിച്ച് ഇവരെ മറ്റേതെങ്കിലും രാജ്യത്തേക്ക് നാടുകടത്തുമോ എന്ന ആശങ്കയിലാണ് കുടുംബവും അഭിഭാഷകരും. കഴിഞ്ഞ ഒരു മാസമായി മീനു തടവിലാണെങ്കിലും അധികൃതർ ഇതുവരെ വ്യക്തമായ വിശദീകരണം നൽകിയിട്ടില്ല.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Indian-Origin Woman Detained by US Immigration After 35 Years



