വിന്നിപെഗ്: മതചിഹ്നമായ കൃപാൺ ധരിച്ചെത്തിയതിനെ തുടർന്ന് പോലീസ് റിക്രൂട്ട്‌മെന്റ് പരീക്ഷ എഴുതാൻ അനുവദിച്ചില്ലെന്ന പരാതിയുമായി ഇന്ത്യൻ യുവാവ് രംഗത്ത്. വിന്നിപെഗ് സ്വദേശിയായ ജസ്പാൽ സിംഗ് ഗില്ലാണ് പോലീസ് ആസ്ഥാനത്ത് നടന്ന പരീക്ഷയിൽ തനിക്ക് വിവേചനം നേരിട്ടതായി ആരോപിച്ചത്. ഏപ്രിൽ അവസാന വാരം നടന്ന ഈ സംഭവത്തിൽ ഹ്യൂമൻ റൈറ്റ്സ് കമ്മീഷനെ സമീപിക്കാനൊരുങ്ങുകയാണ് ഇദ്ദേഹം. ഇന്ത്യയിൽ നിന്നും കാനഡയിലേക്ക് കുടിയേറിയ ഗിൽ, കുടുംബ പാരമ്പര്യം പിന്തുടർന്ന് പോലീസ് സേനയിൽ ചേരണമെന്ന ആഗ്രഹത്തോടെയാണ് പരീക്ഷയ്‌ക്കെത്തിയത്. എന്നാൽ പരീക്ഷാഹാളിൽ പ്രവേശിക്കുന്നതിന് മുൻപായി കൃപാൺ അഴിച്ചുമാറ്റണമെന്ന് റിക്രൂട്ട്മെന്റ് ഓഫീസർ ആവശ്യപ്പെടുകയായിരുന്നു. മതപരമായ അഞ്ച് നിർബന്ധിത ചിഹ്നങ്ങളിൽ ഒന്നായതിനാൽ ഇത് മാറ്റാൻ കഴിയില്ലെന്ന് ഗിൽ അറിയിച്ചതോടെ പരീക്ഷ എഴുതാൻ അനുമതി നിഷേധിക്കപ്പെട്ടു.
അതേസമയം, ഉദ്യോഗാർഥിയുടെ മതവിശ്വാസത്തെ മാനിക്കുന്നുവെന്നും എന്നാൽ സുരക്ഷാ കാരണങ്ങളാലാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്നുമാണ് വിന്നിപെഗ് പോലീസിന്റെ വിശദീകരണം. പരീക്ഷ നടക്കുന്ന സമയം കൃപാൺ സുരക്ഷിതമായി സൂക്ഷിക്കാൻ സൗകര്യം വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും അദ്ദേഹം അത് നിരസിക്കുകയായിരുന്നുവെന്നും പോലീസ് അറിയിച്ചു. മുൻപും പല സിഖ് ഉദ്യോഗാർഥികളും ഈ നിർദേശം അംഗീകരിച്ച് പരീക്ഷ എഴുതിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
സിഖ് മതവിശ്വാസികൾക്ക് കൃപാൺ ധരിക്കാനുള്ള അവകാശം 2006-ലെ കാനഡ സുപ്രീം കോടതി വിധിയിലൂടെ അംഗീകരിക്കപ്പെട്ടതാണെന്ന് ജസ്പാൽ സിംഗ് ഗിൽ ചൂണ്ടിക്കാട്ടി. വിമാനയാത്രകളിലും കോടതികളിലും ഇതിന് അനുമതിയുള്ളപ്പോൾ പരീക്ഷാഹാളിൽ തടയുന്നത് നീതിയല്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം അദ്ദേഹം അപേക്ഷ നൽകിയിട്ടുണ്ട്.
ഒരു വിദ്യാലയത്തിൽ കിർപാൻ ധരിക്കുന്നത് സുരക്ഷിതമാണെങ്കിൽ പരീക്ഷാ കേന്ദ്രത്തിൽ അത് തടയേണ്ട സാഹചര്യമില്ലെന്ന് മാനിറ്റോബ സർവകലാശാലയിലെ എത്തിക്‌സ് സെന്റർ ഡയറക്ടർ നീൽ മക്‌ആർതർ അഭിപ്രായപ്പെട്ടു. സേനയിൽ അംഗമായാൽ കൃപാൺ ധരിക്കാൻ അനുമതിയുള്ളപ്പോൾ പരീക്ഷാ വേളയിലെ വിലക്ക് യുക്തിസഹമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ പോലീസ് സേന നയങ്ങൾ പരിഷ്കരിക്കണമെന്നാണ് ഗില്ലിന്റെ ആവശ്യം.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Indian job seeker asked to remove kirpan; Winnipeg youth files complaint against recruitment officials




