യുഎഇയിലെ ഇന്ത്യൻ പൗരന്മാർക്കുള്ള പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾ നൽകുന്നതിനുള്ള പുതിയ കമ്പനി ചുമതലയേൽക്കുന്നത് വൈകുന്നതിനാൽ പ്രവാസികൾ കടുത്ത പ്രതിസന്ധിയിലേക്ക്. മുൻപ് ഈ സേവനങ്ങൾ നൽകിയിരുന്ന ബിഎൽഎസ് (BLS), എസ്ജിവൈവിഎസ് (SGIVS) എന്നീ കമ്പനികൾക്ക് പകരം ‘അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ്’ ഈ മാസം ഒന്നാം തീയതി മുതൽ ചുമതലയേൽക്കേണ്ടതായിരുന്നു. എന്നാൽ ചില ഭരണപരമായ കാരണങ്ങളാലും നിയമതർക്കങ്ങളാലും അൽഹിന്ദ് ഗ്രൂപ്പിന് നിശ്ചയിച്ച സമയത്ത് പ്രവർത്തനം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. ഇതോടെ രാജ്യം ഒട്ടാകെ ഒരുക്കിയ 16 അപേക്ഷാ കേന്ദ്രങ്ങളുടെ പ്രവർത്തനം അനിശ്ചിതത്വത്തിലാവുകയും പ്രവാസികളുടെ ദൈനംദിന കോൺസുലാർ ആവശ്യങ്ങൾ തടസ്സപ്പെടുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്.
സേവന കേന്ദ്രങ്ങൾ തുറക്കാത്ത സാഹചര്യത്തിൽ അടിയന്തര ആവശ്യങ്ങളുള്ള പ്രവാസികൾക്ക് തുടർന്നും അബുദാബിയിലെ ഇന്ത്യൻ എംബസിയെയും ദുബായിലെ കോൺസുലേറ്റിനെയും നേരിട്ട് ആശ്രയിക്കേണ്ടി വരും. സാധാരണയായി വികേന്ദ്രീകൃതമായി നടന്നിരുന്ന ഈ സേവനങ്ങൾ രണ്ട് പ്രധാന കേന്ദ്രങ്ങളിലേക്ക് മാത്രമായി പരിമിതപ്പെടുമ്പോൾ വരും ദിവസങ്ങളിൽ തിരക്ക് വർദ്ധിക്കാനും പ്രതിസന്ധി കനക്കാനുമാണ് സാധ്യത. പാസ്‌പോർട്ട് പുതുക്കൽ, വിസ, അറ്റസ്റ്റേഷൻ ആവശ്യങ്ങളുള്ളവർക്ക് രാവിലെ 9:00 മണി മുതൽ ഉച്ചയ്ക്ക് 12:30 വരെ എംബസിയിലോ കോൺസുലേറ്റിലോ നേരിട്ടെത്തി അപേക്ഷകൾ സമർപ്പിക്കാം. ഈ കേന്ദ്രങ്ങളിൽ നിലവിൽ കാർഡുകൾ വഴിയുള്ള പേയ്‌മെന്റുകൾ സ്വീകരിക്കാത്തതിനാൽ ആവശ്യമായ കൃത്യം തുക പണമായി കയ്യിൽ കരുതണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
Indian expatriates in UAE in trouble! New company’s arrival delayed; Embassy only for emergency services!
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





