മാനിറ്റോബ: ഫസ്റ്റ് നേഷൻസ് വിഭാഗത്തിലെ കുട്ടികളുടെ ക്ഷേമാവകാശങ്ങൾ ലംഘിച്ച ഫെഡറൽ-മാനിറ്റോബ സർക്കാരുകളുടെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് കോടതി. 1992 മുതൽ ഫസ്റ്റ് നേഷൻസ് വിഭാഗത്തിലെ കുട്ടികളെ അവരുടെ കുടുംബങ്ങളിൽ നിന്ന് നിർബന്ധപൂർവ്വം മാറ്റിപ്പാർപ്പിച്ചത് വഴി, ആ സമൂഹത്തിന്റെ അവകാശങ്ങൾ ലംഘിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് മാനിറ്റോബ കിംഗ്‌സ് ബെഞ്ച് കോടതി ചീഫ് ജസ്റ്റിസ് ഗ്ലെൻ ജോയൽ ചരിത്രവിധി പുറപ്പെടുവിച്ചത്. മൂന്ന് ഫസ്റ്റ് നേഷൻസ് നേതാക്കളും അസംബ്ലി ഓഫ് മാനിറ്റോബ ചീഫ്‌സും നൽകിയ ഹർജിയിലാണ് ഈ സുപ്രധാന തീരുമാനം.
ഫസ്റ്റ് നേഷൻസ് വിഭാഗങ്ങൾക്ക് അവരുടെ കുട്ടികളെ സ്വന്തം സംസ്കാരത്തിലും വിശ്വാസത്തിലും വളർത്താൻ ഭരണഘടനാപരമായ അവകാശമുണ്ടെന്ന് 385 പേജുള്ള വിധിന്യായത്തിൽ കോടതി വ്യക്തമാക്കി. സർക്കാർ നിയന്ത്രണത്തിലുള്ള ശിശുക്ഷേമ ഏജൻസികൾ കുട്ടികളെ മാതാപിതാക്കളിൽ നിന്ന് നിർബന്ധപൂർവ്വം മാറ്റിയത് ഈ അവകാശങ്ങളുടെ ലംഘനമാണ്. ഭരണഘടനയുടെ 35-ാം വകുപ്പ് പ്രകാരം ഉറപ്പുനൽകുന്ന ഫസ്റ്റ് നേഷൻസ് അവകാശങ്ങൾ ലംഘിക്കപ്പെട്ടതായി കണ്ടെത്തിയ കോടതി, 2.1 ബില്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ക്ലാസ് ആക്ഷൻ കേസിന് അംഗീകാരം നൽകി. ഇതോടെ മാനിറ്റോബയിലെ സമാന സാഹചര്യ നേരിട്ട മറ്റ് ഫസ്റ്റ് നേഷൻസ് ഗോത്രവിഭാഗങ്ങൾക്കും നിയമപോരാട്ടത്തിൽ പങ്കുചേരാൻ വഴിതുറന്നു.
കുട്ടികളെ കുടുംബങ്ങളിൽ നിന്ന് അകറ്റുന്ന നിലവിലെ ശിശുക്ഷേമ സംവിധാനത്തിൽ മാറ്റം വരുത്തണമെന്നും വിധിയിൽ സൂചിപ്പിക്കുന്നു. കാനഡയിൽ തന്നെ ഏറ്റവുമധികം കുട്ടികൾ കുടുംബത്തിന് പുറത്തുള്ള സംരക്ഷണ കേന്ദ്രങ്ങളിൽ കഴിയുന്നത് മാനിറ്റോബയിലാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഈ വിധിയെ കാനഡയിലെ ഫസ്റ്റ് നേഷൻസ് നേതാക്കൾ സ്വാഗതം ചെയ്തു. സർക്കാരുകൾക്ക് ഈ വിധിക്കെതിരെ അപ്പീൽ നൽകുകയോ അല്ലെങ്കിൽ ഫസ്റ്റ് നേഷൻസ് വിഭാഗങ്ങളുമായി ചർച്ച നടത്തി നഷ്ടപരിഹാരവും പുതിയ നിയമപരിഷ്കാരങ്ങളും നടപ്പിലാക്കുകയോ ചെയ്യാവുന്നതാണ്. കുടുംബങ്ങളെ തകർക്കുന്നതിന് പകരം അവരെ സംരക്ഷിക്കുന്ന രീതിയിലേക്ക് സംവിധാനങ്ങൾ മാറണമെന്ന് ഫസ്റ്റ് നേഷൻസ് നേതാക്കൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Violation of First Nations children's rights: Historic ruling hits back at federal and Manitoba governments




