കാനഡയിലെ പ്രധാന വിമാനത്താവളങ്ങളിൽ നിലവിലുള്ള യു.എസ്. കസ്റ്റംസ് പ്രീ-ക്ലിയറൻസ് സേവനങ്ങൾ നിർത്തലാക്കിയേക്കും. ഇങനെ സംഭവിച്ചാൽ കനേഡിയൻ യാത്രികർക്കും വിമാനക്കമ്പനികൾക്കും വിമാനത്താവളങ്ങൾക്കും കനത്ത സാമ്പത്തിക ആഘാതമുണ്ടാകുമെന്ന് വ്യോമയാന വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഈ സേവനത്തിൻ്റെ ചിലവ് യു.എസ്. സർക്കാരാണ് വഹിക്കുന്നതെന്നും, യാത്രികരുടെ എണ്ണം കുറയുന്ന സാഹചര്യത്തിൽ ഇത് തുടരണോ എന്ന് പുനഃപരിശോധിക്കേണ്ടി വരുമെന്നും കാനഡയിലെ യു.എസ്. അംബാസഡർ പീറ്റ് ഹോക്‌സ്ട്ര അഭിപ്രായപ്പെട്ടു.
പ്രീ-ക്ലിയറൻസ് വഴി കാനഡയിൽ നിന്ന് വിമാനം കയറുന്നതിന് മുൻപ് തന്നെ യാത്രികർക്ക് യു.എസ്. കസ്റ്റംസ് നടപടികൾ പൂർത്തിയാക്കാൻ സാധിക്കും. ഇത് യു.എസിലെ തിരക്കേറിയ വിമാനത്താവളങ്ങളിലെ നീണ്ട ക്യൂ ഒഴിവാക്കാൻ സഹായിക്കുന്നു. 1952-ൽ ടൊറന്റോ വിമാനത്താവളത്തിലാണ് ഈ സേവനം ആദ്യമായി ആരംഭിച്ചത്. ഇപ്പോൾ കാൽഗറി, വാൻകൂവർ, മോൺട്രിയൽ ഉൾപ്പെടെ കാനഡയിലെ എട്ട് വിമാനത്താവളങ്ങളിൽ ഈ സേവനം ലഭ്യമാണ്.
യു.എസിലേക്കുള്ള യാത്രകൾക്ക് കാനഡയിൽ നിന്നുള്ള താൽപ്പര്യം കുറഞ്ഞതാണ് യു.എസ്. അംബാസഡർ ഇത്തരമൊരു സൂചന നൽകാൻ കാരണം. പ്രീ-ക്ലിയറൻസ് നിലനിർത്തുന്നത് തങ്ങളുടെ വിമാനങ്ങളെ ആകർഷിക്കാൻ സഹായിക്കുന്ന ഒരു പ്രധാന ഘടകമായതിനാൽ, ഈ സേവനം നഷ്ടപ്പെടുന്നത് എയർ കാനഡ, വെസ്റ്റ് ജെറ്റ് പോലുള്ള വിമാനക്കമ്പനികൾക്ക് കടുത്ത വെല്ലുവിളിയാകുമെന്ന് മക്ഗിൽ യൂണിവേഴ്സിറ്റിയിലെ വ്യോമയാന മാനേജ്‌മെൻ്റ് പ്രൊഫസർ ജോൺ ഗ്രേഡെക് പറയുന്നു.
പ്രീ-ക്ലിയറൻസ് ഒഴിവാക്കിയാൽ ടൊറന്റോ, വാൻകൂവർ, മോൺട്രിയൽ തുടങ്ങിയ പ്രധാന നഗരങ്ങളിലെ വിമാനത്താവളങ്ങളുടെ വരുമാനത്തെ ഇത് നേരിട്ട് ബാധിക്കും. യു.എസ്. യാത്രക്കാർ കുറയുന്നതോടെ വിമാനത്താവളങ്ങൾക്ക് വലിയ വരുമാന നഷ്ടം ഉണ്ടാകുമെന്നും, അതോടൊപ്പം യാത്രികർ യു.എസിലെ വിമാനത്താവളങ്ങളിൽ കൂടുതൽ സമയം കാത്തുനിൽക്കേണ്ടി വരുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



