വാഷിംഗ്ടൺ/ഒട്ടാവ: അമേരിക്കയിൽ ചൂട് സർവകാല റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നു. അന്തരീക്ഷത്തിൽ ചൂടുവായുവിനെ തടഞ്ഞുനിർത്തുന്ന ‘ഹീറ്റ് ഡോം’ പ്രതിഭാസം രൂക്ഷമായതോടെ രാജ്യത്തിന്റെ പടിഞ്ഞാറൻ മേഖലകളിൽ വരും ദിവസങ്ങളിൽ താപനില കുതിച്ചുയരുമെന്നാണ് മുന്നറിയിപ്പ്. കാനഡ അതിർത്തിയോട് ചേർന്നുള്ള അമേരിക്കയുടെ പടിഞ്ഞാറൻ മേഖലകളിലും സമാനമായ സ്ഥിതിയാണ് നിലനിൽക്കുന്നത്. ദക്ഷിണ കാലിഫോർണിയ മുതൽ കാനഡ അതിർത്തി വരെയുള്ള ജനങ്ങളാണ് ഉഷ്ണതരംഗത്തിന്റെ നേരിട്ടുള്ള ഭീഷണിയിലുള്ളത്.

കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ, ആൽബർട്ട, മാനിറ്റോബ, സസ്‌കാച്ചെവൻ തുടങ്ങിയ മേഖലകളിൽ കടുത്ത ഉഷ്ണതരംഗ മുന്നറിയിപ്പാണ് പ്രവിശ്യാ ഭരണകൂടങ്ങളും എൻവയോൺമെന്റ് കാനഡയും പുറപ്പെടുവിച്ചിരിക്കുന്നത്. ബ്രിട്ടീഷ് കൊളംബിയയിലെ ലൈറ്റൺ ഉൾപ്പെടെയുള്ള നഗരങ്ങളിൽ താപനില 41 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നു.
പടിഞ്ഞാറൻ കാനഡയിൽ അനുഭവപ്പെടുന്ന കടുത്ത ചൂടും വരണ്ട കാലാവസ്ഥയും വനമേഖലകളിൽ അതിരൂക്ഷമായ കാട്ടുതീ പടരാൻ കാരണമായിട്ടുണ്ട്. ബ്രിട്ടീഷ് കൊളംബിയയിൽ മാത്രം നൂറിലധികം സ്ഥലങ്ങളിലാണ് നിലവിൽ കാട്ടുതീ പടർന്നുപിടിക്കുന്നത്. കാനഡയുടെ തെക്കൻ പ്രയരിസ് മേഖലകളിൽ ദിവസങ്ങളോളം താപനില 35 മുതൽ 40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നു നിൽക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം.
കാനഡ അതിർത്തിയോട് ചേർന്നുള്ള അമേരിക്കൻ പടിഞ്ഞാറൻ മേഖലകളിലും സമാനമായ സ്ഥിതി വിശേഷമാണ് നിലനിൽക്കുന്നത്. ദക്ഷിണ ഡെത്ത് വാലിയിൽ താപനില 52.2 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അന്തരീക്ഷത്തിൽ ചൂടുവായുവിനെ തടഞ്ഞുനിർത്തുന്ന ഹീറ്റ് ഡോം കൂടുതൽ ഉയരത്തിലേക്ക് വ്യാപിക്കുന്നതിനാൽ രാത്രികാലങ്ങളിൽ പോലും തണുപ്പ് ലഭിക്കാത്തത് മനുഷ്യശരീരത്തിന്റെ താപനില ക്രമീകരണത്തെ ബാധിച്ച് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്.
മനുഷ്യനിർമ്മിതമായ കാലാവസ്ഥാ വ്യതിയാനവും പസഫിക് സമുദ്രത്തിലെ മാറ്റങ്ങളുമാണ് കാനഡയിലും അമേരിക്കയിലും തുടർച്ചയായി ഇത്തരം തീവ്ര ഉഷ്ണതരംഗങ്ങൾ സൃഷ്ടിക്കുന്നതെന്നാണ് വിദഗ്ധരുടെ വിലയിരുത്തത്. ആഗസ്റ്റ് മാസം പകുതി വരെ ചൂട് തുടരാൻ സാധ്യതയുള്ളതിനാൽ പുറംജോലികളിൽ ഏർപ്പെടുന്നവരും മുതിർന്നവരും നിർജ്ജലീകരണം ഒഴിവാക്കാൻ ആവശ്യത്തിന് വെള്ളം കുടിക്കണമെന്നും കാനഡയിലെയും യു.എസിലെയും ആരോഗ്യ വകുപ്പുകൾ കർശന ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
What scorching heat! 'Heat dome' over the US and Canada; alert issued.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




