ഹേഗ്: അറ്റ്‌ലാന്റിക് സമുദ്രത്തിൽ സഞ്ചരിക്കുന്ന വിനോദസഞ്ചാര കപ്പലിൽ പടർന്നുപിടിച്ച ഹന്റാവൈറസ് (Hantavirus) ബാധയിൽ ആശങ്കയേറുന്നു. കപ്പലിൽ മരണം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ നിരീക്ഷണത്തിലായിരുന്ന നാൽപ്പതോളം യാത്രക്കാർ അധികൃതരുടെ കണ്ണുവെട്ടിച്ച് വിവിധ രാജ്യങ്ങളിലേക്ക് മടങ്ങിയതായാണ് പുതിയ വിവരം. മതിയായ പരിശോധനകളോ ‘കോൺടാക്റ്റ് ട്രേസിംഗോ’ ഇല്ലാതെ ഇവർ മടങ്ങിയത് വൈറസ് വ്യാപനത്തിന് കാരണമാകുമോ എന്ന ഭീതിയിലാണ് ആരോഗ്യ ലോകം.
നെതർലൻഡ്‌സ് ആസ്ഥാനമായുള്ള ‘ഓഷ്യൻവൈഡ് എക്സ്‌പെഡിഷൻസ്’ എന്ന കമ്പനിയുടെ കപ്പലിലാണ് നിലവിൽ പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്. ഏപ്രിൽ 11-ന് കപ്പലിലുണ്ടായിരുന്ന ഡച്ച് പൗരൻ മരിച്ചതോടെയാണ് രോഗബാധയെക്കുറിച്ചുള്ള സൂചനകൾ പുറത്തുവരുന്നത്. തുടർന്ന് ഏപ്രിൽ 24-ന് സെന്റ് ഹെലീന ദ്വീപിൽ കപ്പൽ അടുത്തപ്പോൾ ഇയാളുടെ മൃതദേഹത്തോടൊപ്പം ഭാര്യയും കപ്പലിൽ നിന്നിറങ്ങിയിരുന്നു. എന്നാൽ ഇവർക്ക് പുറമെ 12 രാജ്യങ്ങളിൽ നിന്നുള്ള നാൽപ്പതോളം യാത്രക്കാർ കൂടി അവിടെയിറങ്ങി സ്വദേശങ്ങളിലേക്ക് മടങ്ങിയെന്നാണ് ഡച്ച് വിദേശകാര്യ മന്ത്രാലയം വെളിപ്പെടുത്തുന്നത്.
നിലവിൽ മൂന്ന് യാത്രക്കാരാണ് വൈറസ് ബാധയെത്തുടർന്ന് മരിച്ചത്. ഏപ്രിൽ 11-ന് മരിച്ച ഡച്ച് പൗരന് പിന്നാലെ ദക്ഷിണാഫ്രിക്കയിൽ വെച്ച് ഇയാളുടെ ഭാര്യയും മരിച്ചു. മെയ് രണ്ടിന് ജർമ്മൻ സ്വദേശിയായ ഒരു സ്ത്രീയും കപ്പലിൽ വെച്ച് മരണത്തിന് കീഴടങ്ങി. ഇവരുടെ മൃതദേഹം ഇപ്പോഴും കപ്പലിലുണ്ട്. നിലവിൽ കപ്പലിലെ ഡോക്ടർ അടക്കം മൂന്ന് പേരെ ഗുരുതരാവസ്ഥയിൽ വിമാനമാർഗ്ഗം യൂറോപ്പിലെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. 140-ഓളം യാത്രക്കാരുമായി കപ്പൽ ഇപ്പോൾ സ്പെയിനിലെ കാനറി ദ്വീപുകളിലേക്ക് നീങ്ങുകയാണ്.
ദക്ഷിണ അമേരിക്കയിൽ കണ്ടുവരുന്ന ‘ആൻഡീസ് വൈറസ്’ (Andes virus) ആണ് കപ്പലിൽ പടർന്നതെന്ന് പരിശോധനകളിൽ സ്ഥിരീകരിച്ചിട്ടുണ്ട്. സാധാരണയായി എലികളുടെ കാഷ്ഠത്തിലൂടെയും മറ്റും വായുവിലൂടെ പടരുന്ന ഹന്റാവൈറസുകളിൽ നിന്ന് വ്യത്യസ്തമായി, മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരാൻ ശേഷിയുള്ള ഏക വകഭേദമാണിത്. കപ്പൽ യാത്ര തുടങ്ങുന്നതിന് മുൻപ് ദക്ഷിണ അമേരിക്കയിൽ യാത്ര ചെയ്തവരിലൂടെയാകാം വൈറസ് കപ്പലിലെത്തിയതെന്നാണ് ലോകാരോഗ്യ സംഘടനയുടെ (WHO) നിഗമനം. അർജന്റീനയിൽ കഴിഞ്ഞ വർഷം ഈ വൈറസ് ബാധയെത്തുടർന്ന് 28 പേർ മരിച്ചിരുന്നു.
സെന്റ് ഹെലീനയിൽ നിന്നും വിമാനമാർഗ്ഗം സ്വദേശങ്ങളിലേക്ക് മടങ്ങിയ യാത്രക്കാരെ കണ്ടെത്താനുള്ള ശ്രമങ്ങൾ വിവിധ രാജ്യങ്ങളിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇതിനിടെ സ്വിറ്റ്‌സർലൻഡിൽ എത്തിയ ഒരു യാത്രക്കാരന് രോഗം സ്ഥിരീകരിച്ചത് ആശങ്ക ഇരട്ടിയാക്കുന്നു. പൊതുജനങ്ങളിലേക്ക് രോഗം പടരാനുള്ള സാധ്യത കുറവാണെന്ന് വിദഗ്ധർ പറയുന്നുണ്ടെങ്കിലും, രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതിന് മുൻപ് തന്നെ യാത്രക്കാർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിയത് വെല്ലുവിളിയാണ്. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനാ ഫലങ്ങൾ പുറത്തുവരുന്നതോടെ മാത്രമേ രോഗവ്യാപനത്തിന്റെ തോത് വ്യക്തമാകൂ.
Hantavirus death: Passengers under observation survive
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




