കാനഡ-യുഎസ് അതിർത്തി കടക്കുന്നതിനിടെ ഗുജറാത്തി കുടുംബം തണുപ്പ് സഹിക്കാൻ കഴിയാതെ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ കാനഡയിൽ അറസ്റ്റിലായി. ദിംഗുച ഗ്രാമത്തിൽ നിന്നുള്ള കുടുംബത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഫെനിൽ പട്ടേലിനെയാണ് കനേഡിയൻ അധികൃതർ അറസ്റ്റ് ചെയ്തത്.
2022 ജനുവരിയിൽ യുഎസ്-കാനഡ അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഗുജറാത്തിലെ കലോൽ താലൂക്കിലുള്ള ദിംഗുച ഗ്രാമത്തിൽ നിന്നുള്ള പട്ടേൽ കുടുംബം മരവിച്ചു മരിച്ചത്. 39-കാരനായ ജഗ്ദീഷ് പട്ടേൽ, ഭാര്യ വൈശാലി (37), മകൾ വിഹാംഗി (11), മൂന്നു വയസ്സുള്ള മകൻ ധാർമിക് എന്നിവരാണ് മരിച്ചത്. മൈനസ് 35 ഡിഗ്രി സെൽഷ്യസ് തണുപ്പിൽ, അതിർത്തിയിൽ നിന്ന് ഏതാനും മീറ്ററുകൾ അകലെ വെച്ചാണ് ഇവർ മരിച്ചത്.
യുഎസിന്റെ കൈമാറൽ അഭ്യർത്ഥനയെ തുടർന്നാണ് സെപ്റ്റംബർ 5-ന് ഫെനിൽ പട്ടേലിനെ അറസ്റ്റ് ചെയ്തതെന്ന് കനേഡിയൻ നീതിന്യായ വകുപ്പ് ഉദ്യോഗസ്ഥൻ ക്വാമെ ബോൺസു അറിയിച്ചു. ടൊറന്റോയിൽ താമസിച്ചുവരികയായിരുന്ന ഇയാൾ ഈ മനുഷ്യക്കടത്ത് ശൃംഖലയുടെ കാനഡയിലെ ഏകോപന ചുമതല വഹിച്ചിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞു.
അമേരിക്കൻ അന്വേഷണ ഉദ്യോഗസ്ഥർ നൽകിയ രേഖകൾ പ്രകാരം, കുടുംബത്തിന്റെ യാത്ര ഏകോപിപ്പിച്ച പ്രധാന കണ്ണി ഫെനിൽ പട്ടേൽ ആയിരുന്നു. യുഎസിലെ ഇടനിലക്കാരനായ രാജിന്ദർ സിംഗ് ആണ് ഫെനിൽ പട്ടേലിന്റെ പേര് വെളിപ്പെടുത്തിയത്. ഈ സംഭവത്തിൽ പങ്കുള്ള ‘ഡേർട്ടി ഹാരി’ എന്നറിയപ്പെടുന്ന ഹർഷകുമാർ രമൺലാൽ പട്ടേലിനെ ഈ വർഷം മെയ് മാസത്തിൽ ഒരു യുഎസ് കോടതി 10 വർഷം തടവിന് ശിക്ഷിച്ചിരുന്നു.
അതേസമയം, ഗുജറാത്ത് പോലീസ് ഈ കേസിൽ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. 2022 ഡിസംബറിൽ ഗുജറാത്ത് പോലീസ് അഹമ്മദാബാദിൽ നിന്ന് ബോബി എന്ന ഭരത് പട്ടേലിനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ അറസ്റ്റ് മനുഷ്യക്കടത്ത് ശൃംഖലയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകി. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ബോബിയുടെ മറ്റ് സഹായികളെയും പോലീസ് പിടികൂടി.
രണ്ടര വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന ബോബിയുടെ മറ്റൊരു സഹായിയെ കഴിഞ്ഞ മാസം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു. ഒരു ദശാബ്ദമായി മനുഷ്യക്കടത്തിൽ ഏർപ്പെട്ടിരുന്ന ബോബി 200-ലധികം ആളുകളെ യുഎസിലേക്ക് കടത്തിയതായി പോലീസ് വൃത്തങ്ങൾ പറയുന്നു. ഇയാൾക്ക് ചാരിനിത് സിംഗ് എന്ന യുഎസ് പാസ്‌പോർട്ടുള്ള ഒരാളുടെ സഹായം ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ചാരിനിത് സിംഗിനെക്കുറിച്ച് യുഎസ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ അറസ്റ്റ് നടന്നിട്ടില്ലെന്ന് ഗുജറാത്ത് പോലീസ് അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
3 yrs after 4 of family froze to death at Canada border, Gujarath man held



