മെൽബൺ: ആറുവയസ്സുകാരനായ മകന്റെ ആരോഗ്യപരമായ വെല്ലുവിളികൾ ചൂണ്ടിക്കാട്ടി മലയാളി നഴ്‌സിന്റെയും കുടുംബത്തിന്റെയും സ്ഥിരതാമസ വിസ (പി.ആർ) ഓസ്‌ട്രേലിയൻ ഭരണകൂടം നിഷേധിച്ചു. വിക്ടോറിയയിലെ ബെൻഡിഗോയിൽ താമസിക്കുന്ന ക്രിസ്റ്റിൻ ദാസ്, ഭർത്താവ് ജിനീഷ് ജോസഫ് എന്നിവരടങ്ങുന്ന കുടുംബമാണ് ഇപ്പോൾ നാടുകടത്തൽ ഭീഷണി നേരിടുന്നത്. ഓസ്‌ട്രേലിയയിലെ ആരോഗ്യമേഖലയിലും തൊഴിൽരംഗത്തും സജീവമായി സംഭാവന നൽകുന്ന ഈ ദമ്പതികളുടെ വിസ അപേക്ഷ നിരസിക്കപ്പെട്ടതോടെ, ഇവരുടെ ആറുവയസ്സുകാരനായ മകൻ ജാസിയേൽ, രണ്ടുവയസ്സുകാരി മകൾ ഹേസൽ എന്നിവരടങ്ങുന്ന കുടുംബത്തിന്റെ ഭാവി പൂർണ്ണമായും പ്രതിസന്ധിയിലായിരിക്കുകയാണ്.
വിക്ടോറിയ റീജിയണൽ മേഖലയിലെ ഏറ്റവും തിരക്കേറിയ അത്യാഹിത വിഭാഗത്തിൽ രജിസ്റ്റേർഡ് നഴ്‌സായി ജോലി ചെയ്യുകയാണ് ക്രിസ്റ്റിൻ ദാസ്. ഭർത്താവ് ജിനീഷ് ജോസഫ് പ്രൊഫഷണൽ ഷെഫും കുട്ടികളുടെ പരിചരണത്തിനായി പൂർണ്ണസമയം മാറ്റിവെച്ചിരിക്കുന്നയാളുമാണ്. ഓസ്‌ട്രേലിയയിൽ കടുത്ത ജീവനക്കാരുടെ ക്ഷാമം നേരിടുന്ന രണ്ട് അത്യാവശ്യ മേഖലകളിൽ സേവനമനുഷ്ഠിക്കുന്നവരായിട്ടും, മകൻ ഭിന്നശേഷിക്കാരനാണ് എന്ന ഒറ്റ കാരണത്താലാണ് ഭരണകൂടം ഇവരുടെ സ്ഥിരതാമസത്തിനുള്ള അപേക്ഷ തള്ളിയത്. നിലവിൽ ഈ കുടുംബത്തിന് ഓസ്‌ട്രേലിയയിൽ തുടരാൻ നിയമപരമായ മറ്റ് മാർഗ്ഗങ്ങളില്ലാത്ത അവസ്ഥയാണ്.
2023-ൽ അയർലണ്ടിൽ നിന്നും മികച്ച ജീവിതസാഹചര്യങ്ങൾ ഉപേക്ഷിച്ചാണ് ഈ കുടുംബം ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയത്. അന്ന് വിസ അപേക്ഷ നൽകിയ സമയത്ത് മകന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും കൃത്യമായി അധികൃതരെ ബോധിപ്പിച്ചിരുന്നു. ഇത് പൂർണ്ണമായി പരിശോധിച്ച ശേഷമാണ് ഓസ്‌ട്രേലിയൻ സർക്കാർ ഇവർക്ക് രാജ്യത്തേക്ക് വരാനുള്ള വിസ അനുവദിച്ചതും.
ഓസ്‌ട്രേലിയൻ വിസ ലഭിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് അയർലണ്ടിലെ സുരക്ഷിതമായ ജോലിയും ജീവിതവും ഇവർ ഉപേക്ഷിച്ചത്. തുടക്കത്തിൽ തന്നെ വിസ നിഷേധിച്ചിരുന്നുവെങ്കിൽ തങ്ങൾക്ക് അയർലണ്ടിൽ സുരക്ഷിതമായി തുടരാമായിരുന്നുവെന്നും, ഇപ്പോൾ രണ്ട് രാജ്യങ്ങളിലുമല്ലാതെ തങ്ങൾ പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണെന്നും ജിനീഷും ക്രിസ്റ്റിനും പറയുന്നു.
തുടർച്ചയായ പരിചരണത്തിലൂടെയും ഓസ്‌ട്രേലിയയിലെ മികച്ച സാഹചര്യങ്ങളത്തിലൂടെയും കുട്ടി തന്റെ പരിമിതികളെ മറികടന്ന് വരുന്നതിനിടയിലാണ് ഈ അപ്രതീക്ഷിത തിരിച്ചടി. ഓസ്‌ട്രേലിയ വിടേണ്ടി വന്നാൽ കുട്ടിയുടെ തുടർചികിത്സയും വളർച്ചയും പൂർണ്ണമായി തടസ്സപ്പെടുമെന്നും അത് അവന്റെ ഭാവിയെ ബാധിക്കുമെന്നും മാതാപിതാക്കൾ ആശങ്കപ്പെടുന്നു.
കഠിനാധ്വാനികളായ തങ്ങൾക്ക് രാജ്യത്ത് തുടരാനും മകന് അന്തസ്സോടെ ജീവിക്കാനുമുള്ള ഒരു അവസരം നൽകണമെന്നാണ് ഈ മലയാളി കുടുംബത്തിന്റെ അപേക്ഷ. ഓസ്‌ട്രേലിയൻ സർക്കാരിന്റെ മാനുഷികമായ ഇടപെടൽ അഭ്യർത്ഥിച്ചുകൊണ്ട് ഈ കുടുംബം ഇപ്പോൾ ഓൺലൈൻ ഒപ്പുശേഖരണം (Petition) ആരംഭിച്ചിരിക്കുകയാണ്. പ്രവാസി മലയാളി സമൂഹത്തിന്റെ വലിയ പിന്തുണയാണ് നിലവിൽ ഈ ക്യാമ്പയിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Government responsible for treatment of disabled son; Malayali nurse and family denied visa in Australia
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt










