ഒട്ടാവ: കാനഡയിലെ ഇന്ത്യൻ ബിസിനസുകാരെ ലക്ഷ്യമിട്ട് നടക്കുന്ന വൻതോതിലുള്ള പണം തട്ടൽ കേസുകളിൽ ഇന്ത്യൻ വിദ്യാർത്ഥികളെ ക്രിമിനൽ സംഘങ്ങൾ കരുവാക്കുന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ട്. കാനഡയുടെ ഫിനാൻഷ്യൽ ഇന്റലിജൻസ് ഏജൻസിയായ ഫിൻട്രാക് (FINTRAC) പുറത്തുവിട്ട ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം, സാമ്പത്തിക സമ്മർദ്ദത്തിലായ അന്താരാഷ്ട്ര വിദ്യാർത്ഥികളെയാണ് ക്രിമിനൽ ശൃംഖലകൾ പണം കൈമാറുന്നതിനുള്ള ഏജന്റുമാരായി അല്ലെങ്കിൽ ‘മണി മ്യൂളുകളായി’ ഉപയോഗിക്കുന്നത്.
ലോറൻസ് ബിഷ്ണോയി ഗ്യാങ് മാത്രമല്ല ഈ കുറ്റകൃത്യങ്ങൾക്ക് പിന്നിലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ബിഷ്ണോയി സംഘത്തിന്റെ പ്രധാന എതിരാളികളായ ബംബിഹ ഗ്യാങ്ങിനും കാനഡ കേന്ദ്രീകരിച്ചുള്ള ഈ ഗുണ്ടാ പിരിവുകളിൽ വലിയ പങ്കുണ്ട്. ഇന്ത്യൻ പാസ്‌പോർട്ടുള്ള 17-നും 28-നും ഇടയിൽ പ്രായമുള്ള യുവാക്കളാണ് ഇത്തരം സംഘങ്ങളുടെ ‘കാലാൾപ്പട’യായി പ്രവർത്തിക്കുന്നത്. ബാങ്ക് അക്കൗണ്ടുകൾ വഴിയും ക്രിപ്റ്റോകറൻസി വഴിയും വലിയ തുകയുടെ സംശയാസ്പദമായ ഇടപാടുകൾ ഇവർ നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്.
പഞ്ചാബി പശ്ചാത്തലമുള്ള ബിസിനസുകാരെയാണ് പ്രധാനമായും ഈ സംഘങ്ങൾ വേട്ടയാടുന്നത്. എൻക്രിപ്റ്റഡ് ആപ്പുകൾ വഴി ഭീഷണി സന്ദേശങ്ങൾ അയക്കുകയും പണം നൽകാൻ വിസമ്മതിക്കുന്നവരുടെ വീടുകൾക്കും സ്ഥാപനങ്ങൾക്കും നേരെ വെടിയുതിർക്കുകയോ തീയിടുകയോ ചെയ്യുന്നതാണ് ഇവരുടെ രീതി. സറിയിൽ മാത്രം ഈ വർഷം ഇത്തരം 87 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ 15 വെടിവെപ്പുകളും ഉൾപ്പെടുന്നു.
ഭയം കാരണം പല ബിസിനസുകാരും തങ്ങളുടെ ആസ്തികൾ വിറ്റഴിക്കുകയോ വിദേശത്തേക്ക് പണം മാറ്റുകയോ ചെയ്യുകയാണ്. സംഭവത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും വിസ ചട്ടങ്ങൾ കൂടുതൽ കർശനമാക്കണമെന്നും സറിയിലെ സുരക്ഷാ സമിതി അംഗങ്ങൾ ആവശ്യപ്പെട്ടു. ഈ സാഹചര്യം സാമ്പത്തിക മേഖലയെ ദോഷകരമായി ബാധിക്കുമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Gangs using Indian international students as ‘money mules’ in Canada’s extortion crimes




