ഒന്റാറിയോ: ഡഫറിൻ ഒന്റാറിയോ പ്രൊവിൻഷ്യൽ പൊലീസ് (OPP) കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മദ്യലഹരിയിൽ വാഹനമോടിച്ചതുൾപ്പെടെയുള്ള കുറ്റങ്ങൾക്ക് നാല് ഡ്രൈവർമാർക്കെതിരെ കേസെടുത്തു. നാല് വ്യത്യസ്ത സംഭവങ്ങളിലായാണ് ഇവരെ പിടികൂടിയത്. എല്ലാ പ്രതികളുടെയും ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യുകയും വാഹനങ്ങൾ പ്രവിശ്യാ നിയമപ്രകാരം പിടിച്ചെടുക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു.

ജൂലൈ 25 പുലർച്ചെ 3.30ഓടെ മോണോയിലെ ഹൈവേ 10-ൽ മദ്യലഹരിയിൽ വാഹനം ഓടിക്കുന്നതായി ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ഷെൽബേൺ സ്വദേശിയായ 42-കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിൽ വാഹനമോടിച്ചതിനൊപ്പം റെഡ് ലൈറ്റ് ലംഘിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തു.
അടുത്ത ദിവസം പുലർച്ചെ ഗ്രാൻഡ് വാലിയിലെ അമരാന്ത്–ഈസ്റ്റ് ലൂഥർ ടൗൺലൈൻ റോഡിന് സമീപം ലഭിച്ച സമാന പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒരു വാഹനം ചോളപ്പാടത്ത് കണ്ടെത്തി. ഹിൽസ്ബർഗ് സ്വദേശിനിയായ 25-കാരിക്കെതിരെ മദ്യലഹരിയിൽ വാഹനമോടിച്ചതിനും അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനും കേസെടുത്തു.
അതേ ദിവസം രാത്രി മുൾമറിലെ ഹൈവേ 89-ൽ ട്രാഫിക് പരിശോധനയ്ക്കിടെ സംശയം തോന്നിയ വാഹനം പൊലീസ് തടഞ്ഞു. പരിശോധനയിൽ കേസ്വിക് സ്വദേശിയായ 44-കാരൻ പൊലീസിന്റെ പരിശോധനാ നിർദേശം പാലിക്കാൻ വിസമ്മതിച്ചതിനും മണിക്കൂറിൽ അനുവദനീയ വേഗപരിധിയേക്കാൾ 49 കിലോമീറ്റർ അധികവേഗത്തിൽ വാഹനം ഓടിച്ചതിനും കുറ്റം ചുമത്തി.
ജൂലൈ 30 രാത്രി 11 മണിയോടെ മോണോയിലെ ഹൈവേ 10-ൽ പട്രോളിംഗിനിടെ തടഞ്ഞ മറ്റൊരു വാഹനത്തിന്റെ ഡ്രൈവറായ ഡണ്ടാൽക് സ്വദേശിയായ 42-കാരനെതിരെ മദ്യലഹരിയിൽ വാഹനമോടിക്കൽ, സ്റ്റണ്ട് ഡ്രൈവിംഗ്, അമിതവേഗം, നമ്പർ പ്ലേറ്റ് വ്യക്തമായി പ്രദർശിപ്പിക്കാതിരിക്കുക, സാധുവായ പെർമിറ്റില്ലാതെ വാഹനം ഓടിക്കൽ, സുരക്ഷിതമല്ലാത്ത വാഹനം ഉപയോഗിക്കൽ തുടങ്ങിയ കുറ്റങ്ങളും ചുമത്തി.
നാല് പ്രതികളും പിന്നീട് ഓറഞ്ച്വില്ലിലെ ഒന്റാറിയോ കോടതി ഓഫ് ജസ്റ്റിസിൽ ഹാജരാകേണ്ടിവരുമെന്ന് പൊലീസ് അറിയിച്ചു.
four-people-charged-with-impaired-by-dufferin-opp-last-week-of-july
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




