Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Sports

മെസ്സിയുടെ സ്വപ്നം സാക്ഷാത്കരിച്ച രാത്രി; എക്കാലത്തെയും മികച്ച ഫൈനൽ

Canada Varthakal by Canada Varthakal
June 22, 2025
in Sports
Reading Time: 1 min read
മെസ്സിയുടെ സ്വപ്നം സാക്ഷാത്കരിച്ച രാത്രി; എക്കാലത്തെയും മികച്ച ഫൈനൽ

FIFA WORLD CUP SPECIAL 2026

ഡിസംബറിന്റെ തണുപ്പിൽ ദോഹയിലെ ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന അർജൻ്റീന-ഫ്രാൻസ് ലോകകപ്പ് ഫൈനൽ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും ആവേശകരമായ മത്സരങ്ങളിലൊന്നായി മാറി. മെസ്സി കരിയറിലെ ഏറ്റവും വലിയ നേട്ടമായ ലോകകപ്പ് കിരീടം സ്വന്തമാക്കി.

ADVERTISEMENT

ദോഹയിലെ ലുസൈൽ സ്റ്റേഡിയം ഡിസംബറിന്റെ തണുപ്പിൽ ലോകകപ്പ് കിരീടത്തിനായി അർജൻ്റീനയും ഫ്രാൻസും ഏറ്റുമുട്ടാൻ ഒരുങ്ങുമ്പോൾ, കേരളത്തിലെ തൃശൂർ-മലപ്പുറം അതിർത്തിയിലെ കളിപ്രാന്തന്മാർ ഒരുക്കിയ വലിയ സ്ക്രീനിൽ ഒരു ഗ്രാമം മുഴുവൻ ഫുട്ബോൾ ആവേശം പങ്കിടാൻ തടിച്ചുകൂടി. അൽബിസെലെസ്റ്റകളുടെ വെള്ളയും ആകാശ നീലയും നിറത്തിലുള്ള അർജൻ്റീനിയൻ ജേഴ്സിയണിഞ്ഞ് തങ്ങളുടെ മിശിഹ ലോകകിരീടം ചൂടുന്നതും കാണാൻ ഒട്ടേറെ ആരാധകർ എത്തിയിരുന്നു. 2018-ൽ കിരീടം നേടിയ ഫ്രാൻസിനും ആരാധകർ കുറവായിരുന്നില്ല. കിലിയൻ എംബാപ്പെയുടെ പത്താം നമ്പർ ജേഴ്സിയണിഞ്ഞ ഒട്ടേറെ പേർക്കൊപ്പം, അർജൻ്റീനയുടെ ചിരവൈരികളായ ബ്രസീലിയൻ ആരാധകരും തങ്ങളുടെ ആജന്മ ശത്രുവിന്റെ പതനം കാണാൻ ഫ്രാൻസിനായി ആർപ്പുവിളിക്കാൻ തയ്യാറായി എത്തിയിരുന്നു. ടിക്കറ്റ് വില്പനയില്ലാത്തതിനാൽ എത്രപേർ ഉണ്ടെന്ന കൃത്യമായ കണക്കില്ലായിരുന്നെങ്കിലും, 500-നും 1000-നും ഇടയിൽ ആളുകൾ ഉണ്ടായിരുന്നു. ലുസൈൽ സ്റ്റേഡിയത്തിലും ലോകമെമ്പാടുമുള്ള ടിവി, മൊബൈൽ സ്ക്രീനുകളിലും തത്സമയ സ്ട്രീമിംഗിനായി ദശലക്ഷക്കണക്കിന് ആളുകൾ കാത്തിരിപ്പിലായിരുന്നു.

പരാജയങ്ങളുടെ നടുവിൽ നിന്ന് ഒരു ടീമിനെ കെട്ടുറപ്പോടെ പടുത്തുയർത്തി 2021-ലെ കോപ്പ അമേരിക്കയും, യൂറോപ്യൻ കിരീട ജേതാക്കളായ ഇറ്റലിയെ ഫൈനലിസിമയിൽ തറപറ്റിച്ച പ്രകടനവുമായാണ് അർജൻ്റീന കോച്ച് ലയണൽ സ്കലോണി 2022 ഫിഫ ലോകകപ്പിന്റെ ഫൈനലിൽ എത്തി നിന്നത്. മറുവശത്ത്, 1998-ൽ ബ്രസീലിയൻ കാനറിപ്പടയെ ഫൈനലിൽ തോൽപ്പിച്ച ക്യാപ്റ്റനും പിന്നീട് 2018-ൽ ക്രൊയേഷ്യയെ തോൽപ്പിച്ച് ലോകകിരീടം നേടിയ കോച്ചുമായി ചരിത്രം കുറിച്ച ദിദിയെർ ദെഷാംപ്സിന്റെ ഫ്രഞ്ച് പടയ്ക്കും ആത്മവിശ്വാസം ഒട്ടും കുറവായിരുന്നില്ല.

ലുസൈലിൽ പന്തുരുണ്ടുതുടങ്ങിയതോടെ ലോകം മുഴുവൻ ഒരു പന്തിനു പിന്നാലെയായി. കോച്ച് സ്കലോണി അർജൻ്റീനയെ 4-3-3 എന്ന ഫോർമാറ്റിൽ കളത്തിലിറക്കി. എമിലിയാനോ മാർട്ടിനസ് ഗോളിയായും, മൊളീനയും മാർക്കസ് അക്യൂനയും പ്രതിരോധത്തിലും റോമേരോയും ഒട്ടമെൻ്റിയും സെൻ്റർ ബാക്കുകളായും, ഡി പോൾ ഡിഫൻസീവ് മിഡ്ഫീൽഡറായും, മാക് അലിസ്റ്ററും എൻസോ ഫെർണാണ്ടസും സെൻ്ററൽ മിഡ്ഫീൽഡർമാരായും അണിനിരന്നു. ക്യാപ്റ്റൻ ലയണൽ മെസ്സി സെൻ്ററൽ ഫോർവേഡായും, ഡി മരിയ വലത് വിങ്ങിലും ജൂലിയൻ അൽവാരസ് ഇടത് വിങ്ങിലും കളിച്ചു. ദിദിയെർ ദെഷാംപ്സിന്റെ ഫ്രാൻസ് പട 4-2-3-1 എന്ന ഫോർമാറ്റിലാണ് ഇറങ്ങിയത്. ക്യാപ്റ്റൻ ഹ്യൂഗോ ലോറിസ് ഗോൾവല കാത്തപ്പോൾ തിയോ ഹെർണാണ്ടസും ജൂൾസ് കുണ്ടെയും പ്രതിരോധത്തിൽ ഇടത്തും വലത്തും സ്ഥാനമുറപ്പിച്ചു. ഉപമെക്കാനോയും റാഫേൽ വരാനെയും സെൻ്റർ ബാക്കുകളായും, ചൗമേനി ഡിഫൻസീവ് മിഡ്ഫീൽഡറായും, അഡ്രിയൻ റാബിയോ സെൻ്ററൽ മിഡ്ഫീൽഡറായും കളിച്ചു. അന്റോയിൻ ഗ്രീസ്മാൻ അറ്റാക്കിംഗ് മിഡ്ഫീൽഡിലും, കിലിയൻ എംബാപ്പെ ഇടത് വിങ്ങിലും ഒലിവിയർ ജിറൂഡ് വലത് വിങ്ങിലും കളത്തിൽ ഇറങ്ങി.

മത്സരം ആരംഭിച്ചത് മുതൽ അർജൻ്റീനയായിരുന്നു കളം നിറഞ്ഞു കളിച്ചത്. തുടർച്ചയായി ഗോൾ അവസരങ്ങൾ സൃഷ്ടിച്ച് അവർ മുന്നേറിക്കൊണ്ടിരുന്നു. കളിയുടെ 23-ാം മിനിറ്റിൽ ഇടത് വിങ്ങിലൂടെ കുതിച്ച ഡി മരിയയെ ഉസ്മാൻ ഡെംബെലെ ഫൗൾ ചെയ്തതിന് റഫറി സിമോൺ മാർസിനിയാക്ക് പെനാൽറ്റി വിളിച്ചു. ലുസൈലിൽ ആർപ്പുവിളികളും നിശബ്ദതയും നിറഞ്ഞു. ലയണൽ മെസ്സി അനായാസമായി ഗോളി ലോറിസിനെ കബളിപ്പിച്ച് പന്ത് വലയിലെത്തിച്ചു. അർജൻ്റീനയുടെ ആദ്യ ഗോൾ! ആരാധകർ ആവേശഭരിതരായി. എന്നാൽ മറുവശത്തുള്ളവർ, മുൻപ് മുന്നിൽ പോയിരുന്ന അർജൻ്റീനയെ ജർമ്മനി അട്ടിമറിച്ച കഥ ഓർമ്മിപ്പിച്ച് “ഇതൊക്കെ കുറെ കണ്ടിട്ടുള്ളതാണ്” എന്ന് പ്രതികരിച്ചു. കളി മുന്നോട്ട് പോയി, 36-ാം മിനിറ്റിൽ ഫ്രാൻസിന്റെ പകുതിയിൽ നിന്ന് കൗണ്ടർ അറ്റാക്കുമായി മുന്നേറിയ അർജൻ്റീനയ്ക്ക് മെസ്സിയുടെ കൃത്യമായ പാസ് മാക് അലിസ്റ്ററിലേക്ക് ലഭിച്ചു. ഗോൾവല ലക്ഷ്യമാക്കി ഓടിയടുത്ത ഡി മരിയക്ക് മാക് അലിസ്റ്ററുടെ ഉഗ്രൻ അസിസ്റ്റ്. ഡി മരിയയുടെ ഇടംകാലൻ ഷോട്ട് വീണ്ടും ഫ്രഞ്ച് വല കുലുക്കി. സ്കോർ അർജൻ്റീന 2 – ഫ്രാൻസ് 0. എങ്ങും ആർപ്പുവിളികൾ. മുഖത്ത് സന്തോഷാശ്രുക്കളുമായി, കൈകൾ കൂട്ടി ഹൃദയ ചിഹ്നം കാണിച്ച ഡി മരിയ സ്ക്രീനിൽ നിറഞ്ഞു. ആവശ്യമുള്ളപ്പോൾ ഗോൾ നേടുന്ന അർജൻ്റീനയുടെ മാലാഖ തന്നെയാണ് എയ്ഞ്ചൽ ഡി മരിയ. “ഇതൊക്കെ കുറെ കണ്ടിട്ടുണ്ട്” എന്ന് മുൻപ് അർജൻ്റീനയുടെ കളികൾ കണ്ടിട്ടുള്ള ആരാധകർക്ക് തോന്നി. കളി ജയിച്ചാലേ ജയിച്ചെന്ന് പറയാൻ പറ്റൂ, ഫുട്ബോളിൽ എപ്പോഴും എന്തും സംഭവിക്കാം എന്നതായിരുന്നു അവരുടെ നിലപാട്. തുടർന്നും അർജൻ്റീനയുടെ ആക്രമണങ്ങൾ ഫ്രാൻസിനെ ബുദ്ധിമുട്ടിച്ചു. ഫ്രാൻസ് ആരാധകരും അർജൻ്റീനയുടെ എതിരാളികളും പരാതി പറയാൻ തുടങ്ങി, “ലോക ചാമ്പ്യൻമാർക്ക് ചേർന്ന കളി ഫ്രാൻസ് പുറത്തെടുക്കുന്നില്ല” എന്നൊക്കെയായിരുന്നു അവരുടെ വാദങ്ങൾ. കളി കൈവിട്ടുപോകാതിരിക്കാൻ ഫ്രഞ്ച് കോച്ച് 41-ാം മിനിറ്റിൽ രണ്ട് സബ്സ്റ്റിറ്റ്യൂട്ടുകളെ ഇറക്കി: ഫോം ഔട്ടായ ജിറൂഡിന് പകരം മാർക്കസ് തുറാമും, പെനാൽറ്റിക്ക് കാരണക്കാരനായ ഉസ്മാൻ ഡെംബെലയ്ക്ക് പകരം കോലോ മുവാനിയും. ഏഴ് മിനിറ്റ് അധിക സമയത്തിന് ശേഷം കളി രണ്ടാം പകുതിയിലേക്ക് നീണ്ടു.

64-ാം മിനിറ്റിൽ അർജൻ്റീന കോച്ച് സ്കലോണി ഡി മരിയയെ പിൻവലിച്ചു. പരിക്കുകൾ അലട്ടുന്ന മരിയക്ക് 90 മിനിറ്റ് കളിക്കാൻ കഴിയില്ലെന്ന് എല്ലാവർക്കും അറിയാമായിരുന്നെങ്കിലും, അദ്ദേഹത്തെ പിൻവലിച്ചപ്പോൾ കളി കാണുന്നവർക്ക് അത് തെറ്റായ തീരുമാനമായി തോന്നി. പകരം വന്നത് മാർക്കസ് അക്യൂന. വലത് വിങ്ങിൽ കളിച്ചുകൊണ്ടിരുന്ന ഡി മരിയയെ ഇടത് വിങ്ങിൽ കളിപ്പിച്ച് ഫ്രഞ്ച് ഡിഫൻസിന്റെ താളം തെറ്റിക്കുകയായിരുന്നു സ്കലോണി ലക്ഷ്യമിട്ടത്. വലത് വശത്തുള്ള ഡെംബെലെയും കുണ്ടെയും ഡി മരിയയുടെ ചടുലമായ മുന്നേറ്റത്തെ ചെറുക്കാൻ പാടുപെടുന്നുണ്ടായിരുന്നു. വലത് വശത്ത് അൽവാരസും മെസ്സിയും ഇടത് വശത്ത് ഡി മരിയയും ചേർന്ന് ഒന്നാം പകുതിയിൽ ഫ്രാൻസിനെ വെള്ളം കുടിപ്പിച്ചിരുന്നു. അക്യൂന വന്നാൽ കളി കൂടുതൽ പ്രതിരോധത്തിലാകുമെന്ന തോന്നൽ ആരാധകർക്കുണ്ടായി.

ജേതാക്കളുടെ ശരീരഭാഷയായിരുന്നു അർജൻ്റീനയ്ക്ക്. പക്ഷേ ഫ്രഞ്ച് കോച്ച് ദിദിയെർ ദെഷാംപ്സ് തോറ്റുകൊടുക്കാൻ തയ്യാറായിരുന്നില്ല. 98-ൽ ബ്രസീലിനെ തോൽപ്പിച്ച ക്യാപ്റ്റൻ, 2018-ൽ വിശ്വകിരീടം നേടിയ കോച്ച്; അയാൾ തൻ്റെ അവസാന ആയുധങ്ങളും പുറത്തെടുത്തു. ടൂർണമെന്റിലുടനീളം തിളങ്ങിയ അന്റോയിൻ ഗ്രീസ്മാനെ 71-ാം മിനിറ്റിൽ തിരികെ വിളിച്ച് കിങ്സ്ലി കോമാനെ ഇറക്കിവിട്ടു. ഉഗ്രൻ പ്ലേമേക്കറായ ഗ്രീസ്മാനെ മാക് അലിസ്റ്ററും, ഡി പോളും, എൻസോയും ചേർന്ന് തളർത്തിയിരുന്നു. പകരം ഇറക്കിയത് ആക്രമണ ഫുട്ബോൾ കളിക്കുന്ന കോമാനെ. ഇടത് വിങ്ങിൽ ഡി മരിയ തളർത്തിവിട്ട തിയോ ഹെർണാണ്ടസിന് പകരം, ലെഫ്റ്റ് ബാക്കായി കാമവിംഗയും കളത്തിൽ. കളിയുടെ 80-ാം മിനിറ്റിൽ പെനാൽറ്റി ബോക്സിൽ കോലോ മുവാനിയെ ഫൗൾ ചെയ്ത നിക്കോളാസ് ഒട്ടമെൻ്റി, പെനാൽറ്റിക്ക് വഴിയൊരുക്കി. 2018-ലെ ഹീറോ എംബാപ്പെ പെനാൽറ്റി എടുക്കാനെത്തി. ഗോൾപോസ്റ്റിന്റെ വലത് വശത്തേക്ക് എംബാപ്പെയുടെ ഷോട്ട്. വലത് വശത്തേക്ക് ചാടിയെങ്കിലും പന്ത് തടുക്കാനാവാതെ അർജൻ്റീന ഗോളി എമിലിയാനോ മാർട്ടിനസ്. ഫ്രാൻസിന് ആദ്യ ഗോൾ, ഒരു ആശ്വാസം.

ഫ്രഞ്ച് ആരാധകർ ഉണർന്നു കഴിഞ്ഞു, അർജൻ്റീനയുടെ എതിരാളികളും ആവേശത്തിലാണ് തങ്ങളുടെ ശത്രുവിന്റെ കരച്ചിൽ കാണാൻ. 81-ാം മിനിറ്റിൽ മെസ്സിയിൽ നിന്ന് പന്ത് തട്ടിയെടുത്ത കോമൻ റാബിയോട്ടിന് പാസ്സ് നൽകി. പന്ത് മാർക്കസ് തുറാമിന്റെ കാലിൽ, തുറാം പന്ത് ഇടത് വിങ്ങിലൂടെ കയറിവരുന്ന എംബാപ്പെയ്ക്ക് കൈമാറുന്നു. എംബാപ്പെയുടെ വലത് കാലിൽ നിന്ന് കൃത്യമായ ഷോട്ട് അർജൻ്റീനയുടെ വലയിൽ. സ്കോർ 2-2. ചാരത്തിൽ നിന്ന് ഉയർന്നുവന്ന ഫീനിക്സ് പക്ഷിയെ പോലെ എംബാപ്പെ ഗ്രൗണ്ടിൽ. അർജൻ്റീന ആരാധകർ വീണ്ടും തോൽവി മണക്കുന്നു, അവരുടെ 36 വർഷത്തെ കാത്തിരിപ്പ് വെറുതെയാകുമോ? എംബാപ്പെയുടെ ആഹ്ലാദം കണ്ടപ്പോൾ ജെയിംസ് കാമറൂണിന്റെ ടെർമിനേറ്റർ സിനിമയിലെ വില്ലൻ റോബർട്ട് പാട്രിക്കിനെയാണ് ഓർമ്മവന്നത്; അയാൾ ഏത് സമയത്തും തിരിച്ചടിക്കും, ചാരത്തിൽ നിന്ന് ഉയർത്തെഴുന്നേൽക്കും. ഫ്രഞ്ച് ജനത അയാളെ വാഴ്ത്തി. എനിക്ക് കളി കാണാൻ കഴിഞ്ഞില്ല, ഒരു തോൽവി കൂടി ഏറ്റുവാങ്ങാൻ വയ്യെന്ന് തോന്നി. ബാറ്റിസ്റ്റ്യൂട്ടയ്ക്കും ക്രെസ്പോയ്ക്കും നേടാൻ കഴിയാത്ത കപ്പ് മെസ്സിക്കും കഴിയില്ലായിരിക്കാം. കളി കാണുന്നത് ഞാൻ അവസാനിപ്പിച്ചു. ഇത്രയും സമ്മർദ്ദം താങ്ങാൻ കഴിയില്ല. ഇനിയുള്ള വിവരണം ജിയോഹോട്ട് സ്റ്റാറിൽ റീപ്ലേ കണ്ടതാണ്.

തീരുമാനമാകാതെ കളി അധിക സമയത്തേക്ക് നീണ്ടു. ഫ്രഞ്ച് ടീമും അർജൻ്റീന ടീമും തളർന്നിരുന്നു. കളിയുടെ 108-ാം മിനിറ്റിൽ അർജൻ്റീനയുടെ കൗണ്ടർ അറ്റാക്ക്. പന്തുമായി മെസ്സി ഫ്രഞ്ച് പകുതിയിലേക്ക്. പന്ത് മാർട്ടിനസിന് കൈമാറുന്നു. നാരോ ആംഗിളിൽ നിന്ന് ഗോൾ വല ലക്ഷ്യമാക്കി മാർട്ടിനസിന്റെ ഷോട്ട്, ഗോളി ലോറിസ് പന്ത് തടയുന്നു, പക്ഷെ കൈപ്പിടിയിൽ ഒതുങ്ങാതെ പന്ത് മുന്നോട്ട് വീഴുന്നു. ഗോൾപോസ്റ്റിൽ തന്റെ ഊഴം കാത്ത് നിൽക്കുകയായിരുന്ന മെസ്സി തന്റെ വലത് കാൽ കൊണ്ട് ഗോൾവലയിലേക്ക് തട്ടിയിടുന്നു. കളി തീരാൻ 12 മിനിറ്റ് ശേഷിക്കേ അർജൻ്റീനയ്ക്ക് വിജയക്കുതിപ്പ് നൽകി മെസ്സി. അർജൻ്റീന ആരാധകർ ആർത്തിരമ്പി. ഫ്രഞ്ച് ആരാധകർ നിശബ്ദരായി. കളിയുടെ 118-ാം മിനിറ്റിൽ അർജൻ്റീന ഗോൾപോസ്റ്റ് ലക്ഷ്യമാക്കി എംബാപ്പെയുടെ കരുത്തുറ്റ ഷോട്ട്, പന്തിനു കുറുകെ ചാടിയ ഗോൺസാലോ മോണ്ടിയലിന്റെ കയ്യിൽ തട്ടിയതിന് റഫറി പെനാൽറ്റി വിധിക്കുന്നു. എംബാപ്പെ പെനാൽറ്റി കിക്ക് എടുക്കാൻ ബോക്സിലേക്ക്. വിശ്വസ്തനായ ഗോളി എമിലിയാനോ മാർട്ടിനസിന് ഒരു ക്ലൂ പോലും കൊടുക്കാതെ പന്ത് ഗോൾ വലയുടെ വലത് ഭാഗത്തേക്ക്. മാർട്ടിനസ് ചാടിയത് ഇടത് ഭാഗത്തേക്ക്. അടിക്കു അടി തിരിച്ചടി, ഗോൾനില 3-3.

ഫുട്ബോളിന്റെ എല്ലാ രസവും തരുന്ന നിമിഷം. എംബാപ്പെ ചരിത്രം കുറിച്ചിരിക്കുന്നു, പെലെയ്ക്ക് ശേഷം രണ്ട് ഫൈനലുകളിൽ ഹാട്രിക്ക് ഗോൾ നേടുന്ന ആദ്യകളിക്കാരൻ എന്ന ചരിത്രം. ഗാലറിയിൽ ഇരുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെ പോലും ആവേശം കൊള്ളിച്ച നിമിഷങ്ങൾ. 121-ാം മിനിറ്റിൽ അർജൻ്റീന പ്രതിരോധത്തെ മറികടന്നു കൊണാറ്റെയുടെ പാസ്സ് കോലോ മുവാനിക്ക്. ഗോൾ വല ലക്ഷ്യമാക്കി ഒരു ഹാഫ് വോളി ഷോട്ട്. പന്തിനെ കൈ കൊണ്ട് തടുക്കാൻ പറ്റില്ലെന്ന് മനസ്സിലാക്കി ഗ്രൗണ്ടിൽ ഇരുന്നു തന്റെ നീട്ടി വെച്ച ഇടം കാൽ കൊണ്ട് ഗോൾ തടുത്തിട്ട എമിലിയാനോ മാർട്ടിനസിന്റെ സേവ്. ഒരുപക്ഷേ ഇത് ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച സേവ് ആയി ചരിത്രത്തിൽ ഇടം പിടിച്ചേക്കാം. ഫ്രഞ്ച് നിരയുടെ വിജയത്തെ തടുത്തിട്ട് അർജൻ്റീനയുടെ സൂപ്പർ ഗോളി എമിലിയാനോ മാർട്ടിനസ് എന്ന എമി. ശ്വാസം നിലച്ച അർജൻ്റീന ആരാധകർക്ക് ഓക്സിജൻ കൊടുത്ത നിമിഷങ്ങൾ.

പെനാൽറ്റി ഷൂട്ടൗട്ടിൽ അർജൻ്റീനയ്ക്ക് ലോകകപ്പ് കിരീടം!

തീരുമാനമാകാതെ കളി പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു. ആദ്യ പെനാൽറ്റിക്കായി മെസ്സി ബോക്സിലേക്ക്, ശാന്തമായി പന്തിനെ ഇടത് മൂലയിലേക്ക് അടിച്ചിടുന്നു. ലോറിസ് ചാടിയത് വലത് ഭാഗത്തേക്ക്. ഫ്രാൻസിനായി എംബാപ്പെ മാർട്ടിനസിനെ കബളിപ്പിച്ച് സമനില പിടിക്കുന്നു. ഡിബാലയുടെ ഊഴം, ലോറിസിന് വീണ്ടും പിഴക്കുന്നു. ഫ്രാൻസിനായി കോമൻ ബോക്സിലേക്ക്. മാർട്ടിനസ് ഡാൻസ് ചെയ്തു കോമന്റെ മാനസിക നില തെറ്റിക്കുന്നു. കോമന്റെ മനസ്സറിഞ്ഞ എമി രണ്ട് കൈ കൊണ്ട് പന്ത് തടുത്തിടുന്നു. സ്കോർ 2-1. അർജൻ്റീനയ്ക്കായി പരേഡസ് മൂന്നാം ഗോൾ നേടുന്നു. സമ്മർദ്ദത്തിൽ ഗോൾ അടിക്കാൻ വന്ന ചൗമേനിക്കും ലക്ഷ്യം കാണാൻ കഴിയുന്നില്ല. അർജൻ്റീനയുടെ മോണ്ടിയലും ലക്ഷ്യം കാണുന്നതോടെ ചരിത്രം കുറിക്കുന്നു. പെനാൽറ്റി ഷൂട്ടൗട്ടിൽ അർജൻ്റീന 4-2 ന് ഫ്രാൻസിനെ തോൽപ്പിച്ചിരിക്കുന്നു. അകലെ നിന്ന് കളിയുടെ ആരവം കേൾക്കാം. വിശ്വസിക്കാനാവുന്നില്ല, അർജൻ്റീന ജയിച്ചിരിക്കുന്നു. ഇത്രയ്ക്കും ആവേശം നിറഞ്ഞ ഫൈനൽ ഉണ്ടായിട്ടില്ല. കളിയെഴുത്തുകാരും ഫുട്ബോൾ ആരാധകരും ഇത്രമാത്രം മുൾമുനയിൽ നിന്ന നിമിഷങ്ങൾ. അടിയും തിരിച്ചടിയുമായി, കളിയുടെ റീപ്ലേ കാണുമ്പോൾ പോലും ആരാധകർ ശ്വാസമടക്കിപ്പിടിച്ച് കാണുന്ന മത്സരം.

കിരീടമില്ലാത്ത രാജാവായി മടങ്ങേണ്ടി വരുമോ എന്ന മെസ്സി ആരാധകർക്ക് ആശ്വാസമായി. ടൂർണമെന്റ് തുടങ്ങുന്നതിന് മുൻപ് ആരുടേയും ഫേവറേറ്റുകൾ അല്ലാത്ത ടീം, ആദ്യ റൗണ്ടിൽ സൗദിയോട് തോറ്റു ട്രോളുകൾ ഏറ്റുവാങ്ങിയ ടീം, മെസ്സിയും ഡി മരിയയും ഒഴിച്ചാൽ ശരാശരി കളിക്കാർ മാത്രമുള്ള ടീം, മറഡോണയുടെ 1986 ലെ കപ്പിന് ശേഷം കാര്യമായി ഒന്നും നേടാൻ ആകാത്ത ടീം, വിശ്വകിരീടം ഉയർത്തിയിരിക്കുന്നു. മെസ്സിയ്ക്ക് വിശ്വകിരീടം ആവശ്യമുള്ളതിൽ അധികം ഒരുപക്ഷേ മെസ്സി എന്ന മിശിഹയുടെ ഒരു ചുംബനം ഏൽക്കാൻ വിശ്വ കിരീടം അത്ര മാത്രം കൊതിച്ചിട്ടുണ്ടാകാം. ഇനി 2026-ൽ മെസ്സി കളിക്കുമോ എന്ന് അറിയില്ല, കാത്തിരിക്കാം മിശിഹായുടെ കളിയഴകിനായി.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

'Leaving Rajasthan was a huge risk; Dhoni gave me confidence' – Sanju Samson opens up.
Sports

‘രാജസ്ഥാൻ വിട്ടത് വലിയ റിസ്ക്, ആത്മവിശ്വാസം തന്നത് ധോണി’; വെളിപ്പെടുത്തലുമായി സഞ്ജു സാംസൺ

by Canada Varthakal
July 24, 2026
ലോകകപ്പ് കിരീട നേട്ടത്തിന് പിന്നാലെ സ്‌പെയിന് തിരിച്ചടി: സമ്മാനത്തുകയുടെ 30 ശതമാനം യു.എസ് നികുതിയായി ഈടാക്കും
Sports

ലോകകപ്പ് കിരീട നേട്ടത്തിന് പിന്നാലെ സ്‌പെയിന് തിരിച്ചടി: സമ്മാനത്തുകയുടെ 30 ശതമാനം യു.എസ് നികുതിയായി ഈടാക്കും

by Canada Varthakal
July 23, 2026
'Setbacks are part of cricket': Vaibhav Suryavanshi responds amidst criticism.
Sports

‘തിരിച്ചടികൾ ക്രിക്കറ്റിന്റെ ഭാഗം’; വിമർശനങ്ങൾക്കിടെ പ്രതികരണവുമായി വൈഭവ് സൂര്യവംശി

by Canada Varthakal
July 22, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.