ഒട്ടാവ: കാനഡയിൽ സ്ത്രീകളെ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങൾ (ഫെമിസൈഡ്) ഇനിമുതൽ ഒന്നാംതരം കുറ്റകൃത്യങ്ങളായി കണക്കാക്കാൻ പുതിയ ഫെഡറൽ നിയമം നിലവിൽ വരുന്നു. കൂടാതെ, ഒരാളുടെ സമ്മതമില്ലാതെ ലൈംഗിക സ്വഭാവമുള്ള ഡീപ്ഫേക്ക് ചിത്രങ്ങൾ വിതരണം ചെയ്യുന്നത് നിയമവിരുദ്ധമാക്കുകയും ചെയ്യും. ‘ഇരകളെ സംരക്ഷിക്കുന്ന നിയമം’ (Protecting Victims Act) എന്ന് പേരിട്ടിട്ടുള്ള ഈ 158 പേജുള്ള ബിൽ, പങ്കാളിത്ത ആക്രമണങ്ങളെയും കുട്ടികളുടെ സംരക്ഷണത്തെയും ലക്ഷ്യമിട്ടുള്ളതാണ്.
ഈ പുതിയ നിയമം, ‘ഓൺലൈൻ അതിക്രമങ്ങൾ തടയൽ നിയമം’ (Online Harms Act) ഉൾപ്പെടെയുള്ള മുൻ കാലത്തെ ചില നിർദ്ദേശങ്ങളിൽ നിന്ന് പ്രധാന ഘടകങ്ങൾ ഉൾക്കൊള്ളുന്നുണ്ട്. ഡീപ്ഫേക്കുകൾ (കൃത്രിമമായി നിർമ്മിച്ച ചിത്രങ്ങളും വീഡിയോകളും) കൈകാര്യം ചെയ്യാൻ നിലവിലെ നിയമത്തിൽ ഒരു ‘വിടവ്’ ഉണ്ടെന്ന് മന്ത്രി ഫ്രേസർ എടുത്തുപറഞ്ഞു. പുതിയതായി അവതരിപ്പിച്ച ബിൽ സി-16 ഈ കുറവ് നികത്തും. ഡീപ്ഫേക്കുകൾ വിതരണം ചെയ്യുന്നതിനുള്ള പരമാവധി ശിക്ഷ അഞ്ച് വർഷത്തിൽ നിന്ന് പത്ത് വർഷമായി ഉയർത്താനും ഈ നിയമം ലക്ഷ്യമിടുന്നു.
വിദ്വേഷത്താൽ ചെയ്യുന്ന കൊലപാതകങ്ങൾ, അല്ലെങ്കിൽ ഒരു അടുത്ത പങ്കാളിയോടുള്ള നിയന്ത്രിത സ്വഭാവത്തിന്റെ തുടർച്ചയായി നടക്കുന്ന കൊലപാതകങ്ങൾ എന്നിവയെ ഒന്നാംതരം കൊലപാതകങ്ങളായി ക്രിമിനൽ കോഡിൽ മാറ്റങ്ങൾ വരുത്തി തരംതിരിക്കും. നിലവിൽ, ഒരു കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്തതല്ലെങ്കിൽ, പ്രതിക്ക് രണ്ടാംതരം കൊലപാതകത്തിനോ അല്ലെങ്കിൽ മനഃപൂർവ്വമല്ലാത്ത നരഹത്യക്കോ ശിക്ഷ ലഭിക്കാനാണ് സാധ്യത. ഈ സാഹചര്യത്തിലാണ് ബില്ലിലെ മാറ്റങ്ങൾ പ്രസക്തമാകുന്നത്.
കൂടാതെ, ഒരു ബന്ധത്തിൽ ഭീഷണിയും ഭയവും ഉപയോഗിച്ച് മറ്റൊരാളെ പൂർണ്ണമായി അടിമപ്പെടുത്തുന്ന സ്വഭാവത്തെ ‘നിർബന്ധിത നിയന്ത്രണത്തെ’ (Coercive Control) ഒരു ക്രിമിനൽ കുറ്റമാക്കുന്ന ഒരു പുതിയ വകുപ്പും ബിൽ കൂട്ടിച്ചേർക്കുന്നു. ഒരു ദുരന്തം സംഭവിച്ചതിന് ശേഷം മോശം പ്രവൃത്തികൾ ചെയ്തവരെ ശിക്ഷിച്ചതുകൊണ്ട് മാത്രം പോരാ. അക്രമങ്ങൾ ഉണ്ടാകാതിരിക്കാൻ നമുക്ക് കഴിയുന്നതെല്ലാം ചെയ്യണണമെന്ന് ഫ്രേസർ പറഞ്ഞു.
ലിംഗാധിഷ്ഠിത അതിക്രമങ്ങൾ ‘ഇല്ലാതാക്കുക’ എന്നതാണ് കാനഡയുടെ ലക്ഷ്യമെന്ന് സർക്കാർ ഉദ്യോഗസ്ഥർ വ്യക്തമാക്കി. പഴയ ‘ഓൺലൈൻ അതിക്രമങ്ങൾ തടയൽ ബില്ലി’ൽ നിന്ന് ഈ പുതിയ ബില്ലിലേക്ക് ഉൾപ്പെടുത്തിയ പ്രധാന ഘടകം നിർബന്ധിത റിപ്പോർട്ടിംഗ് നിയമങ്ങൾ ശക്തിപ്പെടുത്തുന്നതാണ്. അതായത്, ഇന്റർനെറ്റ് സേവന ദാതാക്കളും സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകളും തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിൽ കുട്ടികളുടെ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട ഉള്ളടക്കം പ്രചരിക്കുന്നുണ്ടെന്ന് അറിയുമ്പോൾ പോലീസിനെ അറിയിക്കണം.
പഴയതുപോലെ കുറഞ്ഞ ശിക്ഷകൾ തിരികെ കൊണ്ടുവരുന്നു. എങ്കിലും, ഏതെങ്കിലും ഒരു പ്രത്യേക കേസിൽ ആ കുറഞ്ഞ ശിക്ഷ ഭരണഘടനാ വിരുദ്ധമാകാതിരിക്കാൻ, ജഡ്ജിമാർക്ക് ചില സന്ദർഭങ്ങളിൽ നിയമത്തിൽ പറഞ്ഞതിനേക്കാൾ കുറഞ്ഞ ശിക്ഷ നൽകാനുള്ള അധികാരം നൽകുന്നു. ഇതുവഴി, നിയമം ശക്തമാക്കുകയും ഒപ്പം ഭരണഘടനയെ മാനിക്കുകയും ചെയ്യുന്നു.
പഴയ നിയമത്തിൽ, ക്രിമിനൽ ഉപദ്രവം (ഉദാഹരണത്തിന്, പിന്തുടരൽ-Stalking) തെളിയിക്കാൻ, ഇരയ്ക്ക് വ്യക്തിപരമായി ഭയമുണ്ടായിരുന്നു എന്ന് കോടതിയിൽ തെളിയിക്കേണ്ടിയിരുന്നു. എന്നാൽ പുതിയ മാറ്റം വരുമ്പോൾ, ഇരയ്ക്ക് ഭയമുണ്ടായിരുന്നു എന്ന് തെളിയിക്കേണ്ട ബാധ്യത ഒഴിവാക്കി. പകരം, ഒരു സാധാരണ വ്യക്തിക്ക് ഈ സാഹചര്യത്തിൽ ഭയമുണ്ടാകുമായിരുന്നോ എന്ന് നിയമപാലകരും പ്രോസിക്യൂഷനും തെളിയിച്ചാൽ മതി.
സൈബർ ഉപദ്രവങ്ങൾ ഉൾപ്പെടെയുള്ള എല്ലാത്തരം പിന്തുടരലുകളും ഇനി നിയമത്തിന്റെ പരിധിയിൽ വരും. ഉപദ്രവം തെളിയിക്കുന്നത് എളുപ്പമാക്കാനും ആധുനികവൽക്കരിക്കാനും, ഒപ്പം കോടതികളിലെ കാലതാമസം ഒഴിവാക്കി കേസുകൾക്ക് വിധി ഉറപ്പാക്കാനും സി-16 ബിൽ ശ്രമിക്കുന്നു. കോടതികൾക്ക് മറ്റ് വഴികൾ പരിഗണിക്കാൻ നിർദ്ദേശം നൽകി, വിധിയില്ലാതെ കേസ് അവസാനിപ്പിക്കുന്ന അവസ്ഥ കുറയ്ക്കുകയാണ് ഈ ബിൽ കൊണ്ട് അധികൃതർ ലക്ഷ്യമിടുന്നത്.
federal-government-tables-bill-on-femicide-deepfakes
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



