മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) വരാനിരിക്കുന്ന സീസണുകളിൽ താരങ്ങളുടെ സുരക്ഷയും അച്ചടക്കവും ഉറപ്പാക്കാൻ ബിസിസിഐയുടെ വജ്രായുധം. ഹണിട്രാപ്പ് ഉൾപ്പെടെയുള്ള വിവാദങ്ങളിൽ പെടാതിരിക്കാൻ കളിക്കാർക്കും സപ്പോർട്ടിങ് സ്റ്റാഫുകൾക്കും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. താരങ്ങൾക്കെതിരെയും ഐപിഎൽ സ്റ്റാഫുകൾക്കെതിരെയും ഗുരുതരമായ ആരോപണങ്ങൾ ഉയരുന്നത് തടയാൻ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ ആവശ്യമാണെന്ന് ബിസിസിഐ ജോയിന്റ് സെക്രട്ടറി ദേവ്ജിത് സൈകിയ ഫ്രാഞ്ചൈസികളെ അറിയിച്ചു.
താരങ്ങളുടെ ഹോട്ടൽ മുറികളിൽ മുൻകൂട്ടി അറിയിക്കാതെ പരിശോധന നടത്താനാണ് ബിസിസിഐയുടെ തീരുമാനം. ഇതിനായി ബിസിസിഐ പ്രതിനിധികളും ഐപിഎൽ ഓപ്പറേഷൻസ് ടീമും ഉൾപ്പെടുന്ന പ്രത്യേക ‘ടാസ്ക് ഫോഴ്സിനെ’ നിയോഗിക്കും. ടീം മാനേജരുടെ മുൻകൂർ അനുമതിയില്ലാതെ താരങ്ങളുടെ മുറികളിൽ അതിഥികളെ പ്രവേശിപ്പിക്കുന്നത് പൂർണമായും നിരോധിച്ചു. യാത്രകളെക്കുറിച്ചും ഹോട്ടലിൽ എത്തുന്ന സന്ദർശകരെക്കുറിച്ചും കൃത്യമായ രേഖകൾ സൂക്ഷിക്കാൻ മാനേജർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ചട്ടങ്ങൾ ലംഘിക്കുന്നവർ കടുത്ത അച്ചടക്ക നടപടി നേരിടേണ്ടി വരും.
താരങ്ങൾക്കെതിരെ ഉയരാൻ സാധ്യതയുള്ള ലൈംഗിക അതിക്രമ ആരോപണങ്ങൾ മുൻകൂട്ടി തടയുക എന്ന ലക്ഷ്യവും പുതിയ പരിഷ്കാരങ്ങൾക്ക് പിന്നിലുണ്ട്. ഡഗ് ഔട്ടുകളിലും ടീം ബസ്സുകളിലും അനുമതിയില്ലാതെ പുറത്തുനിന്നുള്ളവർ പ്രവേശിക്കുന്നത് ബിസിസിഐയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വാതുവെപ്പ് മാഫിയകളുടെ ഇടപെടൽ തടയുന്നതിന്റെ ഭാഗമായി ഇത്തരം നീക്കങ്ങളെ അതീവ ഗൗരവത്തോടെയാണ് ബോർഡ് കാണുന്നത്. വിഷയം വിശദമായി ചർച്ച ചെയ്യുന്നതിനായി ഐപിഎൽ ഫ്രാഞ്ചൈസി സിഇഒമാരുമായി ബിസിസിഐ ഈയാഴ്ച കൂടിക്കാഴ്ച നടത്തും.
2013-ൽ ഐപിഎല്ലിനെ പിടിച്ചുലച്ച വാതുവെപ്പ് വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ബിസിസിഐ ഈ മുൻകരുതൽ നടപടികൾ ശക്തമാക്കുന്നത്. അന്ന് ചെന്നൈ സൂപ്പർ കിങ്സ്, രാജസ്ഥാൻ റോയൽസ് ടീമുകൾക്ക് രണ്ട് വർഷത്തെ വിലക്ക് നേരിടേണ്ടി വന്നിരുന്നു. സമാനമായ സാഹചര്യം ഒഴിവാക്കാനും ടൂർണമെന്റിന്റെ സുതാര്യത നിലനിർത്താനും ലക്ഷ്യമിട്ടാണ് ബിസിസിഐയുടെ നീക്കം. വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച കൂടുതൽ വ്യക്തമായ മാർഗരേഖകൾ ബോർഡ് പുറത്തിറക്കും.
Fear of 'honeytrap' in IPL; BCCI conducts lightning search of players' rooms, will be caught!
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




