തൃശ്ശൂർ: മുണ്ടത്തിക്കോടുള്ള പടക്ക നിർമ്മാണ കേന്ദ്രത്തിലുണ്ടായ ശക്തമായ സ്ഫോടനത്തിൽ 13 മരണം സ്ഥിരീകരിച്ചു. ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്. തൃശ്ശൂർ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിന് വേണ്ടി പടക്കങ്ങൾ നിർമ്മിച്ചിരുന്ന താൽക്കാലിക കേന്ദ്രത്തിലാണ് സ്ഫോടനം നടന്നത്. മരിച്ചവരിൽ പടക്ക നിർമ്മാണ തൊഴിലാളികളാണ് ഉൾപ്പെട്ടിട്ടുള്ളത്. പരിക്കേറ്റ പത്തോളം പേരുടെ നില അതീവ ഗുരുതരമായി തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അഞ്ച് താൽക്കാലിക പുരകളിലായാണ് പടക്ക നിർമ്മാണം നടന്നിരുന്നത്. ഇതിൽ ഒരു പുരയിലുണ്ടായ തീപിടുത്തം നിമിഷങ്ങൾക്കുള്ളിൽ മറ്റുള്ളവയിലേക്കും പടരുകയായിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ കെട്ടിടങ്ങൾ പൂർണ്ണമായും തകർന്നു. പ്രദേശത്ത് പുക നിറഞ്ഞതും സ്ഫോടന വസ്തുക്കൾ ഇനിയും അവശേഷിക്കുന്നതും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്നാണ് നിലവിൽ രക്ഷാപ്രവർത്തനം നടത്തുന്നത്. പരിക്കേറ്റവരെ തൃശ്ശൂർ മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
സ്ഫോടനം നടക്കുമ്പോൾ എത്ര തൊഴിലാളികൾ കേന്ദ്രത്തിൽ ഉണ്ടായിരുന്നു എന്ന കാര്യത്തിൽ ഇതുവരെ കൃത്യമായ വിവരം ലഭ്യമല്ല. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ ശരീരഭാഗങ്ങൾ സമീപത്തെ പാടശേഖരങ്ങളിൽ ചിതറിത്തെറിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. സ്ഫോടനത്തിന് പിന്നിലെ കൃത്യമായ കാരണം കണ്ടെത്താൻ വിദഗ്ധ സംഘം ഉടൻ പരിശോധന നടത്തും. പടക്ക നിർമ്മാണ ശാലയ്ക്ക് ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ ഉണ്ടായിരുന്നോ എന്നും അധികൃതർ അന്വേഷിച്ചു വരികയാണ്. പ്രദേശത്ത് നിലവിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Explosion at Mundathikode fireworks factory: Death toll rises to 13; death toll likely to rise further




