ടൊറന്റോ: കാനഡയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ടൊറന്റോ പിയേഴ്സൺ ഇന്റർനാഷണൽ എയർപോർട്ടിലെ സുരക്ഷാ സംവിധാനങ്ങളെയും ലഹരിക്കടത്ത് സംഘങ്ങളെയും കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ. യാത്രക്കാരുടെ വാട്ടർ ബോട്ടിൽ വരെ പിടിച്ചുവെക്കുന്ന കടുത്ത സുരക്ഷയുള്ള എയർപോർട്ടിന്റെ ‘പിൻവാതിൽ’ കള്ളക്കടത്തുകാർക്കായി എപ്പോഴും തുറന്നുകിടക്കുകയാണെന്നാണ് സിടിവിയുടെ അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നത്.ഇന്റർനാഷണൽ എയർപോർട്ടിലെ ജീവനക്കാരെ സ്വാധീനിച്ച് അന്താരാഷ്ട്ര ക്രിമിനൽ സംഘങ്ങൾ എങ്ങനെയാണ് കോടികളുടെ ലഹരിമരുന്ന് കടത്തുന്നതെന്ന് റിപ്പോർട്ടിൽ അക്കമിട്ട് നിരത്തുന്നു.
’20 വർഷത്തിനിടെ ഒരൊറ്റ പരിശോധന മാത്രം!’
എയർപോർട്ടിൽ കഴിഞ്ഞ 20 വർഷമായി റാംപ് ജീവനക്കാരനായി ജോലി ചെയ്യുന്ന ഒരാളുടെ വെളിപ്പെടുത്തൽ സുരക്ഷാ ഏജൻസികളെ പ്രതിരോധത്തിലാക്കുന്നതാണ്, “ജോലി കഴിഞ്ഞാൽ ഞാൻ നേരെ ടെർമിനൽ വഴി പുറത്തേക്ക് നടക്കും. ആരും എന്നെ പരിശോധിക്കാറില്ല. ഒരു കള്ളക്കടത്തുകാരന് വിമാനത്തിൽ നിന്ന് മയക്കുമരുന്ന് അടങ്ങിയ പെട്ടിയുമായി വളരെ എളുപ്പം പുറത്തുകടക്കാം. ഞങ്ങൾ ജീവനക്കാർക്കിടയിൽ തമാശയായി പറയാറുണ്ട്, ഇവിടെ നിന്ന് ഒരു ക്രൂയിസ് മിസൈൽ ചുമലിലേറ്റി പുറത്തുപോയാൽ പോലും ആരും തടയില്ലെന്ന്!” ഇങ്ങനെയായിരുന്നു ജീവനക്കാരന്റെ പ്രതികരണം. ലഗേജുകൾ കൈകാര്യം ചെയ്യുന്ന ജീവനക്കാർ ജോലി കഴിഞ്ഞു മടങ്ങുമ്പോൾ അവരെ പതിവായി പരിശോധിക്കാനുള്ള യാതൊരു സംവിധാനവും നിലവിലില്ല എന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.
മാഫിയകളുടെ താവളം
വിരമിച്ച യോർക്ക് റീജിയണൽ പോലീസ് ഇൻസ്പെക്ടർ ഡീറ്റർ ബോഹീം പറയുന്നത് യാത്രക്കാർക്ക് മാത്രമാണ് വിമാനത്താവളത്തിൽ കനത്ത സുരക്ഷയുള്ളത് എന്നാണ്. എയർപോർട്ടിന്റെ മുൻഭാഗം അതിശക്തമായി പൂട്ടിയിരിക്കുകയാണ്. എന്നാൽ ജീവനക്കാർക്ക് പ്രവേശനമുള്ള പിൻഭാഗം ആർക്കും എപ്പോഴും കയറി ഇറങ്ങാവുന്ന ഒരു തൊഴുത്ത് പോലെയാണ് കിടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മെക്സിക്കൻ കാർട്ടലുകൾ, ഏഷ്യൻ ക്രിമിനൽ നെറ്റ്‌വർക്കുകൾ, ഇറ്റാലിയൻ മാഫിയകൾ തുടങ്ങിയ വൻകിട സംഘങ്ങൾക്ക് പിയേഴ്സൺ എയർപോർട്ടിനുള്ളിൽ സ്വാധീനമുണ്ടെന്നാണ് കണ്ടെത്തൽ. വിദേശത്തുനിന്നും എത്തുന്ന മയക്കുമരുന്ന് അടങ്ങിയ ബാഗുകൾ കസ്റ്റംസ് പരിശോധനയുള്ള അന്താരാഷ്ട്ര മേഖലയിൽ നിന്നും മാറ്റി, ആർക്കും പ്രവേശനമുള്ള ഡൊമസ്റ്റിക് (ആഭ്യന്തര) ബാഗേജ് ഏരിയയിലേക്ക് മാറ്റിയാണ് ഇവർ കടത്തുന്നത്.
അറിയാതെ ‘മയക്കുമരുന്ന് കാരിയർമാരാകുന്ന’ യുവാക്കൾ
സോഷ്യൽ മീഡിയ വഴിയും സുഹൃത്തുക്കൾ വഴിയും പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്താണ് പല യുവാക്കളെയും ഈ സംഘം വലയിലാക്കുന്നത്. ഹോങ്കോങ്ങിൽ 100 കിലോയിലധികം കൊക്കെയ്നുമായി പിടിയിലായ നാല് കനേഡിയൻ യുവാക്കളുടെ പശ്ചാത്തലം പരിശോധിച്ചപ്പോഴാണ് ഈ മാഫിയാ രീതി പുറത്തുവന്നത്. തങ്ങളുടെ ബാഗിൽ മയക്കുമരുന്നാണെന്ന് ഇവർ അറിഞ്ഞിരുന്നില്ല.
ഒരു വിമാനത്താവളത്തിൽ നിന്നും ഇത്രയും വലിയ അളവിൽ കൊക്കെയ്ൻ എങ്ങനെ സുരക്ഷാ പരിശോധന മറികടന്ന് പുറത്തുപോയി എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാൻ കനേഡിയൻ എയർ ട്രാൻസ്പോർട്ട് സെക്യൂരിറ്റി അതോറിറ്റിക്ക് (CATSA) കഴിഞ്ഞിട്ടില്ല. സ്ഫോടകവസ്തുക്കൾ തടയുക മാത്രമാണ് തങ്ങളുടെ പ്രധാന ചുമതലയെന്നും മയക്കുമരുന്ന് വേട്ട പോലീസിന്റെ പരിധിയിൽ വരുന്നതാണെന്നുമാണ് അവരുടെ വിശദീകരണം.
അമേരിക്കയിലെ ഭീകരാക്രമണത്തിന് ശേഷം യാത്രക്കാരുടെ സുരക്ഷയിൽ വലിയ മാറ്റങ്ങൾ വന്നെങ്കിലും, എയർപോർട്ടിനുള്ളിലെ ‘ഉള്ളുകള്ളികൾ’ തടയാൻ കാനഡയിലെ സുരക്ഷാ ഏജൻസികൾക്ക് ഇനിയും കഴിഞ്ഞിട്ടില്ലെന്നാണ് മുൻ അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന മുന്നറിയിപ്പ്.
Exclusive investigation reveals security gaps and organized crime at Toronto airport
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla










