ബുനിയ (കോംഗോ): ആഫ്രിക്കൻ രാജ്യങ്ങളായ കോംഗോയിലും ഉഗാണ്ടയിലും അതിമാരകമായ എബോള വൈറസ് വ്യാപനം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്. രോഗവ്യാപനത്തിന്റെ തോതും വേഗതയും ആശങ്കപ്പെടുത്തുന്നതാണെന്നും പ്രാദേശിക-ദേശീയ തലങ്ങളിൽ വൈറസ് പടരാനുള്ള സാധ്യത വളരെ കൂടുതലാണെന്നും ലോകാരോഗ്യ സംഘടന (WHO) മുന്നറിയിപ്പ് നൽകി. നിലവിൽ അന്താരാഷ്ട്ര പ്രാധാന്യമുള്ള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി (PHEIC) പ്രഖ്യാപിക്കപ്പെട്ട ഈ രോഗബാധയെ പ്രതിരോധിക്കാൻ ആഗോളതലത്തിൽ ഏകോപിപ്പിച്ചുള്ള അടിയന്തിര നീക്കങ്ങൾ വേണമെന്നും ഡബ്ല്യുഎച്ച്ഒ ആവശ്യപ്പെട്ടു. ഇതിനോടകം 134 പേരുടെ മരണത്തിന് കാരണമായെന്ന് സംശയിക്കുന്ന നിലവിലെ രോഗവ്യാപനം കുറഞ്ഞത് രണ്ട് മാസമെങ്കിലും നീണ്ടുനിന്നേക്കാമെന്നാണ് കോംഗോയിലെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വിദഗ്ദ്ധർ വ്യക്തമാക്കുന്നത്.
അത്യപൂർവവും മാരകവുമായ ‘ബുണ്ടിബുഗ്യോ’ (Bundibugyo) ഇനത്തിൽപ്പെട്ട എബോള വൈറസാണ് ഇവിടെ പടർന്നുപിടിക്കുന്നത്. കോംഗോയുടെ വടക്കൻ പ്രവിശ്യകളായ ഇട്ടൂരി, വടക്കൻ കിവു എന്നിവിടങ്ങളിൽ ഇതുവരെ 51 പേർക്കും ഉഗാണ്ടയിൽ രണ്ട് പേർക്കും രോഗബാധ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് അറിയിച്ചു. ഇതിന് പുറമെ ആറൂറോളം പേർ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിലാണ്. നിലവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിനേക്കാൾ എത്രയോ വലിയ തോതിലാണ് രോഗവ്യാപനമെന്നും വരും ദിവസങ്ങളിൽ രോഗബാധിതരുടെ എണ്ണം ഇനിയും ഉയർന്നേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാധാരണ കണ്ടുവരുന്ന എബോള വൈറസുകൾക്കുള്ള പരിശോധനാ ഫലം നെഗറ്റീവായതിനെത്തുടർന്ന് ആഴ്ചകളോളം ഈ അണുബാധ തിരിച്ചറിയാതെ പോയതാണ് സ്ഥിതിഗതികൾ ഇത്രയും സങ്കീർണ്ണമാക്കിയത്. നിലവിൽ ബുണ്ടിബുഗ്യോ വൈറസിനെതിരെ അംഗീകൃത മരുന്നുകളോ വാക്സിനുകളോ ലഭ്യമല്ലെന്നത് ആശങ്ക ഇരട്ടിയാക്കുന്നു. വൈറസ് ബാധ വൈകി തിരിച്ചറിഞ്ഞതും ജനങ്ങളുടെ വലിയ തോതിലുള്ള കൂട്ടപ്പലായനവും മേഖലയിലെ നിലവിലെ മാനുഷിക പ്രതിസന്ധികളും പ്രതിരോധ പ്രവർത്തനങ്ങൾക്ക് കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. കിഴക്കൻ കോംഗോയുടെ പല ഭാഗങ്ങളും സായുധ വിമതരുടെ നിയന്ത്രണത്തിലായതിനാൽ സഹായം എത്തിക്കുന്നതും
ദുഷ്കരമായിരിക്കുകയാണ്. ഏപ്രിൽ 24-ന് ബുനിയയിൽ റിപ്പോർട്ട് ചെയ്ത ആദ്യ മരണത്തിന് ശേഷമാണ് വൈറസ് ബാധ സ്ഥിരീകരിക്കാൻ ആഴ്ചകൾ വൈകിയത്. തുടർന്ന് മൃതദേഹം വൻതോതിൽ ജനസംഖ്യയുള്ള ഖനന മേഖലയായ മോങ്ബ്‌വാലുവിലേക്ക് കൊണ്ടുപോയതാണ് രോഗം അതിവേഗം പടരാൻ കാരണമായതെന്ന് കോംഗോ ആരോഗ്യ മന്ത്രി സാമുവൽ റോജർ കാംബ വ്യക്തമാക്കി. ഓക്സ്ഫോർഡ് ഗവേഷകർ വികസിപ്പിച്ച പരീക്ഷണാടിസ്ഥാനത്തിലുള്ള പുതിയ വാക്സിൻ അമേരിക്കയിൽ നിന്നും ബ്രിട്ടനിൽ നിന്നും എത്തിക്കാനുള്ള തയാറെടുപ്പിലാണ് കോംഗോയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോമെഡിക്കൽ റിസർച്ച്.
രോഗവ്യാപനത്തിന്റെ പ്രഭവകേന്ദ്രമായ മോങ്ബ്‌വാലുവിൽ ഉഗാണ്ടയുമായുള്ള അതിർത്തികൾ ഇപ്പോഴും തുറന്നുകിടക്കുന്നതും സ്വർണ്ണ ഖനന പ്രവർത്തനങ്ങൾ തുടരുന്നതും രോഗപ്പകർച്ചയുടെ തീവ്രത കൂട്ടുന്നുണ്ട്. നിലവിൽ പൊതുസ്ഥലങ്ങളിൽ കൈ കഴുകാനുള്ള സംവിധാനങ്ങളുടെ കുറവ് രോഗനിയന്ത്രണത്തെ ബാധിക്കുന്നതായി പ്രാദേശിക സന്നദ്ധ പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു. രോഗബാധയെ തുടർന്ന് മാസ്കുകൾക്കും അണുനാശിനികൾക്കും വിപണിയിൽ വൻ വിലക്കയറ്റമാണ് അനുഭവപ്പെടുന്നത്.
അതേസമയം, പ്രതിസന്ധി നേരിടാൻ ബാധിത പ്രദേശങ്ങളിൽ 50 അടിയന്തിര ക്ലിനിക്കുകൾ സ്ഥാപിക്കുന്നതിന് മുൻഗണന നൽകുമെന്നും ഇതിനായി കൂടുതൽ ധനസഹായം ലഭ്യമാക്കുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചു. സ്ഥിതിഗതികൾ പൂർണ്ണമായും നിയന്ത്രണവിധേയമാക്കാൻ അന്താരാഷ്ട്ര സമൂഹത്തിന്റെ കൂടുതൽ വിഭവങ്ങളും സാമ്പത്തിക സഹായവും അടിയന്തിരമായി ആവശ്യമാണെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ദ്ധർ വ്യക്തമാക്കുന്നത്.
Ebola outbreak in Congo and Uganda is extreme; WHO issues urgent warning, raising global concern
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt










