ഫ്‌ളോറിഡയിലെ കേപ് കനാവറൽ സ്പേസ് ഫോഴ്‌സ് സ്റ്റേഷന് സമീപം ഡ്രോൺ പറത്തിയതിന് കനേഡിയൻ പൗരനെ യു.എസ്. നാടുകടത്തി. ഓണ്ടേറിയോയിലെ ബ്രാംപ്ടൺ സ്വദേശിയായ സിയാവോ ഗ്വാങ് പാൻ എന്നയാളെയാണ് യു.എസിൽനിന്ന് കാനഡയിലേക്ക് തിരിച്ചയച്ചത്. സൈനിക, ബഹിരാകാശ കേന്ദ്രങ്ങളുടെ ചിത്രങ്ങളെടുത്ത കുറ്റത്തിനാണ് ഇയാൾക്കെതിരെ നടപടിയെടുത്തത്.
2025 ജനുവരി 7-നാണ് കേപ് കനാവറൽ സ്പേസ് ഫോഴ്‌സ് സ്റ്റേഷന് സമീപം ഡ്രോൺ ഉപയോഗിക്കുന്നതായി നാസ കണ്ടെത്തിയത്. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ പാൻ ഡ്രോൺ പറത്തുന്നത് കണ്ടെത്തുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാളുടെ ഡ്രോണിൽ നിന്നും ഫോണിൽ നിന്നും സുപ്രധാന സൈനിക കേന്ദ്രങ്ങളുടെ 250-ഓളം ചിത്രങ്ങൾ കണ്ടെടുത്തിട്ടുണ്ട്. മൂന്നു ദിവസത്തിനിടെ 1,919 ഫോട്ടോകളും വീഡിയോകളും ഇയാൾ ഡ്രോൺ ഉപയോഗിച്ച് എടുത്തതായി പോലീസ് അറിയിച്ചു.
താന്‍ പ്രകൃതിഭംഗി ചിത്രീകരിക്കാൻ വേണ്ടിയാണ് ഡ്രോൺ പറത്തിയതെന്നും, അത് സൈനിക കേന്ദ്രമാണെന്ന് അറിയില്ലായിരുന്നെന്നും പാൻ പോലീസിനോട് പറഞ്ഞു. എന്നാൽ, ഇയാളുടെ ഫോണിൽ നടത്തിയ പരിശോധനയിൽ ഗൂഗിൾ മാപ്‌സിന്റെ സ്ക്രീൻഷോട്ടുകൾ കണ്ടെത്തി. അതിൽ കേപ് കനാവറൽ സ്പേസ് ഫോഴ്‌സ് സ്റ്റേഷൻ എന്ന് വ്യക്തമായി രേഖപ്പെടുത്തിയിരുന്നു. കൂടാതെ, ഡ്രോൺ പറത്തുന്നതിനിടയിൽ പരിധിയില്ലാത്ത മേഖലകളിൽ പ്രവേശിക്കുമ്പോൾ മുന്നറിയിപ്പ് ലഭിച്ചിരുന്നതായും കണ്ടെത്തി.
തുടർന്ന്, ഓഗസ്റ്റ് 12-ന് സൈനിക കേന്ദ്രങ്ങളുടെ ചിത്രങ്ങൾ അനധികൃതമായി എടുത്തത് ഇയാൾ കോടതിയിൽ സമ്മതിച്ചു. ഒരു വർഷത്തേക്ക് ഇയാൾക്ക് യു.എസ്. സന്ദർശിക്കുന്നതിന് വിലക്കേർപ്പെടുത്തി. കൂടാതെ, 75 യു.എസ്. ഡോളർ പിഴയടക്കാനും കോടതി വിധിച്ചു. കേസിനുശേഷം ഇയാളെ കാനഡയിലേക്ക് തിരിച്ചയച്ചു. ബ്രാംപ്ടൺ ആർട്ട്സ് ഓർഗനൈസേഷന്റെ വെബ്സൈറ്റിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, 1953-ൽ ചൈനയിൽ ജനിച്ച പാൻ 2001-ലാണ് കാനഡയിലേക്ക് കുടിയേറിയത്.
Drone entertainment gone wrong: Canadian citizen deported to US



