അൽ-ദഫ്ര: യുഎഇ തലസ്ഥാനമായ അബുദാബിയിലെ ബറാക്ക ആണവനിലയത്തിന് സമീപം ഡ്രോൺ ആക്രമണം. ഞായറാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ നിലയത്തിന് സമീപമുള്ള ഇലക്ട്രിക്കൽ ജനറേറ്ററിന് തീപിടിച്ചെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ലെന്നും ആണവ വികിരണ ഭീഷണിയില്ലെന്നും യുഎഇ അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. അബുദാബിയിലെ അൽ-ദഫ്ര പ്രദേശത്ത് പ്രവർത്തിക്കുന്ന യുഎഇയിലെ ഏക ആണവനിലയമായ ബറാക്കയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
സ്ഫോടനത്തെത്തുടർന്ന് ജനറേറ്ററിൽ പടർന്ന തീ അടിയന്തര സുരക്ഷാ വിഭാഗം ഉടനടി സ്ഥലത്തെത്തി നിയന്ത്രണവിധേയമാക്കി. നിലയത്തിന്റെ പ്രധാന ഭാഗങ്ങൾക്കൊന്നും കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും റേഡിയേഷൻ സുരക്ഷാ നിലവാരം സാധാരണ നിലയിലാണെന്നും അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.
സംഭവത്തെത്തുടർന്ന് ആണവനിലയത്തിലും പരിസരപ്രദേശങ്ങളിലും സുരക്ഷാ ഏജൻസികൾ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം നിലവിൽ ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ച രാജ്യാന്തര ശക്തികളെക്കുറിച്ചോ സംഘടനകളെക്കുറിച്ചോ ഉള്ള വിവരങ്ങൾ യുഎഇ ഭരണകൂടം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ആക്രമണത്തെക്കുറിച്ച് ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രാജ്യത്തിന്റെ ഊർജ്ജ സുരക്ഷയിൽ നിർണായക പങ്കുവഹിക്കുന്ന ബറാക്ക നിലയത്തിന് നേരെയുണ്ടായ നീക്കം പശ്ചിമേഷ്യയിൽ ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്. മേഖലയിൽ നിലവിലുള്ള രാഷ്ട്രീയ സംഘർഷങ്ങൾക്കിടയിലാണ് തന്ത്രപ്രധാനമായ ഈ ആണവ കേന്ദ്രത്തിന് നേരെ ആക്രമണമുണ്ടാകുന്നത്. നിലവിൽ പ്രദേശത്തെ സ്ഥിതിഗതികൾ പൂർണ്ണമായും നിയന്ത്രണവിധേയമാണെന്ന് സുരക്ഷാ വിഭാഗം വ്യക്തമാക്കി.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Drone attack on Abu Dhabi nuclear plant; generator catches fire, security tightened









