ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ സീസണിലെ ആദ്യ ജയം ലക്ഷ്യമിട്ട് ചെന്നൈ സൂപ്പർ കിംഗ്‌സ് ഇന്നിറങ്ങുന്നു. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസാണ് ചെന്നൈയുടെ എതിരാളി. രാത്രി ഏഴരയ്ക്കാണ് മത്സരം ആരംഭിക്കുന്നത്. കളിച്ച ആദ്യ രണ്ട് മത്സരങ്ങളിലും തോൽവി ഏറ്റുവാങ്ങിയ ചെന്നൈയ്ക്ക്, സ്വന്തം മൈതാനത്ത് വിജയിച്ച് പോയിന്റ് പട്ടികയിൽ അക്കൗണ്ട് തുറക്കുക എന്നത് അനിവാര്യമാണ്. മറുഭാഗത്ത് ഗുജറാത്ത് ടൈറ്റൻസിനോട് ഒരു റണ്ണിന് തോറ്റ നിരാശയിലാണ് ഡൽഹി വരുന്നത്.
രാജസ്ഥാൻ റോയൽസിൽ നിന്നും ചെന്നൈയിലെത്തിയ സഞ്ജു സാംസണിന്റെ മോശം ഫോമാണ് ടീമിനെ വലയ്ക്കുന്ന പ്രധാന പ്രശ്നം. സഞ്ജുവിനൊപ്പം റുതുരാജ് ഗെയ്‌ക്‌വാദ് കൂടി ഓപ്പണിംഗിൽ പരാജയപ്പെടുന്നത് സിഎസ്‌കെയ്ക്ക് വലിയ തിരിച്ചടിയാകുന്നു. ആയുഷ് ബദോനിയും ശിവം ദുബെയും ബാറ്റിംഗിൽ താളം കണ്ടെത്താൻ കഷ്ടപ്പെടുമ്പോൾ, സർഫറാസ് ഖാന്റെ പ്രകടനം മാത്രമാണ് ടീമിന് ആശ്വാസമേകുന്നത്. പരിക്കുമാറി തിരിച്ചെത്തുന്ന ഡിവാൾഡ് ബ്രെവിസിന്റെ സാന്നിധ്യവും എം.എസ് ധോണിയുടെ തന്ത്രങ്ങളും ടീമിന് കരുത്താകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ബാറ്റിംഗിലും ബൗളിംഗിലും ശക്തമായ നിരയുമായാണ് അക്സർ പട്ടേൽ നയിക്കുന്ന ഡൽഹി ക്യാപിറ്റൽസ് എത്തുന്നത്. കെ.എൽ രാഹുൽ ഫോമിലേക്ക് തിരിച്ചെത്തിയത് ഡൽഹിയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. ഡേവിഡ് മില്ലർ, ട്രിസ്റ്റൻ സ്റ്റബ്സ് എന്നിവർക്കൊപ്പം ഇംപാക്ട് പ്ലെയർ സമീർ റിസ്‌വി കൂടി ചേരുന്നതോടെ ഡൽഹിയുടെ ബാറ്റിംഗ് കരുത്ത് ഇരട്ടിക്കും. കുൽദീപ് യാദവ്, ലുംഗി എൻഗിഡി, മുകേഷ് കുമാർ എന്നിവരടങ്ങുന്ന ബൗളിംഗ് നിര ചെന്നൈ ബാറ്റർമാർക്ക് കനത്ത വെല്ലുവിളിയാകാൻ സാധ്യതയുണ്ട്.
ഇന്നത്തെ മറ്റൊരു മത്സരത്തിൽ പഞ്ചാബ് കിംഗ്‌സ് സൺറൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കാണ് ഈ പോരാട്ടം. സീസണിൽ തോൽവി അറിയാതെ കുതിക്കുന്ന പഞ്ചാബ് ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലാണ്. ഗുജറാത്തിനെയും ചെന്നൈയെയും പരാജയപ്പെടുത്തിയ പഞ്ചാബ്, മഴമൂലം കൊൽക്കത്തയുമായുള്ള കളി മുടങ്ങിയതിന്റെ നിരാശ തീർക്കാനാണ് ലക്ഷ്യമിടുന്നത്. അതേസമയം, അവസാന മത്സരങ്ങളിൽ ലഖ്‌നൗവിനോടും ബെംഗളൂരുവിനോടും തോറ്റ ഹൈദരാബാദിന് വിജയവഴിയിൽ തിരിച്ചെത്താൻ ഇന്നത്തെ മത്സരം നിർണ്ണായകമാണ്.
‘Do or Die’ mode on! Sanju and Chennai Super Kings in search of first win, clash against Delhi Capitals today
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





