ന്യൂഡൽഹി: ഡൽഹിയിൽ 16കാരിയെ നാല് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്ത് കുത്തിക്കൊലപ്പെടുത്തിയതായി പൊലീസ്. മൂന്ന് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ നാല് പേരാണ് കേസിൽ പിടിയിലായത്. കുറ്റകൃത്യത്തിന് ശേഷം മൃതദേഹം ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചെന്നും അവശിഷ്ടങ്ങളിൽ ചിലത് തെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിലായിരുന്നെന്നും പൊലീസ് അറിയിച്ചു. സെപ്റ്റംബർ 13ന് മൃതദേഹം കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
പെൺകുട്ടിയും പ്രതികളും പരസ്പരം പരിചയമുള്ളവരായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവസമയത്ത് പെൺകുട്ടി പ്രതികൾക്കൊപ്പം ടെംപോയിലായിരുന്നു. ടെംപോയിൽവച്ച് എല്ലാവരും മദ്യപിച്ചതിന് പിന്നാലെയാണ് പെൺകുട്ടിയെ ലൈംഗികമായി ആക്രമിക്കുകയും കുത്തിക്കൊലപ്പെടുത്തുകയും ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് മൃതദേഹം നോർത്ത്വെസ്റ്റ് ഡൽഹിയിലെ കുശക് റോഡിലുള്ള സ്വരൂപ് നഗർ മേഖലയിലെ ജയ്പാൽ റാണയുടെ വയലിന് സമീപം ഉപേക്ഷിക്കുകയായിരുന്നു.
സെപ്റ്റംബർ 13ന് കണ്ടെത്തുമ്പോൾ മൃതദേഹം ഏറെ അഴുകിയ നിലയിലായിരുന്നതിനാൽ ആദ്യം ലിംഗം പോലും സ്ഥിരീകരിക്കാനായില്ലെന്ന് പൊലീസ് പറഞ്ഞു. മൃതദേഹത്തിന്റെ ചില ഭാഗങ്ങൾ തെരുവുനായ്ക്കൾ ഭക്ഷിച്ചിരുന്നു. ഒരു കൈ ശരീരത്തിൽനിന്ന് വേർപെട്ട നിലയിലും കണ്ടെത്തി. പെൺകുട്ടിയെ കാണാതായതായി കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നില്ല. ഇടയ്ക്കിടെ വീട്ടിൽനിന്ന് പോയി ഏതാനും ദിവസങ്ങൾക്ക് ശേഷം തിരിച്ചെത്തുന്ന പതിവുണ്ടായിരുന്നെന്ന് കുടുംബം പൊലീസിനോട് പറഞ്ഞു.
കേസിൽ ഭാരതീയ ന്യായ സംഹിത (BNS), പോക്സോ നിയമം എന്നിവയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസെടുത്തു. നേരിട്ടുള്ള സാക്ഷികളില്ലാതിരുന്നതും പ്രതികളെക്കുറിച്ച് ആദ്യം വ്യക്തമായ വിവരമില്ലാതിരുന്നതും അന്വേഷണത്തിന് വെല്ലുവിളിയായി. തുടർന്ന് പ്രദേശത്തെയും സമീപ റോഡുകളിലെയും 50ലേറെ സിസിടിവി ക്യാമറകൾ പൊലീസ് പരിശോധിച്ചു. സംഭവസമയത്ത് സ്ഥലത്തിന് സമീപം ഒരു ടെംപോയുടെ സാന്നിധ്യം കണ്ടെത്തിയതോടെ, ഇരുട്ട് കാരണം നമ്പർ വ്യക്തമായി കാണാനാകാതിരുന്നിട്ടും വിവിധ ക്യാമറകളിലെ ദൃശ്യങ്ങൾ പിന്തുടർന്ന് വാഹനത്തെ കണ്ടെത്തുകയായിരുന്നു.
സെപ്റ്റംബർ 15നും 16നും ഇടയിലുള്ള രാത്രിയിൽ നടത്തിയ തിരച്ചിലിലാണ് സംശയിക്കുന്ന ടെംപോ കണ്ടെത്തിയത്. ഡ്രൈവറെ തിരിച്ചറിഞ്ഞ് ചോദ്യം ചെയ്തതിനെ തുടർന്ന് അന്വേഷണത്തിൽ നാല് പേരിലേക്ക് പൊലീസ് എത്തുകയായിരുന്നു. ഖദ്ദ കോളനി സ്വദേശിയായ ശിവം എന്ന സുധാമ ചുച്ചുവാണ് മുതിർന്ന പ്രതിയെന്ന് പൊലീസ് അറിയിച്ചു. മറ്റ് മൂന്ന് പേർക്ക് 16, 17 വയസുകളാണ്. കുറ്റകൃത്യത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന രണ്ട് കത്തികൾ, പ്രതികൾ ധരിച്ചിരുന്നെന്ന് പറയുന്ന വസ്ത്രങ്ങൾ, ടെംപോ എന്നിവയും പൊലീസ് കണ്ടെടുത്തു. സംഭവക്രമവും ഓരോ പ്രതിയുടെയും പങ്കും വ്യക്തമാക്കാനും ഫോറൻസിക്, സാങ്കേതിക തെളിവുകൾ പരിശോധിക്കാനുമുള്ള അന്വേഷണം തുടരുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








