ഫിഫ ലോകകപ്പ് സെമിഫൈനലിൽ അർജന്റീനയോട് തോറ്റ് ഇംഗ്ലണ്ട് പുറത്തായതിന് പിന്നാലെ അറ്റ്ലാന്റയിലെ മെഴ്സിഡെസ് ബെന്‍സ് മൈതാനം നാടകീയ രംഗങ്ങൾക്കും സംഘർഷത്തിനും സാക്ഷ്യം വഹിച്ചു. തോൽവിയുടെ നിരാശയിൽ നിയന്ത്രണം വിട്ട ഇംഗ്ലീഷ് മിഡ്ഫീൽഡർ ജൂഡ് ബെല്ലിങ്ഹാം, അർജന്റീനയുടെ യുവതാരം വാലന്റീൻ ബാർക്കോയുടെ തലയ്ക്കടിക്കുകയായിരുന്നു. മത്സരത്തിന് ശേഷമുള്ള താരങ്ങളുടെ വാക്കുതർക്കവും കൈയാങ്കളിയും അടങ്ങിയ വീഡിയോ നിലവിൽ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുകയാണ്.
ടൂർണമെന്റീലുടനീളം ഇംഗ്ലണ്ടിന്റെ രക്ഷകനായിരുന്ന ബെല്ലിങ്ഹാമിന് അർജന്റീനയുടെ പ്രതിരോധക്കോട്ട തകർക്കാൻ കഴിഞ്ഞിരുന്നില്ല. അവസാന ഏഴ് മിനിറ്റുകളിൽ ലിയോണൽ മെസിയുടെ മാന്ത്രിക അസിസ്റ്റുകളിൽ നിന്ന് എൻസോ ഫെർണാണ്ടസും ലൗട്ടാരോ മാർട്ടീനസും ഗോളുകൾ നേടി അർജന്റീനയെ അവിശ്വസനീയ വിജയത്തിലേക്ക് നയിച്ചതോടെയാണ് ബെല്ലിങ്ഹാമിന്റെ നിയന്ത്രണംവിട്ടത്.
റഫറിയുടെ ഫൈനൽ വിസിൽ മുഴങ്ങിയതിന് തൊട്ടുപിന്നാലെ, നിരാശയിൽ മൈതാനത്ത് തനിച്ചുനിന്ന ബെല്ലിങ്ഹാമിന് സമീപത്തേക്ക് അർജന്റീനയുടെ വാലന്റീൻ ബാർക്കോ സഹതാരങ്ങൾക്കൊപ്പം എത്തി. ഈ സമയം ബാർക്കോ നടത്തിയ പ്രകോപനപരമായ പരാമർശമാണ് റയൽ മാഡ്രിഡ് താരത്തെ ചൊടിപ്പിച്ചത്. കടുത്ത ദേഷ്യത്തോടെ ബെല്ലിങ്ഹാം ബാർക്കോയുടെ തലയ്ക്ക് പിന്നിൽ അടിക്കുകയും ബാർക്കോ തിരിച്ചു തള്ളുകയും ചെയ്തു. ഉടനടി ഇരുപക്ഷത്തെയും മറ്റ് കളിക്കാർ ഓടിയെത്തി ഇരുവരേയും പിടിച്ചുമാറ്റിയതിനാലാണ് രംഗം കൂടുതൽ വഷളാകാതിരുന്നത്.
ഞങ്ങൾക്കും ഇംഗ്ലണ്ട് ആരാധകർക്കും ഇത് വളരെ സങ്കടകരമായ ദിവസമാണെന്നും നന്നായി കളിച്ചിട്ടും ജയിക്കാൻ അത് മതിയാകുമായിരുന്നില്ലെന്നും മത്സരശേഷം ബെല്ലിങ്ഹാം വൈകാരികമായി പ്രതികരിച്ചു. അതേസമയം, മത്സരത്തിൽ ഒരു ഗോളിന് മുന്നിട്ടുനിന്ന ശേഷം അവസാന നിമിഷങ്ങളിൽ പ്രതിരോധത്തിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ കാണിച്ച തന്ത്രങ്ങളുടെ പേരിൽ ഇംഗ്ലണ്ട് പരിശീലകൻ തോമസ് ടുഷേലിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. എന്നാൽ ഈ വിമർശനങ്ങളെ ജർമ്മൻ പരിശീലകൻ പൂർണ്ണമായും തള്ളി. ഗോൾ വഴങ്ങിയതിന് പിന്നാലെ പ്രതിരോധത്തിൽ വലിയ വിടവുകൾ കണ്ടതിനാലാണ് അഞ്ച് ഡിഫൻഡർമാരിലേക്ക് മാറാൻ തീരുമാനിച്ചതെന്നും തോല്‍വിയുടെ പൂർണ്ണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്നും തോമസ് ടുഷേൽ വ്യക്തമാക്കി.
സെമിയിൽ പരാജയപ്പെട്ടെങ്കിലും ഇംഗ്ലണ്ടിന് ലോകകപ്പിൽ ശനിയാഴ്ച നടക്കുന്ന മൂന്നാം സ്ഥാനക്കാർക്കായുള്ള ലൂസേഴ്സ് ഫൈനലിൽ ഫ്രാൻസിനെ നേരിടേണ്ടതുണ്ട്. അതേസമയം, സെമി ഫൈനൽ വിജയത്തിന് ശേഷം അർജന്റീന താരങ്ങൾ ഫോക്ക്ലാൻഡ് ദ്വീപ് വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങൾക്കെതിരെ ഫിഫ നടപടിയെടുക്കുമെന്നും സൂചനയുണ്ട്.
Defeat or defeat? Bellingham beats Barco; Shocking video of fistfight goes viral!
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





