അഞ്ചരക്കണ്ടി: കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ നീതി ആവശ്യപ്പെട്ട് ദളിത്-ആദിവാസി സംഘടനകളുടെ നേതൃത്വത്തിലുള്ള സംസ്ഥാന ഹർത്താൽ ആരംഭിച്ചു. നിതിൻ രാജ് ആക്ഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഹർത്താൽ രാവിലെ 6 മണി മുതൽ വൈകിട്ട് 6 മണി വരെയാണ്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി തുടങ്ങി വിവിധ ജില്ലകളിൽ ഹർത്താൽ അനുകൂലികൾ കെഎസ്ആർടിസി ബസുകളും സ്വകാര്യ വാഹനങ്ങളും തടഞ്ഞതോടെ യാത്രക്കാർ ദുരിതത്തിലായി.
തിരുവനന്തപുരത്ത് തമ്പാനൂർ, കണിയാപുരം, നെടുമങ്ങാട് എന്നിവിടങ്ങളിൽ പ്രതിഷേധക്കാർ വാഹനങ്ങൾ തടഞ്ഞു. നെടുമങ്ങാട് ഡിപ്പോയിൽ നിന്ന് ബസുകൾ പുറത്തിറക്കാൻ അനുവദിക്കാതെ പ്രവർത്തകർ കവാടത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇടുക്കി തൊടുപുഴയിലും എറണാകുളം വടക്കൻ പറവൂരിലും സമാനമായ രീതിയിൽ വാഹനങ്ങൾ തടഞ്ഞതിനെത്തുടർന്ന് പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പലയിടങ്ങളിലും പ്ലക്കാർഡുകൾ ഉയർത്തി മുദ്രാവാക്യം വിളികളുമായാണ് പ്രതിഷേധം നടക്കുന്നത്.
നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായ അധ്യാപകരെയും കോളേജ് അധികൃതരെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം. കോളേജിൽ നടന്ന ജാതി വിവേചനവും മാനസിക പീഡനവുമാണ് നിതിൻ രാജിന്റെ മരണത്തിന് കാരണമെന്ന് കുടുംബവും ആക്ഷൻ കൗൺസിലും ആരോപിക്കുന്നു. നിർബന്ധിതമായി വാഹനങ്ങൾ തടയുകയോ വ്യാപാര സ്ഥാപനങ്ങൾ അടപ്പിക്കുകയോ ചെയ്യില്ലെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും, വിവിധയിടങ്ങളിൽ പ്രതിഷേധം ശക്തമായ നിലയിലാണ്. ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാൻ സംസ്ഥാനത്തുടനീളം വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
Dalit-tribal organizations seek justice for Nitin Raj; Kerala in the heat of hartal today
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



