ന്യൂയോർക്ക്: തന്നെയും യേശുക്രിസ്തുവിനെയും താരതമ്യം ചെയ്തുകൊണ്ടുള്ള പോസ്റ്റ് വിവാദമായതിന് പിന്നാലെ, യേശുവിനൊപ്പമുള്ള എഐ (നിർമ്മിത ബുദ്ധി) ചിത്രം പങ്കുവെച്ച് വീണ്ടും ഡൊണാൾഡ് ട്രംപ്. ട്രംപിനെ യേശുക്രിസ്തു ആലിംഗനം ചെയ്യുന്ന തരത്തിലുള്ള ചിത്രമാണ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിൽ’ അദ്ദേഹം പോസ്റ്റ് ചെയ്തത്. അമേരിക്കൻ പതാകയുടെ പശ്ചാത്തലത്തിൽ, മൈക്രോഫോണിന് മുന്നിൽ നിൽക്കുന്ന ട്രംപിനെ യേശു ചേർത്തുപിടിച്ചിരിക്കുന്നതാണ് ചിത്രത്തിന്റെ ഉള്ളടക്കം.
“തീവ്ര ഇടത് ഭ്രാന്തന്മാർക്ക് ഇത് ഇഷ്ടപ്പെട്ടേക്കില്ല, എങ്കിലും ഇത് വളരെ മനോഹരമാണെന്ന് ഞാൻ കരുതുന്നു” എന്ന അടിക്കുറിപ്പോടെയാണ് ട്രംപ് ചിത്രം പങ്കുവെച്ചത്. മുൻപ് പങ്കുവെച്ച സമാനമായ ഒരു പോസ്റ്റ് വിമർശനങ്ങളെത്തുടർന്ന് നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ എഐ ചിത്രം പ്രത്യക്ഷപ്പെട്ടത്. ലോകത്ത് തിന്മകൾ തുറന്നുകാട്ടപ്പെടുമ്പോൾ ദൈവം തന്റെ ‘ട്രംപ് കാർഡ്’ (Trump card) പുറത്തെടുക്കുകയാണെന്ന തരത്തിലുള്ള വാചകങ്ങളും ഈ പോസ്റ്റിനൊപ്പമുണ്ട്.
കത്തോലിക്കാ സഭയുടെ തലവൻ പോപ്പ് ലിയോയുമായി ട്രംപ് നിലവിൽ കടുത്ത വാക്പോരിലാണ്. അമേരിക്കൻ വംശജനായ ആദ്യ മാർപ്പാപ്പയാണ് ലിയോ. ഇറാനെതിരായ യുഎസ്-ഇസ്രായേൽ നീക്കങ്ങളെയും യുദ്ധത്തെയും പോപ്പ് രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന് മറുപടിയായി, ഇറാനിലെ പ്രതിഷേധക്കാരെ കൊലപ്പെടുത്തുന്നതിനെക്കുറിച്ചും ഇറാന്റെ ആണവായുധ മോഹങ്ങളെക്കുറിച്ചും ആരെങ്കിലും പോപ്പിനെ ഒന്ന് ബോധ്യപ്പെടുത്തൂ എന്ന് ട്രംപ് പരിഹസിച്ചു.
ദൈവശാസ്ത്ര കാര്യങ്ങളിൽ സംസാരിക്കുമ്പോൾ പോപ്പ് കൂടുതൽ ശ്രദ്ധിക്കണമെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും ഇതേക്കുറിച്ച് പ്രതികരിച്ചു. തന്റെ രാഷ്ട്രീയ നിലനിൽപ്പിന് നിർണ്ണായകമായ ക്രിസ്ത്യൻ വോട്ടർമാരെ ലക്ഷ്യം വെച്ചാണ് ട്രംപിന്റെ ഈ നീക്കങ്ങളെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. 2024-ലെ തിരഞ്ഞെടുപ്പിൽ കത്തോലിക്കർ ഉൾപ്പെടെയുള്ള ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിൽ വലിയ സ്വാധീനം ഉറപ്പിക്കാൻ ട്രംപിന് കഴിഞ്ഞിരുന്നു. എന്നാൽ ട്രംപ് ഭരണകൂടത്തെ ഭയമില്ലെന്നും അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്ന ശക്തികൾക്കെതിരെ ശബ്ദം ഉയർത്തുന്നത് തുടരുമെന്നുമാണ് പോപ്പ് ലിയോയുടെ നിലപാട്. ട്രംപും സഭാനേതൃത്വവും തമ്മിലുള്ള ഈ പോര് അമേരിക്കൻ രാഷ്ട്രീയത്തിൽ വരും ദിവസങ്ങളിലും വലിയ ചർച്ചകൾക്ക് വഴിതുറക്കും.
Controversy flares up; Targeting Christian voters; Trump shares AI picture hugging Jesus again
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




