ടെഹ്റാൻ: മേഖലയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കെ, അമേരിക്കയുമായുള്ള ചർച്ചകൾക്കായി ഇറാൻ പുതിയ നിർദ്ദേശങ്ങൾ സമർപ്പിച്ചു. മധ്യസ്ഥരായ പാകിസ്ഥാൻ വഴിയാണ് ഇറാൻ നിലപാടുകൾ അമേരിക്കയെ അറിയിച്ചത്. നയതന്ത്ര ചർച്ചകൾക്ക് സാധ്യതയുണ്ടെന്ന സൂചനകൾ പുറത്തുവരുമ്പോഴും ഹോർമൂസ് കടലിടുക്കിൽ സൈനിക നീക്കങ്ങൾ ശക്തമാകുന്നതും പുതിയ സാമ്പത്തിക ഉപരോധങ്ങളും പ്രതിസന്ധി വർധിപ്പിക്കുകയാണ്.
കഴിഞ്ഞ ദിവസങ്ങളിൽ കുവൈത്ത്, യു.എ.ഇ എന്നിവിടങ്ങൾക്ക് നേരെയും ഖത്തർ തീരത്തിന് സമീപമുള്ള കപ്പലുകൾക്ക് നേരെയും ഇറാന്റെ ഭാഗത്തുനിന്ന് ആക്രമണങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ട്. ഹോർമൂസ് കടലിടുക്കിൽ ചെറിയ മുങ്ങിക്കപ്പലുകൾ വിന്യസിക്കാൻ ഇറാൻ സേന നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഹോർമൂസ് പാത തുറക്കുന്നതിനായി അമേരിക്കയുടെ പിന്തുണയോടെ ജി.സി.സി രാജ്യങ്ങൾ കൊണ്ടുവരുന്ന പ്രമേയ നീക്കമാണ് ഇറാനെ പ്രകോപിപ്പിച്ചത്. പ്രമേയത്തെ പിന്തുണയ്ക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇറാന്റെ ഡ്രോൺ, മിസൈൽ പദ്ധതികൾക്ക് സാറ്റലൈറ്റ് ചിത്രങ്ങൾ നൽകി സഹായിച്ച മൂന്ന് ചൈനീസ് കമ്പനികൾക്ക് അമേരിക്ക ഉപരോധം ഏർപ്പെടുത്തി. വരും ദിവസങ്ങളിൽ പത്തോളം വിദേശ കമ്പനികൾക്കെതിരെ കൂടി നടപടിയുണ്ടാകുമെന്നാണ് സൂചന. ആണവ വിഷയത്തിൽ ഇറാൻ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുമോ എന്നതിനെ ആശ്രയിച്ചിരിക്കും വരാനിരിക്കുന്ന സമാധാന ചർച്ചകളുടെ ഭാവി. അതേസമയം, കീഴടങ്ങലിനില്ലെന്നും ഉപരോധങ്ങൾ നീക്കിയ ശേഷം മാത്രമേ ആണവ ചർച്ചകൾ പരിഗണിക്കൂ എന്നുമുള്ള നിലപാടിൽ ഇറാൻ പ്രസിഡന്റ് ഉറച്ചുനിൽക്കുകയാണ്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Conflict erupts in Hormuz: New instructions handed over to America




