കൊളംബിയ: കൊളംബിയയിലെ കാലി നഗരത്തിനടുത്തുള്ള പോൾവൊറീനസ് മേഖലയിൽ മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതും അത്യന്തം ക്രൂരവുമായ ഒരു കൊലപാതകം അരങ്ങേറിയത്. എട്ടുമാസം ഗർഭിണിയായിരുന്ന ഇരുപത്തൊന്നുകാരിയായ മരിയ കമീല പൊട്ടോസി എന്ന യുവതിയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. കുത്തിക്കൊന്ന ശേഷം അമ്മയുടെ വയറ്റിൽ നിന്ന് ഗർഭസ്ഥ ശിശുവിനെ പുറത്തെടുത്ത് തട്ടിക്കൊണ്ടുപോയ നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഈ സംഭവം കൊളംബിയയിൽ വലിയ പ്രതിഷേധങ്ങൾക്കും നടുക്കത്തിനും ഇടയാക്കിയിട്ടുണ്ട്.
കഴിഞ്ഞ ജൂലൈ 16നാണ് തെക്കുപടിഞ്ഞാറൻ കൊളംബിയയിലെ കാലി നഗരത്തിനടുത്തുള്ള പോൾവൊറീനസ് മേഖലയിൽ വച്ച് ഇരുചക്രവാഹനത്തിന്റെ പിറകിലിരുന്ന് യാത്ര ചെയ്യുന്ന നിലയിൽ മരിയയെ അവസാനമായി കാണുന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. യുവതിയുടെ വീട്ടിൽ നിന്നും ഏകദേശം ആറു കിലോമീറ്റർ അകലെയുള്ള വിജനമായ സ്ഥലത്തുനിന്നാണ് പിന്നീട് മൃതദേഹം കണ്ടെടുത്തത്. ഒട്ടേറെ പുതപ്പുകൾ കൊണ്ട് പൊതിഞ്ഞ നിലയിലായിരുന്ന മൃതദേഹത്തിൽ ശരീരത്തിൽ പലതവണ കുത്തേറ്റ ഗുരുതരമായ പാടുകൾ ഉണ്ടായിരുന്നതായി കാലി മെട്രോപൊളിറ്റൻ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഒറ്റയ്ക്കല്ലെന്നും നാലിലേറെ പേർ ചേർന്നാണ് ഈ നിഷ്ഠുരമായ കൃത്യം നടത്തിയതെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതികളെക്കുറിച്ചുള്ള വിവരം നൽകുന്നവർക്ക് 62,000 യുഎസ് ഡോളർ അഥവാ ഏകദേശം 89 ലക്ഷം ഇന്ത്യൻ രൂപ പാരിതോഷികവും അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്.
‘അലാഹിയ’ എന്ന് പേരിടാൻ മുൻകൂട്ടി തീരുമാനിച്ചിരുന്ന ആ കുഞ്ഞിന്റെ തിരോധാനമാണ് നിലവിൽ പൊലീസിനെ ഏറ്റവും കൂടുതൽ കുഴക്കുന്നത്. കുഞ്ഞിനെ സുരക്ഷിതമായി കണ്ടെത്തുക എന്നത് മാത്രമാണ് ഈ അന്വേഷണത്തിന്റെ പ്രധാന ലക്ഷ്യമെന്ന് കാലി മേയർ അലഹാൻഡ്രോ എഡർ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ പൊന്നോമനയെ ജീവനോടെ തിരികെ നൽകണമെന്ന് അഭ്യർത്ഥിച്ച് മരിയയുടെ അമ്മ ആൽബ ഗോമസ് മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ മരിയയെ കൂട്ടിക്കൊണ്ടുപോയ മറ്റൊരു സ്ത്രീയുടെ മുഖം വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ഇവരെ പിടികൂടാനുള്ള ഊർജിതമായ ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.
ഇതിനിടയിൽ, കേസിൽ പുതിയ വഴിതിരിവുകളുമായി ചില വെളിപ്പെടുത്തലുകളും പുറത്തുവരുന്നുണ്ട്. മരിയയെ അവസാനമായി കൂട്ടിക്കൊണ്ടുപോയ ഇരുചക്രവാഹനമോടിച്ച സ്ത്രീയുടെ മുൻ കാമുകൻ എന്ന് സ്വയം പരിചയപ്പെടുത്തിയ കാർലോസ് റിൻകോൻ എന്നയാൾ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തി. ഈ കേസുമായോ തനിക്കോ തന്റെ കുടുംബത്തിനോ യാതൊരുവിധ ബന്ധവുമില്ലെന്നും തനിക്ക് സംഭവത്തെക്കുറിച്ച് ഒന്നും അറിഞ്ഞുകൂടായെന്നും അദ്ദേഹം അവകാശപ്പെട്ടു. കഴിഞ്ഞ ജനുവരിയിൽ തന്റെ മുൻ കാമുകി ഗർഭിണിയാണെന്ന് തന്നോട് പറഞ്ഞിരുന്നുവെന്നും അദ്ദേഹം വീഡിയോയിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്തായാലും കേസിൽ അന്വേഷണം ശക്തമായി തുടരുകയാണെന്നും നിലവിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ സാധിക്കില്ലെന്നും കാലി മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു.
മരിയയുടെ കുടുംബാംഗങ്ങളുടെ മൊഴി അനുസരിച്ച് കാമുകന്റെ വീട്ടിലായിരുന്ന മരിയയെ ഒരു സ്ത്രീ ഫോണിൽ ബന്ധപ്പെടുകയും കുഞ്ഞിനായി സമ്മാനങ്ങൾ വാങ്ങാൻ ഒരുമിച്ച് പോകാമെന്ന് അറിയിക്കുകയും ചെയ്യുകയായിരുന്നു. ഗർഭിണികൾക്കായുള്ള ഒരു കമ്മ്യൂണിറ്റി സെന്ററിലൂടെയാണ് മരിയ ഈ സ്ത്രീയെ പരിചയപ്പെട്ടത്. അന്നേദിവസം തന്നെ ഗർഭകാല പരിശോധനയ്ക്കായി ഡോക്ടറെ കാണാൻ സമയം നിശ്ചയിച്ചിരുന്നതായും സഹോദരി ജൂലിയാന മെനെസസ് പറയുന്നു. മരിയയെ കൂട്ടിക്കൊണ്ടുപോകാൻ കാമുകൻ എത്തിയപ്പോഴാണ് യുവതിയെ അവിടെ കാണാനില്ലെന്ന് വ്യക്തമാകുന്നത്. ആദ്യം മരിയ ബ്യൂട്ടിപാർലറിലോ മറ്റോ പോയിരിക്കുമെന്നാണ് കുടുംബാംഗങ്ങൾ കരുതിയതെങ്കിലും, പിന്നീട് പുറത്തുവന്നത് മനസാക്ഷിയെ മരവിപ്പിക്കുന്ന വിവരങ്ങളായിരുന്നു. കുഞ്ഞിനെ കണ്ടെത്താനും പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനുമുള്ള പൊലീസിന്റെ സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണ്.
Colombian police are investigating the brutal killing of eight-month-pregnant Maria Camila Potosi
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla






