ഒട്ടാവ: കാനഡയിൽ പടർന്നുപിടിച്ച അതിരൂക്ഷമായ കാട്ടുതീയ്ക്ക് കാരണം മനുഷ്യരുടെ ഇടപെടലുകൾ മൂലമുണ്ടായ കാലാവസ്ഥാ വ്യതിയാനമാണെന്ന് അന്താരാഷ്ട്ര ശാസ്ത്രജ്ഞരുടെ പുതിയ പഠന റിപ്പോർട്ട്. കാട്ടുതീ തടയുന്നതിൽ കാനഡ സർക്കാരിന് വീഴ്ച പറ്റിയെന്നും അവർക്കെതിരെ നടപടിയെടുക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശാസ്ത്രലോകം യഥാർത്ഥ കാരണം വ്യക്തമാക്കി രംഗത്തെത്തിയത്. തീ വേഗത്തിൽ പടരാൻ കാരണമായ കടുത്ത ചൂടും വരൾച്ചയും ഉണ്ടാകാൻ കാരണം കാലാവസ്ഥാ വ്യതിയാനമാണെന്നാണ് അന്താരാഷ്ട്ര ശാസ്ത്ര സംഘമായ ‘വേൾഡ് വെതർ അട്രിബ്യൂഷൻ’ കണ്ടെത്തിയിരിക്കുന്നത്. ഇത് മൂലം തീപിടിത്തത്തിനുള്ള സാധ്യത മുൻപത്തേക്കാൾ ഇരട്ടിയായി വർധിച്ചെന്നും പഠനം പറയുന്നു.
നോർത്ത് വെസ്റ്റ് ടെറിറ്ററീസ്, ഒന്റാരിയോ എന്നീ പ്രദേശങ്ങളിൽ ഉണ്ടായ കാട്ടുതീയെക്കുറിച്ചാണ് ശാസ്ത്രജ്ഞർ പഠനം നടത്തിയത്. കൽക്കരിയും എണ്ണയും പോലുള്ള ഇന്ധനങ്ങൾ വൻതോതിൽ ഉപയോഗിക്കുന്നത് മൂലം ഭൂമിയിലെ ചൂട് കൂടുന്നതാണ് കാനഡയിലെ അന്തരീക്ഷം വരണ്ടതാക്കാൻ കാരണമെന്ന് റിപ്പോർട്ട് പറയുന്നു. പണ്ട് അപൂർവ്വമായി മാത്രം കണ്ടിരുന്ന ഇത്തരത്തിലുള്ള ചൂടും വരൾച്ചയും ഇപ്പോൾ അടിക്കടി ഉണ്ടാകുകയാണ്. ഭൂരിഭാഗം സ്ഥലങ്ങളിലും മിന്നലേറ്റാണ് തീപിടിത്തം തുടങ്ങുന്നതെങ്കിലും, കാലാവസ്ഥയിലുണ്ടായ മാറ്റങ്ങൾ മൂലമുള്ള കടുത്ത ചൂടും ശക്തമായ കാറ്റുമാണ് തീയെ അതിവേഗം വ്യാപിപ്പിക്കുന്നത്.
എന്നാൽ വനങ്ങൾ കൃത്യമായി സംരക്ഷിക്കാത്തതാണ് ദുരന്തത്തിന് കാരണമെന്നാണ് ട്രംപിന്റെ വാദം. ഇത് വനസംരക്ഷണത്തിന്റെ പ്രശ്നമല്ലെന്നും കാലാവസ്ഥയിലുണ്ടായ മാറ്റങ്ങളുടെ ആഘാതമാണെന്നും കനേഡിയൻ വിദഗ്ധർ മറുപടി നൽകി. അന്തരീക്ഷത്തിലേക്ക് ഏറ്റവും കൂടുതൽ മലിനീകരണ വാതകങ്ങൾ തള്ളിവിട്ട് ആഗോള താപനത്തിന് കാരണമായ അമേരിക്കയ്ക്കും ഇതിൽ വലിയ പങ്കുണ്ടെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു. കാനഡയിലെ തീപിടിത്തത്തിൽ നിന്നുയർന്ന രൂക്ഷമായ പുക അമേരിക്കയിലെ പ്രധാന നഗരങ്ങളിലെ വായു മലിനമാക്കാനും ഇടയാക്കിയിരുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Climate change caused Canada's wildfires: Scientists respond to Trump; report released.





