ഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി ആവർത്തിച്ച ‘ദിമാഗി നക്സൽ’ പരാമർശത്തിനെതിരെ ശക്തമായ വിമർശനവുമായി സിജെപി (CJP) വക്താവ് സൗരവ് ദാസ് രംഗത്തെത്തി. രാജ്യത്ത് ചോദ്യങ്ങൾ ചോദിക്കുന്ന പുതിയ തലമുറയെ ഇത്തരം പദപ്രയോഗങ്ങളിലൂടെ മോശക്കാരായി ചിത്രീകരിക്കുന്നത് ഒരു പ്രധാനമന്ത്രിക്ക് ചെയ്യാവുന്ന ഏറ്റവും അനുചിതമായ പ്രവൃത്തിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. യുവാക്കൾക്ക് പ്രതീക്ഷയും അനുകൂല സാഹചര്യങ്ങളും ഒരുക്കിക്കൊടുക്കേണ്ട ഭരണാധികാരികൾ ഇത്തരം ചാപ്പയടികൾ നടത്തുന്നത് ശരിയല്ലെന്നും സിജെപി വ്യക്തമാക്കി.
രാജ്യത്ത് ഒരു ലക്ഷത്തോളം സ്കൂളുകൾ അടച്ചുപൂട്ടിയതും രൂക്ഷമായ തൊഴിലില്ലായ്മയും വിദ്യാഭ്യാസ മേഖലയ്ക്കുള്ള ബജറ്റ് വിഹിതം വെട്ടിക്കുറച്ചതും പോലുള്ള ഗുരുതരമായ പ്രതിസന്ധികൾ പ്രധാനമന്ത്രി കണ്ടില്ലെന്ന് നടിക്കുകയാണെന്ന് സൗരവ് ദാസ് വിമർശിച്ചു. കോളേജുകളിലെ അടിസ്ഥാന സൗകര്യക്കുറവ്, അധ്യാപകർക്ക് അവധി നിഷേധിക്കുന്നത്, വിദ്യാർത്ഥികൾ നേരിടുന്ന കടുത്ത മാനസിക സമ്മർദ്ദം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നതിന് പകരം മോദി രാഷ്ട്രീയ ലക്ഷ്യത്തോടെ വിഷയങ്ങളെ വഴിതിരിച്ചുവിടുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
കേന്ദ്ര മന്ത്രിസഭാ പുനസംഘടന വൈകുന്നത് മന്ത്രിസഭയ്ക്കകത്തെ ആഭ്യന്തര കലാപം കാരണമാണെന്നും സിജെപി ചൂണ്ടിക്കാണിച്ചു. മാറ്റം വരുത്താൻ നിർദ്ദേശിച്ചിട്ടും 7 മന്ത്രിമാർ രാജി വെക്കാൻ തയ്യാറായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. മറ്റ് പാർട്ടികളിൽ നിന്നും വന്നവർക്കായി സീറ്റൊഴിയാൻ പലരും താല്പര്യപ്പെടുന്നില്ല. പല മുതിർന്ന നേതാക്കളും കടുത്ത അസംതൃപ്തിയിലാണ് ഉള്ളത്. കൂടാതെ കേന്ദ്ര ഏജൻസികളുടെ ഭീഷണി കാരണം പലർക്കും പാർട്ടി വിട്ടുപോകാൻ പോലും കഴിയാത്ത നിസ്സഹായാവസ്ഥയാണുള്ളതെന്നും സൗരവ് ദാസ് കൂട്ടിച്ചേർത്തു.








