ഒട്ടാവയിൽ നടന്ന എസ്കേപേഡ് സംഗീതമേളയുടെ ആദ്യ ദിവസത്തെ രാത്രിയിൽ തന്നെ 26 ശബ്ദ മലിനീകരണ പരാതികൾ ലഭിച്ചതായി സിറ്റി അധികൃതർ അറിയിച്ചു. റിവർസൈഡ് ഡ്രൈവിൽ നടക്കുന്ന ഇലക്ട്രോണിക് സംഗീതമേളയ്ക്കെതിരെയാണ് പരാതികൾ ഉയർന്നതെന്ന് അൽതാ വിസ്റ്റ കൗൺസിലർ മാർട്ടി കാർ മാധ്യമങ്ങളോട് പറഞ്ഞു. ഔദ്യോഗിക പരാതികൾക്ക് പുറമെ, തന്റെ ഓഫീസിന് ഈമെയിലിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും കൂടുതൽ ചോദ്യങ്ങളും പരാതികളും ലഭിച്ചതായും അവർ കൂട്ടിച്ചേർത്തു.
ഇഡിഎം രംഗത്തെ പ്രമുഖ കലാകാരന്മാരായ ഗ്രിഫിൻ, കൈഗോ തുടങ്ങിയവർ വെള്ളിയാഴ്ച രാത്രി വേദിയിൽ എത്തിയിരുന്നു. 2017-ൽ ലാൻസ്ഡൗൺ പാർക്കിലേക്ക് മാറിയ ശേഷം 2013-ന് ശേഷം ആദ്യമായാണ് ആർഎ സെന്റർ ഗ്രൗണ്ടിൽ ഈ ഉത്സവം നടക്കുന്നത്. വെള്ളിയാഴ്ച വൈകുന്നേരം 3 മണി മുതൽ രാത്രി 11 മണി വരെ സാധാരണ അനുവദനീയമായ ശബ്ദപരിധിക്ക് മുകളിൽ സംഗീതം പ്ലേ ചെയ്യാൻ എസ്കേപേഡിന് നഗരത്തിന്റെ ശബ്ദ നിയന്ത്രണ നിയമത്തിൽ ഇളവ് അനുവദിച്ചിട്ടുണ്ട്.
എന്നിരുന്നാലും, നഗരം നടത്തിയ എല്ലാ പരിശോധനകളിലും ശബ്ദം അനുവദനീയമായ പരിധിക്ക് താഴെയായിരുന്നുവെന്ന് കാർ പറയുന്നു. “നഗരത്തിലെ ഉദ്യോഗസ്ഥർ ശബ്ദ നിലവാരം സജീവമായി നിരീക്ഷിക്കുകയും ശബ്ദ നിയന്ത്രണ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഇവന്റ് സംഘാടകരുമായി ചേർന്ന് പ്രവർത്തിക്കുകയും ചെയ്യുന്നു,” കാർ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത് ഇങ്ങിനെയായിരുന്നു. ശബ്ദപരിധി ലംഘിക്കപ്പെടുന്നതായി തോന്നിയാൽ 311-ൽ വിളിച്ച് പരാതിപ്പെടാൻ താമസക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പരാതി ലഭിച്ചാൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ശബ്ദം അളക്കുകയും നിയമലംഘനം കണ്ടെത്തിയാൽ സംഘാടകർക്കെതിരെ നടപടിയെടുക്കുകയും ചെയ്യും.
ശനിയാഴ്ച ഉച്ചയ്ക്ക് 1 മണി മുതൽ രാത്രി 11 മണി വരെയും ഞായറാഴ്ച ഉച്ചയ്ക്ക് 1 മണി മുതൽ രാത്രി 10:30 വരെയും ഉച്ചത്തിലുള്ള സംഗീതം പ്ലേ ചെയ്യാൻ എസ്കേപേഡിന് അനുവാദമുണ്ട്. ഉത്സവത്തിലെ ശബ്ദം 65 dBA കവിയാൻ പാടില്ല. എസ്കേപേഡിന്റെ ആദ്യ ദിവസത്തിലെ രാത്രിയിൽ തന്നെ ഗുരുതരമായ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഒട്ടാവ പാരാമെഡിക് സർവീസ് അറിയിച്ചു. എട്ട് ഫെസ്റ്റിവൽ സന്ദർശകരെ ജീവനക്കാർ പരിശോധിക്കുകയും, അഞ്ച് പേരെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എല്ലാവരും സുരക്ഷിതരാണെന്നും റിപ്പോർട്ടുണ്ട്. സംഗീതമേള ശനിയാഴ്ചയും ഞായറാഴ്ചയും തുടരും.



