ദുബായ്: യുഎസ് നാവികസേനയുടെ ഉപരോധം നിലനിൽക്കെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് കടന്ന് ചൈനീസ് എണ്ണക്കപ്പൽ. ഇറാൻ തുറമുഖങ്ങൾക്ക് അമേരിക്ക നിയന്ത്രണം ഏർപ്പെടുത്തിയതിന് ശേഷം ഈ പാതയിലൂടെ കടന്നുപോകുന്ന ആദ്യത്തെ വിദേശ കപ്പലുകളിൽ ഒന്നാണിത്. ചൈനയുമായി ബന്ധമുള്ള കപ്പൽ തടസ്സമില്ലാതെ ഹോർമുസ് പിന്നിട്ടത് അമേരിക്കൻ നീക്കങ്ങൾക്കുള്ള തിരിച്ചടിയാണെന്ന് ഇറാൻ ഭരണകൂടം പ്രതികരിച്ചു.
ഇസ്‌ലാമാബാദിൽ നടന്ന യുഎസ്-ഇറാൻ സമാധാന ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് ഹോർമുസ് കടലിടുക്കിൽ കപ്പൽ ഗതാഗതം തടയുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചത്. ഇറാന്റെ ‘ബ്ലാക്ക് മെയിലിംഗ്’ അനുവദിക്കില്ലെന്ന നിലപാടിലാണ് യുഎസ് സൈന്യം നാവിക ഉപരോധം കർശനമാക്കിയത്. എന്നാൽ ചൈനീസ് കപ്പലിന്റെ യാത്രയോടെ, അമേരിക്കയെ ഭയമില്ലാത്ത രാജ്യങ്ങൾക്ക് ഉപരോധം ബാധകമല്ലെന്ന പരിഹാസവുമായി ഇറാൻ രംഗത്തെത്തി. ചൈനയ്ക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് യുഎസ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
നാവിക ഉപരോധത്തെ മൂന്ന് മാസം വരെ പ്രതിരോധിക്കാൻ തങ്ങൾക്ക് കരുത്തുണ്ടെന്ന് ബൾഗേറിയയിലെ ഇറാൻ എംബസി വ്യക്തമാക്കി. കടലിൽ നിർത്തിയിട്ടിരിക്കുന്ന ടാങ്കറുകളിൽ 90 ദിവസത്തേക്ക് വിൽക്കാനുള്ള എണ്ണ സംഭരിച്ചിട്ടുണ്ടെന്നും എക്സിലൂടെ (X) ഇറാൻ അറിയിച്ചു. തങ്ങളുടെ തുറമുഖങ്ങൾ അടച്ചാലും ലോക വിപണിയെ സ്വാധീനിക്കാൻ കഴിയുമെന്ന സന്ദേശമാണ് ഇതിലൂടെ ഇറാൻ നൽകുന്നത്. നിലവിലെ സാഹചര്യത്തിൽ മേഖലയിൽ യുഎസ്-ഇറാൻ തർക്കം കൂടുതൽ സങ്കീർണ്ണമാകാനാണ് സാധ്യത.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
American threat goes bad; Chinese ship violates blockade in Strait of Hormuz



