കൊച്ചി: കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ ശേഷം എറണാകുളം ചേരാനല്ലൂരിൽ രഹസ്യസങ്കേതത്തിൽ തടങ്കലിൽ പാർപ്പിച്ചിരുന്ന എട്ട് ഇതരസംസ്ഥാനക്കാരെ രക്ഷപ്പെടുത്തി പോലീസ്. പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ്, കർണാടക സ്വദേശികളായ യുവാക്കളെയാണ് ചേരാനല്ലൂർ സിഗ്നലിന് സമീപത്തെ വാടകവീട്ടിൽ നിന്ന് പോലീസ് മോചിപ്പിച്ചത്. കാനഡയിലേക്ക് കടത്താനെന്ന വ്യാജേന കൊച്ചിയിലെത്തിച്ച ഇവരിൽ നിന്ന് മുപ്പത് ലക്ഷം രൂപ വീതം തട്ടിയെടുക്കുകയും ആറ് ദിവസത്തോളമായി ക്രൂരമായി മർദ്ദിച്ച് കെട്ടിയിടുകയുമായിരുന്നു. തട്ടിപ്പ് സംഘത്തിലെ പ്രധാനിയായ പശ്ചിമ ബംഗാൾ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു.
തടവിലായിരുന്ന യുവാക്കളിൽ ഒരാൾ വീടിന്റെ മുകളിലത്തെ നിലയിൽ നിന്ന് താഴേക്ക് ചാടി രക്ഷപ്പെട്ട് നാട്ടുകാരെ വിവരമറിയിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. യുവാവ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സംഭവസ്ഥലത്തെത്തിയ ചേരാനല്ലൂർ പോലീസ് വീട് റെയ്ഡ് ചെയ്താണ് ബാക്കി ഏഴ് പേരെയും മോചിപ്പിച്ചത്. ഒളിവിൽ പോയ മറ്റ് ഏഴ് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയും വായിൽ തുണി തിരുകിയുമാണ് ഇവരെ മുറിക്കുള്ളിൽ ബന്ധിയാക്കിയിരുന്നതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി.
കാനഡയിലെ വിവിധ സ്ഥലങ്ങളുടെ ചിത്രങ്ങളുള്ള ഫ്ലക്സ് ബോർഡുകൾക്ക് മുന്നിൽ നിർത്തി തടവിലാക്കപ്പെട്ട യുവാക്കളുടെ ചിത്രങ്ങളും വീഡിയോകളും പ്രതികൾ നിർബന്ധിപ്പിച്ച് എടുത്തിരുന്നു. തങ്ങൾ കാനഡയിൽ സുരക്ഷിതമായി എത്തിയെന്ന് വിശ്വസിപ്പിക്കാൻ ഈ ദൃശ്യങ്ങൾ നാട്ടിലുള്ള ബന്ധുക്കൾക്ക് അയച്ചുകൊടുത്താണ് പ്രതികൾ ബാക്കി പണം കൂടി തട്ടിയെടുത്തത്. നെടുമ്പാശ്ശേരി വിമാനത്താവളം വഴി കാനഡയിലേക്ക് കൊണ്ടുപോകാം എന്ന് വിശ്വസിപ്പിച്ചാണ് പ്രതികൾ ഇവരെ കൊച്ചിയിലെത്തിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും അന്തർസംസ്ഥാന ബന്ധമുള്ള വലിയൊരു തട്ടിപ്പ് സംഘമാണ് ഇതിന് പിന്നിലെന്നും പോലീസ് അറിയിച്ചു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Eight people detained in Cheranallur were rescued by police after being duped of lakhs by promising them jobs in Canada; one of the accused arrested










