കോട്ടയം: കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി മൂന്നര കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ കനേഡിയൻ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. പനങ്ങാട് താമസിച്ചിരുന്ന ജെയിംസുകുട്ടി കുര്യാക്കോസ് (64) ആണ് പിടിയിലായത്. കോട്ടയം ചിങ്ങവനം പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നിലവിൽ നടപടി ഉണ്ടായിരിക്കുന്നത്. വഞ്ചിക്കപ്പെട്ടവർ പരാതി നൽകിയതോടെ ഒളിവിലായിരുന്ന ഇയാൾക്കെതിരെ പോലീസ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. തുടർന്ന്, ബംഗ്ലാദേശ് അതിർത്തിയിൽ വെച്ച് ബി.എസ്.എഫിന്റെയും എമിഗ്രേഷൻ വിഭാഗത്തിന്റെയും സഹായത്തോടെയാണ് ഇയാളെ കണ്ടെത്തുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തത്.
കാനഡയിൽ നഴ്സിംഗ് ജോലി ഉൾപ്പെടെ വാഗ്ദാനം ചെയ്താണ് ഇയാൾ പലരിൽ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയത്. തുക നൽകിയ ശേഷവും ജോലി ലഭിക്കാതിരിക്കുകയും പണം തിരികെ ലഭിക്കാതിരിക്കുകയും ചെയ്തതോടെയാണ് ഇരയായവർ പോലീസിനെ സമീപിച്ചത്. തട്ടിപ്പ് പുറത്തുവന്നതോടെ പ്രതി നാടുവിട്ടു ഒളിവിൽ പോവുകയായിരുന്നു. കേസിൽ അന്വേഷണം ഊർജ്ജിതമാക്കിയ പോലീസ്, പ്രതി അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടികൂടിയത്.
കേരളത്തിലെ വിവിധ ജില്ലകളിലായി 14-ഓളം പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ സമാനമായ വഞ്ചനാക്കേസുകൾ നിലവിലുണ്ട്. പത്തനംതിട്ട, കൂത്താട്ടുകുളം, പേരാമംഗലം, എടത്വ, കരുനാഗപ്പള്ളി, മരങ്ങാട്ടുപള്ളി, വൈക്കം, ഫോർട്ട് കൊച്ചി, അങ്കമാലി, ചങ്ങനാശ്ശേരി, എലത്തൂർ, തൊടുപുഴ, പള്ളിക്കത്തോട് എന്നീ പോലീസ് സ്റ്റേഷനുകളിലാണ് നിലവിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Massive job scam in Canada: Changanassery native with Canadian citizenship arrested.





