ഓട്ടവ: തുർക്കിയിൽ LGBTQ+ സംഘടനകൾക്കും പ്രവർത്തകർക്കും എതിരെയുള്ള നടപടികളെ എതിർത്തുകൊണ്ട് യൂറോപ്യൻ രാജ്യങ്ങൾ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പങ്കാളിയാകാതെ കാനഡ. തുർക്കിയുമായി സ്വതന്ത്ര വ്യാപാര കരാർ സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് കാനഡയുടെ ഈ തീരുമാനം. ജർമ്മനി, ഫ്രാൻസ്, സ്വീഡൻ, ഫിൻലൻഡ്, നെതർലാൻഡ്‌സ്, ഐസ്‌ലാൻഡ് തുടങ്ങിയ രാജ്യങ്ങളാണ് തുർക്കിയുടെ നടപടികളിൽ ആശങ്ക അറിയിച്ച് രംഗത്തെത്തിയത്. എന്നാൽ, ഈ വിഷയത്തിൽ പ്രസ്താവന ഇറക്കുന്നതിൽ നിന്നും കാനഡ വിട്ടുനിൽക്കുകയായിരുന്നു.
കഴിഞ്ഞ ആഴ്ച തുർക്കിയിൽ നിരവധി LGBTQ+ സംഘടനകളുടെ ഓഫീസുകളിൽ റെയ്ഡ് നടക്കുകയും നിരവധി പ്രവർത്തകരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. കുട്ടികളെയും കുടുംബ സംവിധാനത്തെയും സംരക്ഷിക്കാനാണ് അന്വേഷണം നടത്തുന്നതെന്ന് തുർക്കി നീതിന്യായ മന്ത്രി വ്യക്തമാക്കി. വ്യാഴാഴ്ച വരെ മുന്നൂറോളം പേരെ അറസ്റ്റ് ചെയ്തതായി യൂറോപ്യൻ മനുഷ്യാവകാശ സംഘടനയായ ILGA-Europe അറിയിച്ചു. തുർക്കിയുടെ ഈ നടപടികൾ യൂറോപ്യൻ മനുഷ്യാവകാശ കൺവെൻഷൻ ഉറപ്പുനൽകുന്ന അവകാശങ്ങളുടെ ലംഘനമാണെന്നാണ് യൂറോപ്യൻ രാജ്യങ്ങൾ പ്രസ്താവനയിലൂടെ ചൂണ്ടിക്കാട്ടിയത്.
Also Read: ഇന്ത്യ-കാനഡ ചരിത്രപരമായ വ്യാപാര കരാർ ഈ വർഷാവസാനത്തോടെ; നിർണായക വിവരങ്ങൾ പുറത്ത്
സംയുക്ത പ്രസ്താവനയിൽ ഒപ്പുവെക്കാത്തതിന്റെ കാരണം വ്യക്തമാക്കാൻ കാനഡ ഗ്ലോബൽ അഫയേഴ്സ് തയ്യാറായിട്ടില്ല. എന്നാൽ, എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന പൊതുനിലപാടാണ് വകുപ്പ് വക്താവ് വ്യക്തമാക്കിയിട്ടുള്ളത്. പൊതുവേദികളിൽ മറ്റ് രാജ്യങ്ങളെ വിമർശിക്കുന്നതിനേക്കാൾ ചർച്ചകളിലൂടെ കാര്യങ്ങൾ പരിഹരിക്കുന്നതിനാണ് പ്രാധാന്യം നൽകുന്നതെന്ന് കനേഡിയൻ ഭരണകൂടം മുൻപും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, വ്യാപാര ബന്ധങ്ങൾക്ക് മുൻഗണന നൽകി മനുഷ്യാവകാശ വിഷയങ്ങളിൽ കാനഡ രണ്ടുതരം നിലപാടാണ് കാണിക്കുകയാണെന്ന വിമർശനവും ഉയരുന്നുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









