ചണ്ഡീഗഡ്: എല്ലാ രേഖകളുമുണ്ടായിട്ടും കാനഡയിലേക്കുള്ള വിമാനത്തിൽ ബോർഡിംഗ് നിഷേധിക്കുകയും പിന്നീട് ‘നോ ഷോ’ എന്ന് തെറ്റായി ചിത്രീകരിക്കുകയും ചെയ്ത വിമാനക്കമ്പനിക്കെതിരെ നടപടി. പഞ്ചാബിലെ ഉപഭോക്തൃ കമ്മീഷൻ 1.53 ലക്ഷം രൂപ കമ്പനിക്ക് പിഴ ചുമത്തി. ഡൽഹിയിൽ നിന്ന് വാർസോ വഴി ടൊറന്റോയിലേക്ക് യാത്ര ചെയ്യാനായി 1,23,381 രൂപയ്ക്ക് ടിക്കറ്റെടുത്ത പഞ്ചാബ് സ്വദേശിക്കാണ് ഈ ദുരനുഭവമുണ്ടായത്. വിമാനം പുറപ്പെടുന്നതിന് അഞ്ച് മണിക്കൂർ മുമ്പ് തന്നെ എല്ലാ സുരക്ഷാ രേഖകളും പാസ്‌പോർട്ടും വിസയുമായി എയർപോർട്ടിലെത്തിയ യാത്രക്കാരനെ കൗണ്ടർ ജീവനക്കാർ മണിക്കൂറുകളോളം കാത്തുനിർത്തിയ ശേഷം യാത്ര തടയുകയായിരുന്നു.
തുടർന്ന് ടിക്കറ്റ് തുക തിരികെ ലഭിക്കാനായി സമീപിച്ചപ്പോൾ യാത്രക്കാരൻ സമയത്ത് ചെക്ക്-ഇൻ ചെയ്യാത്തതിനാൽ ‘നോ ഷോ’ ആയി കണക്കാക്കിയെന്നും ടിക്കറ്റ് തുക തിരികെ നൽകാനാകില്ലെന്നുമാണ് വിമാനക്കമ്പനി വാദിച്ചത്. എന്നാൽ ട്രാവൽ ഏജന്റ് സംഭവം നടന്ന ഉടൻ വിമാനക്കമ്പനിക്ക് അയച്ച ഇമെയിൽ കമ്മീഷൻ പരിശോധിച്ചപ്പോൾ, യാത്രാ ഉദ്ദേശ്യത്തെക്കുറിച്ച് ചോദ്യം ചെയ്ത ശേഷം ജീവനക്കാർ തന്നെയാണ് ബോർഡിംഗ് നിഷേധിച്ചതെന്ന് വ്യക്തമായി.
READ MORE: നിങ്ങൾ അറിഞ്ഞോ? ഒന്റാറിയോയിൽ കാർ ഇൻഷുറൻസ് പ്രീമിയം കുറയും, പുതിയ നിരക്കുകൾ ഇങ്ങനെ
വിമാനക്കമ്പനിയുടെ വാദം തെറ്റാണെന്ന് കണ്ടെത്തിയ ഉപഭോക്തൃ കമ്മീഷൻ, സേവനത്തിൽ ഗുരുതരമായ വീഴ്ച വരുത്തിയതിന് ടിക്കറ്റ് തുകയായ 1,23,381 രൂപ പൂർണ്ണമായി റീഫണ്ട് ചെയ്യാനും മാനസിക ബുദ്ധിമുട്ടുകൾക്ക് നഷ്ടപരിഹാരമായി 20,000 രൂപയും കോടതി ചെലവുകളിലേക്ക് 10,000 രൂപയും ചേർത്ത് ആകെ 1.53 ലക്ഷത്തോളം രൂപ യാത്രക്കാരന് നൽകാൻ ഉത്തരവിട്ടു. അതേസമയം ടിക്കറ്റ് ബുക്ക് ചെയ്തു നൽകുക മാത്രം ചെയ്ത ട്രാവൽ ഏജൻസിയുടെ ഭാഗത്ത് വീഴ്ചയില്ലെന്ന് കണ്ടത്തി കമ്മീഷൻ അവരെ കേസിൽ നിന്ന് ഒഴിവാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





