ടൊറന്റോ: അഴിമതി ആരോപണങ്ങളും ബോർഡിലെ ആഭ്യന്തര തർക്കങ്ങളും കാനഡ ക്രിക്കറ്റിനെ ഉലയ്ക്കുന്നതിനിടെ, പുരുഷ ക്രിക്കറ്റ് ടീമിന്റെ ഇടക്കാല ഹെഡ് കോച്ച് സ്ഥാനത്തുനിന്ന് മോണ്ടി ദേശായി രാജിവെച്ചു. സ്ഥാനമേറ്റെടുത്ത് വെറും മൂന്ന് മാസത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ ഈ അപ്രതീക്ഷിത പടിയിറക്കം. ടി20 ലോകകപ്പിലെ കാനഡയുടെ മോശം പ്രകടനത്തിന് പിന്നാലെ കഴിഞ്ഞ മേയിലാണ് മോണ്ടി ദേശായി രണ്ടാം വട്ടവും ടീമിന്റെ പരിശീലകസ്ഥാനം ഏറ്റെടുക്കുന്നത്. 2019-ലായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ഘട്ടം. എന്നാൽ, ന്യൂസിലൻഡിനെതിരെയുള്ള ലോകകപ്പ് മത്സരത്തിൽ ഒത്തുകളി ആരോപണം ഉയർന്നതോടെ ഐസിസി ആൻ്റി കറപ്ഷൻ യൂണിറ്റ് (ACU) അന്വേഷണം ആരംഭിച്ചു. ഇതോടൊപ്പം ഭരണരംഗത്തെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ഐസിസി കാനഡ ക്രിക്കറ്റിനുള്ള ഫണ്ട് തടഞ്ഞുവെക്കുകയും കാനഡയുടെ അസോസിയേറ്റ് അംഗത്വം സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.

തന്റെ ഹ്രസ്വമായ കാലാവധിയെക്കുറിച്ച് മോണ്ടി ദേശായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ കാനഡ ക്രിക്കറ്റ് ബോർഡിന് നന്ദി അറിയിച്ചു. “ചെറുതെങ്കിലും അർത്ഥവത്തായ ഒരു അധ്യായമായിരുന്നു ഇത്. പരസ്പര വിശ്വാസത്തിലൂടെയും ശക്തമായ കൂട്ടായ്മയിലൂടെയുമാണ് സുസ്ഥിരമായ നേട്ടങ്ങൾ കെട്ടിപ്പടുക്കാൻ സാധിക്കുക എന്ന എന്റെ വിശ്വാസത്തെ ഈ അനുഭവം കൂടുതൽ ഊട്ടിയുറപ്പിച്ചു,” എന്ന് അദ്ദേഹം കുറിച്ചു.
READ MORE: നിങ്ങൾ അറിഞ്ഞോ? ഒന്റാറിയോയിൽ കാർ ഇൻഷുറൻസ് പ്രീമിയം കുറയും, പുതിയ നിരക്കുകൾ ഇങ്ങനെ
നിലവിൽ CWC ലീഗ് 2 പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ് കാനഡ. അടുത്ത വർഷം നടക്കുന്ന ഏകദിന ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലേക്ക് കടക്കാൻ ഇനിയും നാല് മത്സരങ്ങൾ ബാക്കിയുണ്ട്. ഒക്ടോബർ 9-ന് ഒമാനും നേപ്പാളിനുമെതിരെ നടക്കാനിരിക്കുന്ന നിർണായക മത്സരങ്ങൾക്ക് മുന്നോടിയായി പുതിയ പരിശീലകനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ക്രിക്കറ്റ് കാനഡ. ഓഗസ്റ്റ് 28 വരെയാണ് പുതിയ കോച്ചിനായുള്ള അപേക്ഷകൾ സ്വീകരിക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




