ഒട്ടാവ: കാനഡയെയും അമേരിക്കയെയും ബന്ധിപ്പിക്കുന്ന പുതിയ ‘ഗോർഡി ഹൗ ഇന്റർനാഷണൽ ബ്രിഡ്ജ്’ ഗതാഗതത്തിനായി തിങ്കളാഴ്ച്ച തുറന്നുകൊടുത്തു. ഒന്റാറിയോയെയും അമേരിക്കയിലെ മിഷിഗണെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ ആറുവരിപ്പാലം പ്രവർത്തനം തുടങ്ങിയതോടെ, അതിർത്തി കടന്നുള്ള ചരക്കുഗതാഗതത്തിന്റെ സമയവും പ്രവർത്തനച്ചെലവും വലിയ തോതിൽ കുറയും. എന്നാൽ ഇന്ധനവില വർധനവും മറ്റ് സാമ്പത്തിക പ്രതിസന്ധികളും നിലനിൽക്കുന്നതിനാൽ, വിപണിയിലെ നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ ഇതിന്റെ പ്രയോജനം ഉടൻ പ്രതിഫലിക്കില്ലെന്ന് ട്രക്കിംഗ് മേഖലയിലെ പ്രമുഖ പ്രതിനിധികൾ വ്യക്തമാക്കുന്നു.
നേരത്തെയുണ്ടായിരുന്ന അംബാസഡർ ബ്രിഡ്ജിലെ അതിരൂക്ഷമായ ഗതാഗതക്കുരുക്കും ഉയർന്ന ടോൾ നിരക്കുകളുമാണ് പുതിയ പാലം വഴി പരിഹരിക്കപ്പെടുന്നത്. ഹൈവേകളെ നേരിട്ട് ബന്ധിപ്പിക്കുന്ന പുതിയ പാതയിൽ അത്യാധുനിക എക്സ്-റേ സ്കാനിംഗും വിപുലമായ കസ്റ്റംസ് പരിശോധനാ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതുവഴി വാണിജ്യ വാഹനങ്ങൾക്ക് പ്രതിവർഷം 8.5 ലക്ഷം മണിക്കൂർ യാത്രാസമയം ലാഭിക്കാൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു. കൂടാതെ, ടോൾ നിരക്കിൽ പകുതിയിലധികം കുറവുള്ളതിനാൽ വലിയ ട്രക്കിംഗ് കമ്പനികൾക്ക് പ്രതിമാസം ഒരു ലക്ഷം ഡോളർ വരെ ലാഭിക്കാനാകും.
എന്നാൽ, ടോൾ നിരക്കിലെ ഇളവും സമയലാഭവും ട്രക്കിംഗ് കമ്പനികളുടെ നഷ്ടം നികത്താനേ നിലവിൽ ഉപകരിക്കൂ എന്ന് മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കനത്ത ഇന്ധനവിലയും ഇറക്കുമതി തീരുവയും കാരണം ട്രക്കിംഗ് കമ്പനികൾ വലിയ സാമ്പത്തിക സമ്മർദത്തിലാണ്. അതിനാൽ കമ്പനികളുടെ ചെലവ് കുറഞ്ഞാലും അതിന്റെ യഥാർത്ഥ ഗുണം കടകളിൽ നിന്നുള്ള സാധനങ്ങളുടെ വിലക്കുറവായി ഉപഭോക്താക്കളിലേക്ക് എത്തുവാൻ ഇനിയും സമയം എടുക്കും. എങ്കിലും, രണ്ട് രാജ്യങ്ങൾക്കുമിടയിലെ വ്യവസായ മേഖലയ്ക്ക് ദീർഘകാലാടിസ്ഥാനത്തിൽ പുതിയ പാലം വൻ പ്രതീക്ഷയാണ് നൽകുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Major relief for freight movement: But will the Gordie Howe Bridge lower the prices of essential commodities?






