കോഴിക്കോട്: കാനഡയിൽ കരടിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി യുവാവിന്റെ മൃതദേഹം ഒടുവിൽ ജന്മനാട്ടിലെത്തിച്ചു. കോഴിക്കോട് മാവൂർ റോഡ് സ്വദേശിയും മിക്സഡ് മാർഷൽ ആർട്സ് ദേശീയ താരവുമായിരുന്ന ഹൃഷികേശിന്റെ (27) ഭൗതികശരീരമാണ് ഇന്ന് പുലർച്ചെയോടെ വിമാനമാർഗം കോഴിക്കോട്ട് എത്തിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഇന്ന് തന്നെ കോഴിക്കോട് സ്മൃതിപഥം ശ്മശാനത്തിൽ സംസ്കരിക്കും.
കഴിഞ്ഞ മെയ് എട്ടിനാണ് സസ്കാച്ചെവൻ പ്രവിശ്യയിലുള്ള യുറേനിയം ഗവേഷണ കേന്ദ്രത്തിൽ വെച്ച് ഹൃഷികേശിന് നേരെ കരടിയുടെ ആക്രമണമുണ്ടായത്. നോർഡ്ബെ തടാകത്തിന് സമീപമുള്ള സൈറ്റിൽ കരാർ ടെക്നീഷ്യനായി ജോലി ചെയ്യുന്നതിനിടെയാണ് കരടി ഹൃഷികേശിനെ ആക്രമിച്ചത്. സംഭവം നടന്നയുടൻ കൂടെയുണ്ടായിരുന്ന മറ്റൊരു ജീവനക്കാരൻ കരടിയെ വെടിവെച്ചുകൊന്നെങ്കിലും ഹൃഷികേശിന്റെ ജീവൻ രക്ഷിക്കാനായില്ല. ഒരു മാസത്തോളം നീണ്ട നിയമനടപടികൾക്കും കാത്തിരിപ്പിനും ശേഷമാണ് ഇപ്പോൾ മൃതദേഹം നാട്ടിലെത്തിക്കാൻ കഴിഞ്ഞത്.
മൂന്ന് വർഷം മുമ്പാണ് ഹൃഷികേശ് ജോലിക്കായി കാനഡയിലേക്ക് പോയത്. ബ്രിട്ടീഷ് കൊളംബിയയിലെ പെന്റിങ്ടണ്ണിൽ മൂത്ത സഹോദരൻ കെ. അർജുനൊപ്പമായിരുന്നു താമസം. വെസ്റ്റേൺ യൂണിവേഴ്സിറ്റിയിൽ ഉപരിപഠനത്തിന് ചേരാൻ തയ്യാറെടുക്കുന്നതിനിടെയാണ് നാടിനെ നടുക്കിയ ഈ ദുരന്തമുണ്ടായത്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Body of Malayali youth killed in bear attack in Canada arrives in country; funeral today










